ന്യുയോര്‍ക്ക്: അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിംഗ്. തലനാരിഴയ്ക്കാണ് വലിയ ദുരന്തം ഒഴിവായത്. ബുധനാഴ്ച രാവിലെ ലാസ് വെഗാസിലെ ഹാരി റീഡ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് നോര്‍ത്ത് കരോലിനയിലേക്ക് പോകുകയായിരുന്ന വിമാനം പറന്നുയര്‍ന്നപ്പോള്‍ ഒരു എഞ്ചിനില്‍ നിന്ന് തീ ഉയരാന്‍ തുടങ്ങി. 153 യാത്രക്കാരും ആറ് ജീവനക്കാരുമുള്ള വിമാനം ഉടന്‍ തിരിച്ചിറങ്ങി. സമയോചിതമായ പൈലറ്റിന്റെ ഇടപെടലാണ് അപകടമൊഴിവാക്കിയത്.

എഞ്ചിന്റെ വശത്ത് നിന്ന് തീ ഉയരുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിമാനത്തിലുണ്ടായിരുന്ന ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വലിയ ശബ്ദത്തോടെയുള്ള സ്‌ഫോടനം കേട്ടതിനുശേഷമാണ് വിമാന എഞ്ചിന്‍ കത്തുന്നതായി കണ്ടതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. എന്നാല്‍ തുടര്‍പരിശോധനയില്‍ വിമാന എഞ്ചിന് തകരാറുണ്ടായെന്ന് സ്ഥിരീകരക്കാനും കഴിഞ്ഞില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. അഹമ്മദാബാദിലെ എയര്‍ഇന്ത്യാ ദുരന്തത്തിന് സമാനമായതാണ് ഒഴിവായത്. ജൂണ്‍ മാസത്തെ രണ്ടാമത്തെ ആകാശ ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് വ്യോമയാന വിദഗ്ധര്‍.