കൊച്ചി: ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിച്ച് തകരാറായ പോളിക്കാര്‍ബണേറ്റ് ഷീറ്റുകള്‍ വില്‍പ്പന നടത്തിയതിന് ലോട്ടസ് റൂഫിംഗ് പ്രൈവറ്റ് ലിമിറ്റഡ് (ചെന്നൈ)യും, ഡീലര്‍ ആയ ഉദയംപേരൂരില്‍ പ്രവര്‍ത്തിക്കുന്ന റോയല്‍ മെറ്റലോയ്ഡ്‌സ് എന്ന സ്ഥാപനവും ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി.

2016 ഫെബ്രുവരി മാസത്തിലാണ് എറണാകുളം കാഞ്ഞിരമറ്റം സ്വദേശി ശ്രീരാജ് എന്‍.എന്‍, 17,212/ രൂപയ്ക്ക് എതിര്‍കക്ഷി സ്ഥാപനത്തില്‍ നിന്നും ഷീറ്റുകള്‍ വാങ്ങുകയും, 30,600 രൂപ അധികമായി ചെലവഴിച്ചാണ് പണി പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഒരു വര്‍ഷംകൊണ്ട് തന്നെ ഷീറ്റുകള്‍ക്ക് തകരാറുകള്‍ സംഭവിക്കുകയും ചോര്‍ച്ചയുണ്ടാകുകയും ചെയ്തു. സ്ഥിരമായി പരാതിപ്പെട്ടിട്ടും എതിര്‍ കക്ഷികള്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതേ തുടര്‍ന്നാണ് ഉപഭോക്താവ് കോടതിയെ സമീപിച്ചത്.

'ഉപഭോക്താവിന്റെ വിശ്വാസം നഷ്ടപ്പെട്ടുപോയ സാഹചര്യമാണിത്. ഇത് കേവലം ഉല്‍പ്പന്നത്തിലെ ദോഷം മാത്രമല്ല, ഉപഭോക്താവിന്റെ അവകാശങ്ങളുടെ ലംഘനവുമാണെന്ന് ഡി.ബി. ബിനു അധ്യക്ഷനും വി രാമചന്ദ്രന്‍ ടി എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു. ഉപഭോക്താവിന് ചെലവായ തുക തിരികെ നല്‍കാനും, മാനസിക ബുദ്ധിമുട്ടിനും കോടതി ചെലവിനുമായി 15,000 രൂപയും 45 ദിവസത്തിനകം നല്‍കണമെന്ന് എതിര്‍കക്ഷിക്ക് കോടതി ഉത്തരവ് നല്‍കി. പരാതിക്കാരന് വേണ്ടി അഡ്വക്കേറ്റ് പി.എസ് സിദ്ധാര്‍ത്ഥന്‍ കോടതിയില്‍ ഹാജരായി.