ബെയ്‌റൂട്ട്: കുറച്ച് മാസങ്ങൾക്ക് ശേഷം വീണ്ടും ഇറാൻ- ഇസ്രായേൽ സംഘർഷം ശക്തമാവുകയാണ്. 'ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍' എന്ന പേരില്‍ ഇറാന്‍റെ ആണവ കേന്ദ്രങ്ങളിലടക്കം അപ്രതീക്ഷിതമായി ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായിട്ടായിരുന്നു ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാന്‍ മിസൈല്‍ വർഷം നടത്തിയത്. ഇപ്പോഴിതാ, മറ്റൊരു ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

കഴിഞ്ഞ ദിവസം ലെബണനിന്‍റെ ആകാശത്ത് കൂടി ഇറാന്‍റെ മിസൈലുകൾ ഇസ്രയേല്‍ ലക്ഷ്യമാക്കി പറന്നപ്പോൾ ആണ് സംഭവം നടന്നത്. ലെബണനീലെ പൗരന്മാര്‍ റൂഫ് ടോപ്പ് പാര്‍ട്ടി നടത്തി സാക്സഫോണ്‍ വായിച്ചതും. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ മണിക്കൂറുകൾക്കകം വൈറലാവുകയും ചെയ്തു. പക്ഷെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വ്യപക വിമർശനമാണ് ഉയരുന്നത്. ഈ ഇരുണ്ട സമയത്തും ഇങ്ങനെ പ്രതികരിക്കുന്നത് വളരെ മോശമല്ലേ എന്നൊക്കെയാണ് പലരും ചോദിക്കുന്നത്.

ഒരു ഹോട്ടലിന്‍റെ റൂഫ് ടോപ്പില്‍ നിന്നും മിസൈലുകളുടെ ദൃശ്യങ്ങൾ ആളുകൾ തങ്ങളുടെ മൊബൈലില്‍ പകര്‍ത്തുമ്പോൾ ഒരാൾ സാക്സഫോണ്‍ വായിക്കുന്നതായിരുന്നു ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്. വീഡിയോ, എക്സ്, ഇന്‍സ്റ്റാഗ്രം, ഫേസ്ബുക്ക്, തുടങ്ങിയ ഏതാണ്ടെല്ലാ നവമാധ്യമങ്ങളിലും പങ്കുവയ്ക്കപ്പെട്ടു. തങ്ങളുടെ ആകാശത്തിന് മുകളിലൂടെ രണ്ട് രാജ്യങ്ങൾ നടത്തുന്ന യുദ്ധത്തിനിടെയിലും ഒരാൾ സാക്സഫോണ്‍ വായിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമ ഉപയോക്താക്കളില്‍ സമിശ്ര വികാരമാണ് സൃഷ്ടിച്ചത്. 'ഇതിനിടെയില്‍ ലെബണനില്‍' എന്ന അടി കുറിപ്പോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

അതേസമയം, ഇസ്രയേലിന്‍റെ ആക്രമണത്തില്‍ 128 പേര്‍ കൊല്ലപ്പെട്ടെന്നും 900 പേര്‍ക്ക് പരിക്കേറ്റെന്നും ഇറാന്‍റെ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. 'ഒപ്പറേഷന്‍ ട്രൂ പ്രോമിസ് 111' എന്ന പേരില്‍ ഇറാന്‍ നടത്തിയ തിരിച്ചടിയില്‍ 150 ഓളം ബാലസ്റ്റിക് മിസൈലുകളും 100 ഒളം ഡ്രോണുകളും ഉപയോഗിക്കപ്പെട്ടതായി കരുതുന്നു. 10 ഇസ്രയേലി പൗരന്മാര്‍ മരിച്ചപ്പോൾ 200 പേര്‍ക്ക് പരിക്കേറ്റെന്നും റിപ്പോർട്ടുകൾ ഉണ്ട്.

അതിനിടെ, ഇറാനെതിരെ ആണവായുധങ്ങള്‍ പ്രയോഗിച്ചാല്‍ പാക്കിസ്ഥാന്‍ ഇസ്രായേലിനെതിരെ ആണവ ആക്രമണം നടത്തുമെന്ന് ഒരു മുതിര്‍ന്ന ഇറാന്‍ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലില്‍ വെട്ടിലായി പാക്കിസ്ഥാന്‍. ഇസ്രായേല്‍ ഇറാനില്‍ ആണവ ബോംബ് പ്രയോഗിച്ചാല്‍ പാകിസ്ഥാന്‍ ഇസ്രായേലിനെയും ആണവ ബോംബ് ഉപയോഗിച്ച് ആക്രമിക്കുമെന്ന് തങ്ങളോട് പറഞ്ഞിട്ടുണ്ട് എന്ന് പ്രഖ്യാപിച്ചത് ഇറാന്റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ അംഗവും ഐ.ആര്‍.ജി.സി കമാന്‍ഡറുമായ ജനറല്‍ മൊഹ്‌സെന്‍ റെസായിയാണ്. ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷനിലൂടെയാണ് ഇക്കാര്യം അറിയിച്ചത് എന്നതാണ് ഇതിനെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്.

ഇറാനും ഇസ്രായേലും മിസൈല്‍ ആക്രമണങ്ങള്‍ നടത്തുകയും കൂടുതല്‍ സംഘര്‍ഷം രൂക്ഷമാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സമയത്താണ് ഈ പ്രസ്താവന പുറത്തു വന്നത്. അതേ സമയം പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് ഈ വാദം തള്ളിക്കളഞ്ഞു. പാക്ക് സര്‍ക്കാര്‍ ഇത്തരമൊരു സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ലെന്നാണ് മന്ത്രി പറയുന്നത്. എന്നാല്‍ ഇസ്രയേലിന്റെ കൈവശമുള്ള ആണവായുധങ്ങളെ കുറിച്ചുള്ള വ്യക്തമായ വിവരം ലഭിക്കാത്ത സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ പാക്കിസ്ഥാന്‍ കൂടുതല്‍ കരുതല്‍ പാലിക്കുകയാണെന്നും ആസിഫ് പറഞ്ഞു.