തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ബ്രിട്ടന്റെ യുദ്ധവിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു. ഇന്ധനം നിറയ്ക്കാനാണ് വിമാനം ഇന്നലെ രാത്രി ലാന്‍ഡ് ചെയ്തത്. എഫ് 35 വിമാനമാണ് വിമാനത്താവളത്തില്‍ ഇറങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം. വിമാനവാഹിനി കപ്പലില്‍നിന്ന് പറന്നുയര്‍ന്ന വിമാനമാണ് തലസ്ഥാനത്തിറങ്ങിയത്.നൂറ് നോട്ടിക്കല്‍ മൈല്‍ അകലയുള്ള യുദ്ധ കപ്പലില്‍ നിന്നാണ് ഈ യുദ്ധ വിമാനം പറന്നുയര്‍ന്നത്.

യുദ്ധകപ്പലില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തിന് കടല്‍ പ്രക്ഷുബ്ധമായതിനാല്‍ തിരികെ ഇറക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ഇന്ധനം കുറവായതിനാല്‍ അടിയന്തര ലാന്‍ഡിംഗ് ആവശ്യപ്പെടുകയായിരുന്നു. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. പ്രതിരോധ വകുപ്പിന്റെ നടപടികള്‍ക്ക് ശേഷം വിമാനം വിട്ടയക്കും. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇത്തരത്തിലൊരു സംഭവം അത്യപൂര്‍വ്വമാണ്. ഇന്ത്യയും ബ്രിട്ടണും തമ്മില്‍ നല്ല നയതന്ത്ര ബന്ധമുണ്ട്. ഇതുകൊണ്ടാണ് തിരുവനന്തപുരത്ത് ഇറങ്ങാന്‍ വിമാനം അനുവാദം തേടിയത്. സാധാരണ ഗതിയില്‍ യുദ്ധ വിമാനങ്ങള്‍ സാധാരണ വിമാനത്താവളങ്ങളില്‍ ഇറക്കാറില്ല. ഈ യുദ്ധ വിമാനത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് പ്രത്യേക അനുമതിയോടെ ബ്രിട്ടീഷ് യുദ്ധ വിമാനത്തെ ഇറക്കാന്‍ സമ്മതിച്ചത്.

എല്ലാ അടിയന്തര സാഹചര്യവും ഒരുക്കിയായിരുന്നു അടിയന്തര ലാന്‍ഡിംഗ്. വിമാനത്തിന് സുരക്ഷാ പ്രശ്‌നമൊന്നുമില്ലെന്നത് അടക്കം പരിശോധിച്ച് ഉറപ്പാക്കും. എല്ലാ വിധ പരിശോധനയും പൂര്‍ത്തിയാക്കിയാകും തിരിച്ച് ഈ വിമാനം മടങ്ങുക. യുദ്ധ കപ്പലിലേക്ക് തന്നെയാകും ഈ വിമാനം മടങ്ങുക എന്നാണ് സൂചന.