ലണ്ടന്‍: ലോകത്തിലെ ബൗദ്ധിക സമ്പത്ത് സ്വന്തമാക്കാന്‍ പുതിയ പദ്ധതി തയ്യാറാക്കി ബ്രിട്ടന്‍. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സമര്‍ത്ഥരും നിപുണരുമായ ഗവേഷകരെ ബ്രിട്ടനിലേക്ക് ആകര്‍ഷിക്കാനാണ് ശ്രമം. ശാസ്ത്ര സാങ്കേതിക മേഖലകളിലെ മിടുക്കരെ ആകര്‍ഷിക്കുന്നതിനായി 54 മില്യന്‍ പൗണ്ടിന്റെ പദ്ധതിയാണ് ഇന്നലെ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മുന്‍ഗണന അര്‍ഹിക്കുന്ന വ്യവസായ മേഖലകളില്‍ ഉയര്‍ന്ന നൈപുണ്യവും വൈദഗ്ധ്യവും ഉള്ളവരെ കണ്ടെത്തുന്നതിനായിട്ടാണ് ഗ്ലോബല്‍ ടാലന്റ് ടാസ്‌ക്‌ഫോഴ്സ് എന്ന പദ്ധതി രൂപീകരിച്ചിരിക്കുന്നത്.

ഗവേഷകര്‍, വ്യവസായ സംരംഭകര്‍, നിക്ഷേപകര്‍, ഉയര്‍ന്ന തസ്തികകളിലുള്ള മാനേജ്‌മെന്റ് - എഞ്ചിനീയറിംഗ് വിദഗ്ധര്‍ തുടങ്ങിയവരെയാണ് ഗ്ലോബല്‍ ടാലന്റ് ടാസ്‌ക്‌ഫോഴ്സ് ഉന്നം വയ്ക്കുന്നത്. ഊര്‍ജ്ജസ്വലരും, തനത് ആശയങ്ങള്‍ സര്‍ഗാത്മകമായി അവതരിപ്പിക്കാന്‍ കഴിവുള്ളവരും, ബ്രിട്ടനിലേക്ക് താമസം മാറ്റാന്‍ തയ്യാറുള്ളവരും ആയവരെ ആകര്‍ഷിക്കാനാണ് ഈ പദ്ധതി. സര്‍ക്കാരിന്റെ പുതിയ വ്യവസായിക നയം ഇന്ന് പ്രഖ്യാപിക്കാനിരിക്കവെയാണ് ഇന്നലെ ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

അതുപോലെ, ഉയര്‍ന്ന വൈദഗ്ധ്യമുള്ള വ്യക്തികള്‍ക്ക് ബ്രിട്ടനിലേക്ക് എളുപ്പം വരാന്‍ കഴിയുന്ന വിധത്തിലുള്ള ഹൈ പൊട്ടന്‍ഷ്യല്‍ ഇന്‍ഡിവിഡ്വല്‍ വിസ സംബന്ധിച്ച ചില നയങ്ങളും ഇന്നത്തെ പ്രഖ്യാപനത്തില്‍ ഉള്‍പ്പെട്ടേക്കും. ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ കഴിവു തെളിയിച്ച വ്യക്തികളെയാണ് ഇതില്‍ പരിഗണിക്കുക. ഇതിനായുള്ള 54 മില്യന്‍ പൗണ്ട് വരും ആഴ്ചകളില്‍, പ്രമുഖ യൂണിവേഴ്സിറ്റികള്‍, മറ്റ് ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നല്‍കി തുടങ്ങും. ഇവരുടെ വൈദഗ്ധ്യവും അനുഭവ സമ്പത്തും ഉപയോഗിച്ചായിരിക്കും ബ്രിട്ടനിലേക്ക് കൊണ്ടുവരേണ്ട ഗവേഷകരെയും മറ്റും തിരഞ്ഞെടുക്കുക.

ഇത്തരത്തിലൊരു നയം മൂലം കൂടുതല്‍ നിക്ഷേപം ബ്രിട്ടനിലേക്ക് എത്തിക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. അതുപോലെ, രാജ്യത്താകമാനം നിരവധി പുതിയ തൊഴിലവസരങ്ങളും ഒരുക്കാന്‍ സാധിക്കും. മാത്രമല്ല, ഇമിഗ്രേഷന്‍ സംവിധാനം കൂടുതല്‍ നിയന്ത്രണ വിധേയമാക്കാനും കഴിയും.