അഹമ്മദാബാദ്: രാജ്യത്തെ നടുക്കും ദുരന്തമായിരുന്നു അഹമ്മദാബാദിലേത്. 270 പേര്‍ മരിച്ചു. വിമാനത്തില്‍ ഉണ്ടായിരുന്ന 241 പേരും കൊല്ലപ്പെട്ടു. ബാക്കിയുള്ളവര്‍ വിമാനം തകര്‍ന്ന് വീണ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലുള്ളവരായിരുന്നു. എംബിബിഎസ് ഹോസ്റ്റലിന് മുകളിലാണ് വിമാനം പതിച്ചത്. ഹോസ്റ്റലില്‍ ഉച്ചഭക്ഷണത്തിന് ഇരുന്നുവര്‍ക്ക് മുകളിലാണ് വിമാനം വീണത്. എന്നാല്‍ ഫ്‌ളൈറ്റ് ക്യാപ്ടന്റെ ഇടപെടലാണ് ഇതിലും വലിയ ദുരന്തം ഒഴിവാക്കിയത്. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നപ്പോള്‍ തന്നെ മുമ്പിലുള്ള ദുരന്തം ക്യാപ്ടന്‍ തിരിച്ചറിഞ്ഞു. എയര്‍ ട്രാഫി കണ്‍ട്രോളിലേക്ക് മേയ് ഡേ കോളും നല്‍കി. തൊട്ടു മുന്നില്‍ വലിയ ജനവാസ കേന്ദ്രമായിരുന്നു. പക്ഷേ അവിടെ വിമാനം ഇറങ്ങാതിരിക്കാനുള്ള ജാഗ്രത ക്യാ്പ്ടന്‍ കാട്ടി. അങ്ങനെയാണ് തൊട്ടു മുന്നില്‍ കണ്ട പച്ച നിറമുള്ള ദിശയിലേക്ക് വിമാനം പോയതും അവിടെ ഇടിച്ചിറക്കിയതും. അതു മാത്രമായിരുന്നു ആ ക്യാപ്ടന് ആകെ ചെയ്യാന്‍ കഴിയുമായിരുന്നത്. അങ്ങനെ ജനവാസ കേന്ദ്രത്തില്‍ ഇടിച്ചിറങ്ങി ഉണ്ടാകുമായിരുന്ന വലിയ ദുരന്തം ക്യാപ്ടന്‍ ഒഴിവാക്കി. അങ്ങനെ ആ മേഖലയിലുള്ളവരുടെ ഹീറോയായി മാറുകയാണ് ആ ഫ്‌ളൈറ്റ് ക്യാപ്ടന്‍. അഹമ്മദാബാദ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തീഗോളമായി മാറിയ എയര്‍ ഇന്ത്യ 171 വിമാനത്തിന്റെ അമരക്കാരനായിരുന്നു സുമിത് സബര്‍വാള്‍.

തകര്‍ന്നുവീണ എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് 171 വിമാനത്തിന്റെ ക്യാപ്റ്റന്‍, കൂട്ടിയിടിക്കുന്നതിന് തൊട്ടുമുമ്പ് നിരവധി അപ്പാര്‍ട്ട്‌മെന്റ് കെട്ടിടങ്ങളില്‍ വീഴാതെ വിമാനത്തെ ഗതി മാറ്റി കൊണ്ടു പോവുകയായിരുന്നു. കോക്ക്പിറ്റില്‍ 8,200 മണിക്കൂറിലധികം സമയം ചെലവഴിച്ച പരിചയസമ്പന്നനായിരുന്നു പൈലറ്റായ ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍. വിശാലമായ പ്രദേശമായിരുന്നു മെഡിക്കല്‍ കോളേജിലേത്. ഇത് തിരിച്ചറിഞ്ഞാണ് ജനവാസ കേന്ദ്രത്തില്‍ നിന്നും അങ്ങോട്ടേക്ക് വിമാനത്തെ സുമീത്ത് സബര്‍വാള്‍ കൊണ്ടു പോയത്. അല്ലാത്ത പക്ഷം ദുരന്ത വ്യാപ്തി ഇതിലും വലുതാകുമായിരുന്നു. അപകടത്തിനു ശേഷം സുമിത് സബര്‍വാളിന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട പല വിവരങ്ങളും ചര്‍ച്ചാ വിഷയമാണ്, പ്രത്യേകിച്ച് പിതാവുമായുള്ള അടുപ്പം. വയോധികനായ പിതാവിനൊപ്പം സമയം ചെലവഴിക്കാനായി ജോലി ഉപേക്ഷിക്കാന്‍ സുമീത്തിന് പദ്ധതിയുണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അച്ഛനെ പരിചരിക്കുന്നതിനായി വിവാഹം പോലും ഉപേക്ഷിച്ചയാളാണ് സുമീത്. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് വിമാനം പുറപ്പെടുന്നതിനു തൊട്ടുമുന്‍പായി ക്യാപ്റ്റന്‍ അവസാനമായി വീട്ടിലേക്കു വിളിച്ചു. ലണ്ടനില്‍ ലാന്‍ഡിങ് ചെയ്ത ശേഷം വിളിക്കാമെന്നാണ് പിതാവിനോട് പറഞ്ഞത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 'അദ്ദേഹം സൗമ്യ സ്വഭാവമുള്ള വളരെ മാന്യനായ വ്യക്തിയായിരുന്നു. എയര്‍ബസ് എ310, ബോയിങ് 777, ഡ്രീംലൈനര്‍ വിമാനങ്ങള്‍ അദ്ദേഹം പറത്തിയിട്ടുണ്ട്. എല്ലായിപ്പോഴും വിനീതമായി പെരുമാറുന്ന അദ്ദേഹം തന്റെ ജോലി നന്നായി ചെയ്തിരുന്നു' സുമീത് സബര്‍വാളിന്റെ സഹപ്രവര്‍ത്തകനായ പൈലറ്റിന്റെ വാക്കുകള്‍.

