ലണ്ടന്‍: വര്‍ഷങ്ങളായി പാക്കിസ്ഥാന്‍ എയര്‍ലൈന്‍സിന് ബ്രിട്ടന്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം കഴിഞ്ഞ ദിവസമായിരുന്നു പിന്‍വലിച്ചത്. ഇതോടെ റോച്ച്‌ഡെയിലില്‍ പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് വിധേയരാക്കിയ ഗ്രൂമിംഗ് സംഘത്തിലെ അംഗങ്ങളെ പാക്കിസ്ഥാനിലെക്ക് നാടുകടത്താന്‍ ധാരണയായി. അവരെ നിര്‍ബന്ധപൂര്‍വ്വം നാട് കടത്തണമെന്ന് കോടതി വിധി വന്നിട്ട് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണിത്. അഞ്ചുവര്‍ഷക്കാലമായി നിലനിന്നിരുന്ന പാക്കിസ്ഥാന്‍ എയര്‍ലൈന്‍സ് നിരോധനം നീക്കിയതോടെ ഖാരി അബ്ദുള്‍ റൗഫ് എന്ന 55 കാരനും, ആദില്‍ ഖാന്‍ എന്ന 54 കാരനും പാക്കിസ്ഥാനിലേക്ക് നാടുകടത്തപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.

മദ്യവും മയക്കുമരുന്നും നല്‍കി, 12 വയസ്സുള്ള പെണ്‍കുട്ടികളെ പോലും ബലാത്സംഗം ചെയ്യുകയും, ലൈംഗിക അടിമകളാക്കുകയും, മറ്റ് പലര്‍ക്കും കാഴ്ച വയ്ക്കുകയും ചെയ്യുന്ന ഗ്രൂമിംഗ് ഗ്യാംഗ് എന്നറിയപ്പെടുന്ന, പ്രധാനമായും പാക്കിസ്ഥാന്‍ വംശജര്‍ ഉള്‍പ്പെടുന്ന സംഘങ്ങള്‍ കഴിഞ്ഞ കുറച്ചു നാളുകളായി വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഈ സംഘത്തില്‍ പെടുന്ന ഖാരി അബ്ദുള്‍ റൗഫിനും ആദില്‍ ഖാനും ബ്രിട്ടീഷ് - പാക്കിസ്ഥാന്‍ ഇരട്ട പൗരത്വമാണുള്ളത്. എന്നാല്‍, 2012 ല്‍ ഇവര്‍ ജയിലിലായപ്പോള്‍ ഇവരുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയിരുന്നു.

തുടര്‍ന്ന് ഇവര്‍ രണ്ടുപേരും ഇവരുടെ പാക്കിസ്ഥാനി പൗരത്വം റദ്ദാക്കുകയായിരുന്നു. ഇതോടെ സ്വന്തം രാജ്യം എന്ന് പറയാന്‍ ഒന്നില്ലാതായ ഇവരെ നാടുകടത്തുക ഏറെ പ്രയാസകരമായ ഒന്നായി. അന്താരാഷ്ട്ര നിയമങ്ങള്‍ സ്വന്തമായി രാജ്യമില്ലാത്തവരെ നാടുകടത്താന്‍ അനുവദിക്കുന്നില്ല എന്നതായിരുന്നു കാരണം. 2022 ല്‍ നാടുകടത്തലിനെതിരെ ഏഴു വര്‍ഷമായി നടത്തിയിരുന്ന നിയമപോരാട്ടത്തില്‍ ഇവര്‍ പരാജയപ്പെട്ടു. എന്നാല്‍, പാക്കിസ്ഥാന്‍ ഇവരെ തിരികെ എടുക്കാന്‍ തയ്യാറാകാതിരുന്നതിനാല്‍ ഇവര്‍ റോച്ച്ഡ്യ്ലില്‍ തന്നെകഴിയുകയായിരുന്നു.

