ലണ്ടന്‍: ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കുറ്റത്തിന് രണ്ട് റൊമെനിയന്‍ കൗമാരക്കാര്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ബലിമിന പട്ടണത്തില്‍ പൊട്ടിപ്പുറപ്പെട്ട കലാപം ഇനിയും പൂര്‍ണ്ണമായും കത്തിയമര്‍ന്നിട്ടില്ല. ക്ലൊണാവന്‍ റോഡിലൂടെ കലാപകാരികളുടെ ഒരു സംഘം കടന്നു വരുമ്പോള്‍, വഴിയുടെ ഇരുവശത്തുമുള്ള വീടുകളില്‍ ബ്രിട്ടീഷ് പതാകകളും, സ്റ്റിക്കറുകളും പ്രത്യക്ഷപ്പെടുകയാണ്. തങ്ങള്‍ വിദേശികളാണെങ്കിലും, നല്ലവരാണെന്നും, പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരല്ലെന്നും, തങ്ങളെ വെറുതെ വിടണമെന്നുമുള്ള സൂചന ലഹളക്കാര്‍ക്ക് നല്‍കാനാണിത്.

മലയാളികള്‍ ഉള്‍പ്പടെയുള്ള വിദേശികള്‍ ഭീതിയിലാണ്. കഴിഞ്ഞ ദിവസമാണ് കലാപകാരികളുടെ ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ വീടിന് മുന്‍പില്‍ യൂണിയന്‍ ജാക്ക് ഉയര്‍ത്തിയതെന്ന് ചെക്ക് റിപ്പബ്ലിക്കില്‍ നിന്നുള്ള ബ്ലാങ്ക ഹര്‍നാജിയ എന്ന 38 കാരി പറയുന്നു. ഇതുകൊണ്ട് പ്രയോജനം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഭയം കലര്‍ന്ന ഒരു പുഞ്ചിരിയോടെ അവര്‍ നല്‍കിയ ഉത്തരം താന്‍ ഇപ്പോഴും ഇവിടെ ജീവിച്ചിരിക്കുന്നു എന്നായിരുന്നു. അഗ്‌നിക്കിരയായതും തകര്‍ന്നതുമായ വീടുകളുള്ള ആ തെരുവില്‍ പക്ഷെ അതൊരു അന്തിമ വിജയമാണെന്ന് ആരും അവകാശപ്പെടുന്നില്ല.

തിങ്കളാഴ്ചയും ചൊവാഴ്ചയുമായി നടന്ന ആക്രമണങ്ങളില്‍ മുഖം മൂടിയണിഞ്ഞെത്തിയ സംഘങ്ങള്‍ നിരവധി വിദേശികളുടെ വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും തീയിടുകയും തകര്‍ക്കുകയും ചെയ്തിരുന്നു. മുപ്പത്തിരണ്ടോളം പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ആക്രമണങ്ങളില്‍ പരിക്കേറ്റത്. കലാപത്തിന്റെ ചില കനലുകള്‍ ഇനിയും അണയാതെ പട്ടണത്തില്‍ ഭീതിയുയര്‍ത്തി എരിഞ്ഞു നില്‍ക്കുകയാണ്. അവ അണഞ്ഞു പോകുമോ, ഇനിയും ആളിക്കത്തുമോ എന്ന് ഇനിയും പറയാറായിട്ടില്ല. ഇതാണ് ഇവിടെ താമസിക്കുന്ന വിദേശികളെ ഇപ്പോഴും ഭയചകിതരാക്കുന്നത്.

നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം ബ്രിട്ടീഷ് പ്രധാനമന്ത്രിയും ആകമണങ്ങളെ ശക്തമായി അപലപിക്കുകയും ജനങ്ങളോട് ശാന്തരാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും, ബാലിമിനയിലെ വിദേശികള്‍ ഇപ്പോഴും ഭീതിയിലാണ്. നഗരം വിട്ട് പോകണമോ എന്ന് ചിന്തിക്കുന്നവരും ഏറെയാണ്. രണ്ടും മൂന്നും കുടുംബങ്ങള്‍ സുരക്ഷയെ കരുതി ഒരു വീടിനുള്ളില്‍ കൂടിയിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. വീടിന്റെ വാതിലുകള്‍ അടച്ചുപൂട്ടി, സോഫയും കട്ടിലുകളുമൊക്കെ അതിനു കുറുകെയിട്ട് സുരക്ഷ ഉറപ്പുവരുത്താന്‍ ശ്രമിക്കുകയാണവര്‍.