ലണ്ടന്‍: വലിയൊരു വിമാനാപകടത്തിന്റെ ഓര്‍മ്മ മായും മുന്‍പ് തന്നെ വിമാനക്കമ്പനികളുടെ നിലവാരവും, വിമാനങ്ങളുടെ ട്രാക്ക് റെക്കോര്‍ഡുമൊക്കെ വിശദമായി വിലയിരുത്തി ലോകത്തില്‍ ഏറ്റവും സുരക്ഷിതമായി യാത്ര ചെയ്യാന്‍ കഴിയുന്ന വിമാനക്കമ്പനികളുടെ പട്ടിക പുറത്തു വന്നിരിക്കുകയാണ്. ഖന്തസ്, എയര്‍ ന്യൂസിലാന്‍ഡ് എന്നിവ പതിറ്റാണ്ടുകളായി അപകടങ്ങള്‍ ഇല്ലാതെ പറക്കുമ്പോള്‍ ഏകദേശം 138 വിമാനക്കമ്പനികളെയാണ് സുരക്ഷിതമല്ല എന്ന കാരണത്താല്‍ ബ്രിട്ടീഷ് ആകാശത്തു നിന്നും വിലക്കിയിരിക്കുന്നത്. ചില വിമാനക്കമ്പനികളെ, സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനാലും, ബന്ധപ്പെട്ടവര്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല എന്ന കാരണത്താലും യൂറോപ്പിന്റെ ആകാശത്ത് പറക്കുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട് എന്ന് സിവില്‍ ഏവിയേഷന്‍ അഥോറിറ്റി പറയുന്നു.

വിമാനങ്ങളുടെ കാര്യം പരിശോധിച്ചാല്‍, എയര്‍ബസ് 380 ആണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാനം. 2007 ല്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ആണ് ആദ്യമായി ഈ വിമാനം വാണിജ്യാടിസ്ഥാനത്തില്‍ പറത്തിയത്. ഏകദേശം പത്ത് ലക്ഷത്തോളം പറക്കലുകള്‍ കഴിഞ്ഞിട്ടും ഇതുവരെ മരണങ്ങള്‍ക്ക് കാരണമായിട്ടില്ല. അതുപോലെ മറ്റ് നഷ്ടങ്ങളും ഉണ്ടായിട്ടില്ല. ആകാശത്ത് വട്ടമിട്ട് പറക്കാന്‍ തുടങ്ങി ഏകദേശം മൂന്ന് പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കുന്ന ബോയിംഗ് 717 ഉം സുരക്ഷിതമായ വിമാനങ്ങളുടെ ലിസ്റ്റിലുണ്ട്. 1998 ല്‍ ആദ്യമായി പുറത്തിറങ്ങിയ ഈ ഇനത്തില്‍ പെടുന്ന 99 വിമാനങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്.,

അഹമ്മദാബാദില്‍ അപകടത്തില്‍ പെടുന്നത് വരെ ബോയിംഗ് 787 ഡ്രീംലൈനറും അപകട രഹിത വിമാനങ്ങളുടെ പട്ടികയില്‍ മുന്‍ നിരയില്‍ തന്നെ ഉണ്ടായിരുന്നു. എന്നാല്‍, അഹമ്മദാബാദ് വിമാനാപകടത്തിന് കാരണം ബോയിംഗിന്റെ പിഴവാണ് എന്നതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ എയര്‍ലൈന്‍ റേറ്റിംഗ് ഡോട്ട് കോം എന്ന വെബ്‌സൈറ്റ് ലോകത്തില്‍ ഏറ്റവും സുരക്ഷിതമായ വിമാന സര്‍വ്വീസുകള്‍ നടത്തുന്ന വിമാനക്കമ്പനികളുടെ പട്ടിക പുറത്തിറക്കിയിരിക്കുകയാണ്.

