ലണ്ടന്‍: പട്ടാപകല്‍, നടു റോട്ടില്‍ ഡെലിവറി ഡ്രൈവറായ അര്‍മാന്‍ സിംഗിനെ ഹോക്കി സ്റ്റിക്കും, ഗോള്‍ഫ് ക്ലബ്ബും, ഷവലും ഉപയോഗിച്ച് ക്രൂരമായി കൊന്ന കേസിന്റെ വിചാരണ ബ്രിട്ടണില്‍ നടക്കുമ്പോള്‍ പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതകളാണ്. ഈ കൊലപാതകത്തിനു പിന്നിലെ യഥാര്‍ത്ഥ ഉദ്ദേശ്യം ഇതുവരെയും പുറത്തു വന്നിട്ടില്ല. വിചാരണക്കിടെ പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞത്, കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണം ഇനിയും സ്ഥാപിക്കാന്‍ ആയിട്ടില്ലെന്നാണ്.

അതേസമയം, കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള തെളിവുകള്‍ പറയുന്നത്, കൊലപാതകം നടക്കുന്ന ദിവസത്തിന് തൊട്ട് മുന്‍പത്തെ ദിവസം ഡെര്‍ബിഷയറിലെ കബഡി ടൂര്‍ണമെന്റിനിടയില്‍ നടന്ന ചില അക്രമ സംഭവങ്ങളുടെ തുടര്‍ച്ചയാണ് ഈ കൊലപാതകം എന്നാണ്. എന്നാല്‍, മെയില്‍ ഓണ്‍ലൈന്‍ നടത്തിയ അന്വേഷണം ഈ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ ആഴങ്ങളിലേക്ക് വെളിച്ചം പരത്തുകയാണ്. ഏറെ കാലമായി നടക്കുന്ന ആക്രമണങ്ങളിലെ ഏറ്റവും ഒടുവിലത്തെ സംഭവം മാത്രമാണ് കബഡി കളിയുമായി ബന്ധപ്പെട്ട ആക്രമണം എന്നാണ് മെയില്‍ ഓണ്‍ലൈന്‍ പറയുന്നത്. ഒരാള്‍ മറ്റൊരു വ്യക്തിയുടെ മുഖത്ത് അടിച്ചതില്‍ നിന്നാണത്രെ ആക്രമണ പരമ്പര ആരംഭിക്കുന്നത്.

ഈ കൊലപാതകം ഏകദേശം ഒരുമാസം മുന്‍പ് തന്നെ നിശ്ചയിക്കപ്പെട്ടിരുന്നു എന്നാണ് ഗുണ്ടാസംഘങ്ങളുമായി അടുപ്പമുള്ള വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് മെയില്‍ ഓണ്‍ലൈനെഴുതുന്നത്. പടിഞ്ഞാറന്‍ മിഡ്‌ലാന്‍ഡ്‌സിലെ സാന്‍ഡ്വെല്ലിലെ ഒരു സിഖ് ഗാംഗിന്റെ നേതാവ് ചില സാമ്പത്തിക പ്രശ്നങ്ങളെ ചൊല്ലി അര്‍മാന്‍ സിംഗിനെ അടിച്ചപ്പോഴായിരുന്നു പ്രശ്നങ്ങള്‍ ആരംഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ അപമാനം നിമിത്തം അര്‍മാന്‍, ഈ സംഘത്തിന്റെ എതിരാളികളായ ഡെര്‍ബിയിലെ സംഘത്തില്‍ ചേരുകയായിരുന്നു. ഇത് ഒരു ചതിയായാണ് സാന്‍ഡ്വെല്‍ സംഭവം കണക്കാക്കിയത്. അതായിരുന്നു കൊല്പാതകഥ്റ്റിലേക്ക് നയിച്ചത്.

മിഡ്‌ലാന്‍ഡ്‌സിലെ ഈ രണ്ട് സംഘങ്ങളും തമ്മില്‍ നേരത്തെ നിരവധി തവണ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു സാംസ്‌കാരിക പരിപാടിക്കിടയിലും കബഡി ടൂര്‍ണമെന്റുകള്‍ക്കിടയിലും ഇവര്‍ കത്തിയും വാളും തോക്കുമൊക്കെയായി പരസ്പരം പോരടിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മദ്ധ്യകാലഘട്ടത്തില്‍ നടന്നിരുന്ന രീതിയിലുള്ള ഫ്യൂഡല്‍ പോരാട്ടങ്ങള്‍ എന്നായിരുന്നു അതിനെ ഒരു ജഡ്ജി വിശേഷിപ്പിച്ചത്.

കബഡി ടൂര്‍ണ്ണമെന്റിനിടയിലെ സംഘര്‍ഷം കഴിഞ്ഞ് 24 മണിക്കൂര്‍ മാത്രം കഴിഞ്ഞപ്പോള്‍ 2023 ആഗസ്റ്റ് 21 ന് ആയിരുന്നു ഷ്രൂസ്ബറിയില്‍ വെച്ച് അര്‍മാന്‍ സിംഗ് കൊല്ലപ്പെടുന്നത്. ഡെലിവറി ഡ്രൈവര്‍ ആയിരുന്ന സിംഗിന്റെ യാത്രാ റൂട്ടുകള്‍ അറിയുന്നതിനായി അക്രമികള്‍ സിംഗിന്റെ ഒരു സഹപ്രവര്‍ത്തകന് പണം നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്. അക്രമത്തില്‍ സിംഗിന്റെ തലയോട് പിളരുകയും ചെവികള്‍ അടര്‍ന്നു മാറുകയും ചെയ്തു.

അതേസമയം, മിഡ്‌ലാന്‍ഡ്‌സ് സിഖ് പഞ്ചാബി സമൂഹത്തില്‍ ഉള്ളവര്‍ പറയുന്നത് വോള്‍വര്‍ഹാംപ്ടണിലെ ഒരു പബ്ബില്‍, കൊലപാതകത്തിന് പത്ത് മാസങ്ങള്‍ക്ക് മുന്‍ പ് നടന്ന സംഭവമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ്. ഗീത എന്ന് വിളിക്കപ്പെടുന്ന ഒരു വ്യക്തിയുടെ നേതൃത്വത്തിലുള്ള സാന്‍ഡ്വെല്‍ ഗാംഗിലെ അംഗമായിരുന്നു അര്‍മാന്‍. 2022 നവംബറില്‍ ഗോള്‍ഡ് തോണ്‍ സോഷ്യല്‍ ക്ലബ്ബില്‍ നടന്ന ഒരു മുജ്ര ഡാന്‍സ് പാര്‍ട്ടിക്കിടെയുണ്ടായ ഒരു തര്‍ക്കത്തില്‍ സംഘ തലവന്‍ അര്‍മാന്റെ മുഖത്ത് അടിച്ചിരുന്നു. അവിടെന്നാണ് ഈ ആക്രമണ പരമ്പരയുടെ ആരംഭം.