മുംബൈയിലെ ജല്‍വായു വിഹാറില്‍ 82കാരനായ പിതാവുമൊരുമിച്ചാണ് ക്യാപ്റ്റന്‍ സുമീത് സബര്‍വാളിന്റെ താമസം. മുന്‍ ഡിജിസിഎ ഉദ്യോഗസ്ഥനാണ് സുമീത് സബര്‍വാളിന്റെ പിതാവ്. രണ്ടുവര്‍ഷം മുന്‍പ് സബര്‍വാളിന്റെ അമ്മ മരിച്ചു. സമയം കിട്ടുമ്പോഴെല്ലാം ജല്‍വായു വിഹാറിലെ ഫ്‌ലാറ്റിലുള്ള പിതാവിനെ കാണാന്‍ അദ്ദേഹം ലണ്ടനിലേക്കുള്ള വിമാനത്തിന്റെ ഭാഗമായി മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 9 ക്രൂ അംഗങ്ങളില്‍ ഒരാളായിരുന്നു ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍. എയര്‍ ഇന്ത്യയുടെ സീനിയര്‍ പൈലറ്റായ സുമീത് സബര്‍വാളിനു വിമാനം പറത്തുന്നതില്‍ 30 വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടായിരുന്നു. പൈലറ്റുമാര്‍ക്കു പരിശീലനം നല്‍കുന്ന ലൈന്‍ ട്രെയ്‌നിങ് ക്യാപ്റ്റനാണ് സുമീത് സബര്‍വാള്‍. എയര്‍ ഇന്ത്യ വിമാനാപകടം നടന്നു രണ്ടുദിവസം കഴിഞ്ഞിട്ടും മരണസംഖ്യയില്‍ വ്യക്തതയില്ല. വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റല്‍ മെസിലുണ്ടായിരുന്നവര്‍, കെട്ടിടത്തിനു പുറത്തുണ്ടായിരുന്നവര്‍ തുടങ്ങി പലരെയും കാണാതായതായി പരാതിയുണ്ട്. വിമാന അവശിഷ്ടങ്ങളില്‍നിന്ന് ഇന്നലെ ഒരാളുടെ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ ലഭിച്ചു. എയര്‍ ഹോസ്റ്റസിന്റെതാണെന്നാണു വിവരം. ഡിഎന്‍എ പ്രൊഫൈലിങ് പരിശോധനയിലൂടെ 11 പേരെ തിരിച്ചറിഞ്ഞു.

വ്യാഴാഴ്ച ഉച്ചയ്ക്കുണ്ടായ അപകടത്തില്‍ വിമാനത്തിലെ 241 പേര്‍ മരിച്ചുവെന്നു സ്ഥിരീകരിച്ചിരുന്നു. മെഡിക്കല്‍ കോളജിലെ 4 വിദ്യാര്‍ഥികളും ഒരു ഡോക്ടറുടെ ഭാര്യയും ഉള്‍പ്പെടെ 5 പേരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ വിമാനാപകടവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന എല്ലാക്കാര്യങ്ങളും അന്വേഷിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ.റാം മോഹന്‍ നായിഡു ഡല്‍ഹിയില്‍ പറഞ്ഞു. വിമാനാപകടത്തിന്റെ കാരണം സമാന്തരമായി അന്വേഷിക്കുന്നതിനായി കേന്ദ്രം നിയമിച്ച 12 അംഗ ഉന്നതതലസമിതി ആദ്യ യോഗവും ചേര്‍ന്നു. 3 മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണു നിര്‍ദേശം. വിമാനാപകടത്തില്‍ മരിച്ചവരുടെയും രക്ഷപ്പെട്ട വിശ്വാസ് കുമാറിന്റെയും കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ ഇടക്കാല സഹായം നല്‍കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. മാതൃകമ്പനിയായ ടാറ്റ സണ്‍സ് നേരത്തേ പ്രഖ്യാപിച്ച ഒരു കോടി രൂപയ്ക്കു പുറമേയാണിത്.