എന്നാല്‍, ഇപ്പോള്‍ ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വ്വീസിന് ബ്രിട്ടീഷ് സര്‍ക്കാര്‍, പാക്കിസ്ഥാന്‍ എയര്‍ലൈന്‍സിന് അനുമതി നല്‍കിയ സാഹചര്യത്തില്‍ പാക്കിസ്ഥാന്‍ നയം മാറ്റുമെന്നും ഇരുവരെയും സ്വീകരിക്കുമെന്നുമാണ് ടൈംസും ടെലെഗ്രാഫും റിപ്പോര്‍ട്ട് ചെയ്യുന്നത്. 2020 ല്‍ ആയിരുന്നു പാക്കിസ്ഥാന്‍ എയര്‍ലൈന്‍സിനെ യൂറോപ്യന്‍ യൂണിയനിലേല്ലിം ബ്രിട്ടനിലെക്കും സര്‍വ്വീസ് നടത്തുന്നതില്‍ നിന്നും വിലക്കിയീത്. അതേവര്‍ഷം ലാഹോറില്‍ നിന്നും കറാച്ചിയിലേക്കുള്ള ഒരു വിമാനം അപകടത്തില്‍ പെടുകയും 99 യാത്രക്കാരില്‍ 97 പേരും മരണമടയുകയും ചെയ്ത സാഹചര്യത്തിലായിരുന്നു വിലക്ക്. അതുകൂടാതെ, നിലത്തുണ്ടായിരുന്ന ഒരാളും അപകടത്തില്‍ മരണമടഞ്ഞിരുന്നു.

വിവാഹിതനും അഞ്ച് കുട്ടികളുടെ പിതാവുമായ റൗഫ് റോച്ച്‌ഡേല്‍ മോസ്‌കിലെ മതപാഠ അദ്ധ്യാപകനായിരുന്നു. സ്‌കൂള്‍ കുട്ടികളെ മദ്യവും മയക്കുമരുന്നും നല്‍കി ആകര്‍ഷിച്ച് ബലാത്സംഗം ചെയ്യുകയും മറ്റുള്ളവര്‍ക്ക് ലൈംഗിക പീഢനത്തിനായി കൈമാറുകയുമായിരുന്നു ഇയാള്‍ ചെയ്തിരുന്നത്. ആറുവര്‍ഷത്തെ തടവായിരുന്നു ഇയാള്‍ക്ക് വിധിച്ചിരുന്നെങ്കിലും, ജയിലില്‍ രണ്ടര വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കി ഇയാള്‍ 2014 ല്‍ പുറത്തിറങ്ങിയിരുന്നു. തുടര്‍ന്ന് നാട് കടത്താന്‍ ഉത്തരവുണ്ടായെങ്കിലും അതിനെതിരെ നിയമപോരാട്ടം നടത്തി ഇയാള്‍ സര്‍ക്കാരില്‍ നിന്നും 2,85,000 പൗണ്ട് നേടിയിരുന്നു. ഇത് ഉപയോഗിച്ച് ഇയാള്‍ പാക്കിസ്ഥാനില്‍ ഒരു വീട് നിര്‍മ്മിച്ചതായി കഴിഞ്ഞമാസം ഡെയ്ലി മെയില്‍ വെളിപ്പെടുത്തിയിരുന്നു. പാക്കിസ്ഥാനുമായുള്ള ബന്ധം വിച്ഛേദിച്ചു എന്ന ഇയാളുടെ വാദത്തെ ഖണ്ഡിക്കുന്നതായിരുന്നു ഈ പ്രവൃത്തി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിനും ലൈംഗിക ഉപയോഗത്തിനായി മനുഷ്യക്കടത്ത് നടത്തിയതിനുമാണ് ഖാന്‍ ശിക്ഷിക്കപ്പെട്ടത്. ഇയാളുടെ ഇരകളിലൊരാള്‍ കേവലം പതിമൂന്നാം വയസ്സില്‍ പ്രസവിക്കുകയും ചെയ്തിരുന്നു. എട്ട് വര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിച്ച ഇയാള്‍, നാല് വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കി 2016 ല്‍ ആയിരുന്നു ജയില്‍ മോചിതനായത്. റൗഫ് റോച്ച്‌ഡേലില്‍ നിന്നും ലീഡ്‌സിലും ബ്രാഡ്‌ഫോര്‍ഡിലുമൊക്കെ നടക്കുന്ന സെക്സ് പാര്‍ട്ടികളിലേക്ക് പെണ്‍കുട്ടികളെ കൊണ്ടുപോകുമായിരുന്നത്രെ. ഏകദേശം അമ്പതോളം പെണ്‍കുട്ടികളെയാണ് ഇയാള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്തത്.