പത്തനംതിട്ട: അഹമ്മദാബാദില്‍ വിമാന അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. പത്തനംതിട്ട പുല്ലാട് സ്വദേശിനിയും ലണ്ടനില്‍ നഴ്സുമായ രഞ്ജിത ഗോപകുമാരന്‍ നായരാണ് വിമാന അപകടത്തില്‍ മരിച്ചത്. നാട്ടില്‍വന്ന് ലണ്ടനിലേക്ക് മടങ്ങുകയായിരുന്നു രഞ്ജിത. കഴിഞ്ഞദിവസം വൈകീട്ടാണ് പത്തനംതിട്ടയിലെ വീട്ടില്‍നിന്ന് അഹമ്മദാബാദിലേക്ക് പോയത്.

വിമാനദുരന്തത്തില്‍ മലയാളി രഞ്ജിത ഗോപകുമാരന്‍ നായര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. പത്തനംതിട്ട തിരുവല്ല പുല്ലാട്ട് സ്വദേശിയാണ്. ലണ്ടനില്‍ ജോലി ചെയ്യുന്ന രഞ്ജിത, നാട്ടില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചപ്പോള്‍ ഇതില്‍ പ്രവേശിക്കാനായി എത്തിയതായിരുന്നു. സര്‍ക്കാര്‍ ജോലിയില്‍ നിന്ന് അവധിയെടുത്ത ശേഷം ലണ്ടനിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.

ലണ്ടനിലെ ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കായി ഇന്നലെയാണ് രഞ്ജിത വീട്ടില്‍ നിന്നും പോയത്. ഇവര്‍ വിമാനത്തിലുണ്ടായിരുന്നു എന്നാണ് വിമാന അധികൃതര്‍ തിരുവല്ലയിലെ ബന്ധുക്കളെ വിളിച്ച് അറിയിച്ചത് എന്നാണ് പ്രാദേശിക പൊതുപ്രവര്‍ത്തകന്‍ അനീഷ് സ്ഥിരീകരിച്ചത്.

ഇന്നലെ തിരുവല്ലയില്‍ നിന്ന് രഞ്ജിത ചെന്നൈയ്ക്ക് ട്രെയിനില്‍ പോയി. അവിടെ നിന്ന് അഹമ്മദാബാദിലേക്ക് വിമാനത്തില്‍ പോയി. അവിടെ നിന്ന് അപകടത്തില്‍പെട്ട വിമാനത്തില്‍ ലണ്ടനിലേക്ക് പോകാനാണ് നിശ്ചയിച്ചിരുന്നത്. പാസഞ്ചര്‍ ലിസ്റ്റില്‍ രഞ്ജിതയുണ്ടായിരുന്നു. രഞ്ജിത ലണ്ടനിലാണ് ജോലി ചെയ്യുന്നത്. നാട്ടില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എത്തിയത്.

ജോലിയില്‍ പ്രവേശിച്ച ശേഷം അവധിക്ക് അപേക്ഷ നല്‍കി ലണ്ടനിലെ ജോലി രാജിവെക്കാനായി പോയതായിരുന്നുവെന്ന് തിരുവല്ലയിലെ പൊതുപ്രവര്‍ത്തകനായ അനീഷ് വ്യക്തമാക്കി. അപകടത്തില്‍പെട്ടു എന്ന വിവരമാണ് ലഭിച്ചത്. അമ്മയും പത്തിലും ഏഴിലും പഠിക്കുന്ന രണ്ട് മക്കളുമാണ് വീട്ടിലുള്ളത്.

കൊച്ചുകുട്ടികളും അമ്മയും മാത്രമാണ് വീട്ടിലുള്ളത്. ഇവര്‍ അപകട വിവരമറിഞ്ഞ് ആശങ്കയിലാണ്. ബന്ധുക്കളും നാട്ടുകാരും സ്ഥലത്ത് എത്തി. നിര്‍മാണത്തിലിരിക്കുന്ന വീടാണ് ഇവരുടേത്. സര്‍ക്കാര്‍ ഇടപെട്ട് എത്രയും വേഗം രഞ്ജിതയുടെ കാര്യത്തില്‍ വ്യക്തതയുണ്ടാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.

അപകടത്തില്‍ നൂറിലധികം പേര്‍ മരിച്ചതായാണ് ഗുജറാത്ത് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തിന് സമീപമാണ് വിമാനം തകര്‍ന്നുവീണത്. 230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 40 മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്.

വിമാനത്താവളത്തിന്റെ സമീപത്തുള്ള ജനവാസ മേഖലയിലാണ് അപകടമെന്നാണ് പ്രാഥമിക വിവരം. ഉച്ചയ്ക്ക് രണ്ട് മണിക്ക് ടേക്ക് ഓഫിനിടെയാണ് അപകടമുണ്ടായത്. വിമാനം പറന്നുയര്‍ന്ന് 20 മിനിറ്റിനുള്ളില്‍ തകര്‍ന്നു വീഴുകയായിരുന്നു. തകര്‍ന്നുവീണതിന് പിന്നാലെ വിമാനം കത്തിയമര്‍ന്നതായാണ് പ്രാദേശികമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.