കോഴിക്കോട്: അറബിക്കടലില്‍ കത്തിയമരുന്ന ചരക്കുകപ്പലില്‍ ചരിയാന്‍ സാധ്യത. പത്ത് ശതമാനത്തോളം ചരിവ് കപ്പലിനുണ്ട്. പല കണ്ടെയ്‌നറുകളും പൊട്ടിത്തെറിച്ച് കടലില്‍ വീണു. കപ്പല്‍ മുങ്ങാന്‍ സാധ്യത ഏറെയാണ്. ഇതിനിടെയിലും തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായ തുടരുന്നു.

തീപിടിച്ച ചരക്കുകപ്പലിന്റെ പരമാവധി അടുത്തെത്തി വെള്ളം ചീറ്റി തീയണയ്ക്കാനാണ് കോസ്റ്റ് ഗാര്‍ഡ് ശ്രമിക്കുന്നത്. എന്നാല്‍, കൂടുതല്‍ കണ്ടെയ്നറുകളിലേക്ക് തീപടര്‍ന്നതും പൊട്ടിത്തെറി സാധ്യതയും ഇപ്പോഴും സജീവമായുള്ളതും രക്ഷാപ്രവര്‍ത്തനത്തെ വെട്ടിലാക്കുന്നു. കപ്പല്‍ പൂര്‍ണ്ണമായും കത്താനുള്ള സാധ്യതയാണ് മുന്നിലുള്ളത്. വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കേരള തീരത്തുണ്ടാകുമെന്നാണ് വിലയിരുത്തല്‍. അതിനിടെ, കപ്പലിലെ നാല് ജീവനക്കാരെ കണ്ടെത്താനുള്ള തിരച്ചിലും തുടരുന്നുണ്ട്. കപ്പലിന്റെ അടിത്തട്ടിലടക്കം മുങ്ങല്‍വിദഗ്ധര്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.

ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തുനിന്ന് മുംബൈയിലെ നവ ഷേവ തുറമുഖത്തേക്ക് പോയ 'എംവി വാന്‍ ഹായ് 503' ഫീഡര്‍ കപ്പലിലാണ് കഴിഞ്ഞദിവസം തീപിടിച്ചത്. സിങ്കപ്പൂരില്‍ രജിസ്റ്റര്‍ചെയ്ത തയ്വാന്‍ കമ്പനിയുടെ കപ്പലാണിത്. തിങ്കളാഴ്ച രാവിലെ ഒന്‍പതരയോടെയാണ് ആദ്യ പൊട്ടിത്തെറിയുണ്ടായത്.

കണ്ണൂര്‍ അഴീക്കല്‍ മത്സ്യബന്ധന തുറമുഖത്തുനിന്ന് 81.49 കിലോമീറ്റര്‍ (44 നോട്ടിക്കല്‍ മൈല്‍) അകലെയായിരുന്നു അപകടം. കപ്പലിലെ കണ്ടെയ്നറുകള്‍ പൊട്ടിത്തെറിച്ചതിനുപിന്നാലെ കപ്പലിന് തീപിടിക്കുകയായിരുന്നു. തീ പിടിത്തത്തിന്റെ കാരണം അജ്ഞാതമാണ്. ഇതു കണ്ടെത്താന്‍ വിശദ പരിശോധന വേണ്ടി വരും. കൊച്ചി തീരത്ത് ദിവസങ്ങള്‍ക്ക് മുമ്പ് കപ്പല്‍ മുങ്ങിയിരുന്നു. ഇതുണ്ടാക്കിയതിലും വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ അറബിക്കടലിലെ കപ്പല്‍ കത്തല്‍ മൂലമുണ്ടാകും.

നിലവില്‍ കപ്പലിന്റെ ഏറ്റവും മുകള്‍ഭാഗത്തുള്ള കണ്ടെയ്നറുകളിലേക്കും തീപടര്‍ന്നിട്ടുണ്ട്. ഇപ്പോഴും കപ്പലില്‍നിന്ന് വന്‍തോതില്‍ കറുത്തപുക ഉയരുകയാണ്. അപകടകരമായ രാസവസ്തുക്കള്‍ അടങ്ങിയ കണ്ടെയ്നറുകളിലേക്ക് തീപടരുന്നത് നിയന്ത്രണവിധേയമാക്കാന്‍ കഴിയാത്തത് വലിയ വെല്ലുവിളിയാണ്. ഏകദേശം 650-കണ്ടെയ്നറുകളാണ് കപ്പലിലുള്ളത്. കപ്പലില്‍ വെടിമരുന്നുമായി ബന്ധമുള്ള രാസവസ്തുക്കളുമുണ്ട്. അതുകൊണ്ടാണ് തീ അണയാത്തത്.

കപ്പല്‍ നിയന്ത്രണമില്ലാതെ തെക്കുദിശയിലേക്ക് ഒഴുകുകയാണ്. അപകടത്തില്‍പ്പെട്ട സ്ഥലത്തുനിന്ന് രണ്ടുകിലോമീറ്ററോളം അകലേക്ക് കപ്പല്‍ ഇപ്പോള്‍ ഒഴുകിയെത്തിയിട്ടുണ്ട്. മുകള്‍ഭാഗം മുഴുവനും കത്തിയിട്ടുണ്ട്. കപ്പലിന്റെ ഇന്ധനടാങ്കിനടുത്ത് തീപടരുന്നതും ആശങ്ക ഉയര്‍ത്തുന്നുണ്ട്. കപ്പലില്‍ 2000 ടണ്‍ ഇന്ധനവും 240 ടണ്‍ ഡീസലുമാണുള്ളത്. ഈ ഭാഗത്തേക്ക് തീപടരാനും സാധ്യതയുണ്ട്.

കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ക്കൊപ്പം ഡോര്‍ണിയര്‍ വിമാനങ്ങളും അപകടമേഖലയില്‍ നിരീക്ഷണത്തിനുണ്ട്. രക്ഷാപ്രവര്‍ത്തനത്തില്‍ കോസ്റ്റ് ഗാര്‍ഡിനെ സഹായിക്കാനായി നാവികസേനയുടെ ഐഎന്‍എസ് സത്ലജും സ്ഥലത്തെത്തിയിട്ടുണ്ട്.