ഇതില്‍ ഒന്നാം സ്ഥാനത്തുള്ളത് എയര്‍ ന്യൂസിലാന്‍ഡ് ആണ്. ഉയര്‍ന്നസുരക്ഷാ മാനദണ്ഡങ്ങളും ഗുണനിലവാരമുള്ള പൈലറ്റ് പരിശീലനവും പ്രത്യേകതയായ ഈ വിമാനക്കമ്പനിയുടെ വിമാനങ്ങള്‍ എല്ലാം തന്നെ താരതമ്യേന പുതിയവയാണ്. കഴിഞ്ഞ വര്‍ഷവും 2022 ലും ഇവര്‍ തന്നെയായിരുന്നു സുരക്ഷാ കാര്യത്തില്‍ ഒന്നാമത്. ആസ്‌ട്രേലിയന്‍ വിമാനക്കമ്പനിയായ ഖന്തസ് ആണ് 2023 ല്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. ഖന്തസ്, 2025 ല്‍ ഏറ്റവും സുരക്ഷിതമായ വിമാനയാത്ര ഒരുക്കുന്ന വിമാനക്കമ്പനികളില്‍ രണ്ടാം സ്ഥാനത്താണ്. 1920 ല്‍ ആണ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. ഏഴു ഭൂഖണ്ഡങ്ങളിലേക്കും സര്‍വ്വീസ് നടത്തുന്ന, ലോകത്തിലെ ഏക എയര്‍ലൈന്‍സ് കൂടിയായ ഖന്തസ്, ലോകത്തിലെ ഏറ്റവുമധികം ദീര്‍ഘദൂര സര്‍വ്വീസുകള്‍ നടത്തുന്ന വിമാനക്കമ്പനി കൂടിയാണ്.

കാത്തി പസഫിക്, എമിരേറ്റ്‌സ്, ഖത്തര്‍ എയര്‍വേയ്‌സ് എന്നിവയാണ് ഇക്കാര്യത്തില്‍ മൂന്നാം സ്ഥാനത്തുള്ളത്. ഈ കമ്പനികള്‍ക്കെല്ലാം സുരക്ഷയുടെ കാര്യത്തില്‍ സെവന്‍ സ്റ്റാര്‍ റേറ്റിംഗ് ആണ് ഉള്ളത്. വിമാനങ്ങളുടെ കാലപ്പഴക്കം, സുരക്ഷാ മാനദണ്ഡങ്ങള്‍, സര്‍വ്വീസുകളുടെ എണ്ണം, അപകടങ്ങളുടെ എണ്ണം എന്നിവയിലെല്ലാം ഈ മൂന്ന് വിമാനക്കമ്പനികളും ഒരേ നിലവാരം പുലര്‍ത്തുന്നു എന്നാണ് പഠനം നടത്തിയവര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും ഒരു സ്ഥാനം താഴേക്ക് നീങ്ങി വെര്‍ജിന്‍ ആസ്‌ട്രേലിയ ലോകത്തിലെ നാലാമത്തെ ഏറ്റവും സുരക്ഷിതമായ യാത്ര വാഗ്ദാനം ചെയ്യുന്ന വിമാനക്കമ്പനി ആയി.

2003 ല്‍ ആരംഭിച്ച എത്തിഹാദ് സുരക്ഷിത യാത്രകളുടെ കാര്യത്തില്‍ അഞ്ചാം സ്ഥാനത്ത് എത്തിയപ്പോള്‍, ജാപ്പനീസ് വിമാനക്കമ്പനിയായ ഓള്‍ നിപ്പോണ്‍ എയര്‍വേയ്‌സ് (എ എന്‍ എ), തയ്വാന്‍ ആസ്ഥാനമായ ഇ വി എ എയര്‍, കൊറിയന്‍ എയര്‍, അലാസ്‌ക എയര്‍ലൈന്‍സ്, ടര്‍ക്കിഷ് എയര്‍ലൈന്‍സ് എന്നിവര്‍ യഥാക്രമം 6 മുതല്‍ 10 വരെയുള്ള സ്ഥാനങ്ങള്‍ കൈയ്യടക്കി. അതേസമയം, ചെലവ് കുറഞ്ഞ ബജറ്റ് എയര്‍ലൈന്‍ കമ്പനികളുടെ കാര്യത്തില്‍ ഹോങ്കോംഗ് എക്സ്പ്രസ്സാണ് ഒന്നാം സ്ഥാനത്തുള്ളത്. ആസ്‌ട്രേലിയയുടെ ജെറ്റ്സ്റ്റാര്‍ ഗ്രൂപ്പ് ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്ത് എത്തി.

റയ്ന്‍എയര്‍, ഈസി ജെറ്റ്, ഫ്രണ്ടിയര്‍ എയര്‍ലൈന്‍സ് എന്നിവയാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനത്തുള്ളത്. എയര്‍ ഏഷ്യ ആറാം സ്ഥാനത്തും വിസ് എയര്‍ ഏഴാം സ്ഥാനത്തും എത്തിയപ്പോള്‍, വിയറ്റ്‌നാമിന്റെ വിയറ്റ്‌ജെറ്റ് എയര്‍, ടെക്സാസ് ആസ്ഥാനമായ സൗത്ത്വെസ്റ്റ് എയര്‍ലൈന്‍സ്, മെക്സിക്കോയുടെ വൊളാരിസ് എന്നിവ യഥാക്രമം തൊട്ടടുത്ത മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.