പാരീസ്: കുട്ടികളില്‍ വരെ യഹൂദ വിരോധം കുത്തിവെച്ച് വളര്‍ത്തുന്നതിന്റെ ദുരനുഭവം വെളിപ്പെടുത്തുന്ന സംഭവമാണ് പാരിസില്‍ നടന്നത്. 12 കാരിയായ ഒരു യഹൂദ പെണ്‍കുട്ടിയെ, വധ ഭീഷണി മുഴക്കിയും, യഹൂദ വിരുദ്ധത തെളിയുന്ന വാക്കുകള്‍ കൊണ്ട് അവഹേളിക്കുകയും ചെയ്തുകൊണ്ട് ബലാത്സംഗം ചെയ്ത, 13 കാരായ രണ്ട് മുസ്ലീം കുട്ടികള്‍ക്ക് ജയില്‍ ശിക്ഷ വിധിച്ചിരിക്കുന്നു. പാരീസി, നാന്റെറെയിലെ ജുവനൈല്‍ കോടതിയാണ് അടച്ചിട്ട കോടതിമുറിയിലെ വിചാരണയ്ക്ക് ശേഷം ശിക്ഷ വിധിച്ചത്. 2024 ജൂണ്‍ 15 ന് ആയിരുന്നു വടക്ക് പടിഞ്ഞാറന്‍ പാരീസിലെ ഒരു പാര്‍ക്കില്‍ കേസിന് ആസ്പസമായ സംഭവം ഉണ്ടായത്.

പാരീസിലെ കൂര്‍ബ്വ ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റിലെ ലാ ഡെഫെന്‍സിലുള്ള ആളൊഴിഞ്ഞ ഒരു കെട്ടിടത്തിലേക്ക് തന്നെ പിടിച്ചു വലിച്ചു കൊണ്ടുപോവുകയായിരുന്നു എന്നാണ് 12 കാരിയായ ഇര പോലീസിനോട് പറഞ്ഞത്. അവിടെ വെച്ച് പ്രതികള്‍ ഈ പെണ്‍കുട്ടിയെ മര്‍ദ്ധിക്കുകയും യഹൂദരെ അവഹേളിക്കുന്ന വാക്കുകള്‍ പറയുകയും, വധ ഭീഷണി മുഴക്കുകയും ചെയ്ത് ബലാത്സംഗം ചെയ്തു എന്നും ആ കുട്ടി പറയുന്നു. അതില്‍ ഒരാള്‍, മറ്റെയാള്‍ തന്നെ ബലാത്സംഗം ചെയ്യുന്നത് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തുവെന്നും കുട്ടി പറഞ്ഞു.

സംഘം ചേര്‍ന്നുള്ള ബലാത്സംഗം, വധ ഭീഷണി മൂഴക്കല്‍, അവഹേളിക്കല്‍, യഹൂദ വിരുദ്ധത നിഴലിക്കുന്ന അക്രമം തുടങ്ങിയ കുറ്റങ്ങളാണ് കൗമാരക്കാര്‍ക്ക് മേല്‍ ചുമത്തിയിരുന്നത്. ഒന്‍പതും ഏഴും വര്‍ഷത്തെ തടവുശിക്ഷയാണ് പ്രതികള്‍ക്ക് കോടതി വിധിച്ചത്. മതാടിസ്ഥാനത്തില്‍ കുറ്റകൃത്യം ചെയ്തു, സമൂഹത്തില്‍ അശാന്തിക്ക് ഇടവരുത്തി എന്നീ കാരണങ്ങളാല്‍ ഇവര്‍ ചെയ്ത കുറ്റകൃത്യം ഏറെ ഗൗരവത്തോടെ പരിഗണിക്കേണ്ടതാണ് എന്നായിരുന്നു ജഡ്ജ് വിചാരണയ്ക്കിടെ പറഞ്ഞത്. ഒരു യഹൂദ വിശ്വാസി ആയിരുന്നില്ലെങ്കില്‍ ആ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെടില്ലായിരുന്നു എന്നും ജഡ്ജി പറഞ്ഞു.

കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട മറ്റൊരു ആണ്‍കുട്ടിക്ക് കുറ്റകൃത്യം നടക്കുന്ന സമയത്ത് 12 വയസ്സ് മാത്രമെ ഉണ്ടായിരുന്നുള്ളു എന്നതിനാല്‍ ജയില്‍ ശിക്ഷയില്‍ നിന്നും ഒഴിവാക്കി. ഫ്രാന്‍സിലെ നിയമങ്ങള്‍ അനുസരിച്ച് ക്രിമിനല്‍ കുറ്റത്തിന് ശിക്ഷിക്കപ്പെടാന്‍ ചുരുങ്ങിയത് 13 വയസ്സെങ്കിലും ആയിരിക്കണം. അതുകൊണ്ടു തന്നെ ആ കുട്ടിയെ അഞ്ചു വര്‍ഷത്തേക്ക് ഫോസ്റ്റര്‍ സിസ്റ്റത്തില്‍ സൂക്ഷിക്കാന്‍ ജഡ്ജി ഉത്തരവിട്ടു. ബലാത്സംഗ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനു ശേഷം പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തിന് അത് അയച്ചു കൊടുത്തിരുന്നുവത്രെ.