തിരുവനന്തപുരം: ഫോറസ്റ്റ് സ്പെഷല്‍ റൂള്‍ മറികടന്ന് സ്ഥാനക്കയറ്റം ലഭിച്ച 1476 ജീവനക്കാര്‍ക്കു സംരക്ഷണം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കയത് നിയമ യുദ്ധമായി മാറിയേക്കും. നിര്‍ബന്ധിത വകുപ്പുതല പരീക്ഷകള്‍ ജയിക്കാത്ത 1476 വനംവകുപ്പ് ജീവനക്കാര്‍ക്കു സംരക്ഷണം ഒരുക്കിയാണ് ഉത്തരവിറക്കിരിക്കുന്നത്. കോടതി ഉത്തരവിന്റെ ലംഘനമാണ് ഈ തീരുമാനം.

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയില്‍നിന്നു സെക്ഷന്‍ ഫോറസ്റ്റര്‍ ആവുന്നവര്‍ മൂന്നു വകുപ്പുതല പരീക്ഷകളും പരിശീലനവും പൂര്‍ത്തിയാക്കിയിരിക്കണമെന്നു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവുണ്ടായിരുന്നു. ഇതു ഹൈക്കോടതിയും അംഗീകരിച്ചു. എന്നിട്ടും ഉത്തരവ് നടപ്പാക്കാത്തതിനെതിരെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ വനം ഭരണവിഭാഗം മേധാവിക്കു കോടതിയലക്ഷ്യ നോട്ടീസ് നല്‍കിയതു കഴിഞ്ഞ 29നാണ്. ഇതിനു തൊട്ടു പിന്നാലെയാണ് സര്‍ക്കാര്‍ ഉത്തരവ്. സ്പെഷല്‍ റൂള്‍ നടപ്പാക്കിയ 2010 മുതല്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവു വരുന്ന 2023 വരെ 1476 പേര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായി പ്രമോഷന്‍ നേടിയിട്ടുണ്ടെന്നും ഇതില്‍ 72 പേര്‍ മാത്രമാണ് പരീക്ഷാ പാസായിട്ടുള്ളതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

പലരും ഡെപ്യൂട്ടി റേഞ്ചറും റേഞ്ചറുമായി ഗസറ്റഡ് തസ്തികയില്‍ വരെ എത്തിയിട്ടുണ്ട്. പരീക്ഷകള്‍ ജയിക്കാതെ പ്രൊമോഷന്‍ ലഭിച്ചത് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയല്ലെന്നു വിലയിരുത്തിയാണ് സര്‍ക്കാരില്‍ നിക്ഷിപ്തമായ പ്രത്യേക അധികാരം ഉപയോഗിച്ചു പരീക്ഷകള്‍ പാസാവണമെന്ന വ്യവസ്ഥ ഇളവു ചെയ്തിരിക്കുന്നത്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയില്‍ നിന്നും സെഷന്‍ ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്കു സ്ഥാനക്കയറ്റം അനുവദിച്ചുകൊണ്ട് 2022 ഓഗസ്റ്റ് അഞ്ചിനു സെന്‍ട്രല്‍ സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പുറപ്പെടുവിച്ച നടപടിക്രമത്തിനെതിരേ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.

വകുപ്പുതല പരീക്ഷ പാസാകാത്ത വനം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരെ തരംതാഴ്ത്തണമെന്ന നിര്‍ദ്ദേശം നടപ്പായില്ലെന്നതാണ് വസ്തുത. ഭരണവിഭാഗം അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഇതുസംബന്ധിച്ച ഉത്തരവ് പൂഴ്ത്തിയതായി പരാതി ഉയര്‍ന്നിരുന്നു. വനം വകുപ്പില്‍ 938 സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരാണുള്ളത്. ഇവരില്‍ അഞ്ഞൂറിലധികം പേര്‍ പരീക്ഷ വിജയിക്കാതെയാണ് ഈ പദവിയിലെത്തിയത്. 2010ലെ ഫോറസ്റ്റ് സബോര്‍ഡിനേറ്റ് സര്‍വീസ് റൂള്‍ ഭേദഗതിക്കു മുമ്പ് സര്‍വീസില്‍ പ്രവേശിച്ച ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരും സെക്ഷന്‍ ഓഫീസര്‍മാരായിട്ടുണ്ട്. പരീക്ഷ ജയിക്കാത്തവരെ തരം താഴ്ത്താതിരിക്കുന്നതിനാല്‍ പിരീക്ഷ വിജയിച്ച ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് പ്രൊമോഷന്‍ ലഭിക്കുന്നില്ല.

പരീക്ഷ വിജയിക്കാത്തവരുടെ പട്ടിക ദക്ഷിണ മേഖലാ സി.സി.എഫ് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ഇതോടെ തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്നവരെ രക്ഷപ്പെടുത്താന്‍ മൂന്ന് മാസത്തെ അധിക ട്രെയിനിംഗ് നല്‍കണമെന്നായിരുന്നു ഭരണപക്ഷ യൂണിയന്റെ ആവശ്യം. ഇതിനിടെയാണ് വനംവകുപ്പില്‍ 2014-ന് മുന്‍പ് ബീറ്റ് ഓഫീസര്‍മാരായി നിയമനം ലഭിച്ചവരും സ്ഥാനക്കയറ്റം ലഭിക്കാന്‍ വകുപ്പുതല പരീക്ഷ എഴുതണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ബീറ്റ് ഓഫീസര്‍മാര്‍ അടക്കമുള്ളവരുടെ നിയമനം, സ്ഥാനക്കയറ്റം എന്നിവയുമായി ബന്ധപ്പെട്ട് 2014ല്‍ കൊണ്ടുവന്ന ചട്ട ഭേദഗതിയിലെ ഇളവ് സ്ഥാനക്കയറ്റത്തിന്റെ കാര്യത്തില്‍ ബാധകമല്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി. കൃഷ്ണകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് അന്ന് പുറത്തു വന്നത്.

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായി സ്ഥാനക്കയറ്റം ലഭിക്കണമെങ്കില്‍ വകുപ്പുതല ടെസ്റ്റുകള്‍ പാസാകണമെന്ന വ്യവസ്ഥയാണ് ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തിയത്. ഇത് 2010 മുതല്‍ ബാധകമാണെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിലവില്‍ സര്‍വീസിലുള്ളവര്‍ക്ക് തുടരാന്‍ ചട്ടത്തില്‍ കൊണ്ടുവന്ന ഭേദഗതി ബാധകമല്ലെന്ന ഇളവും ഉള്‍പ്പെടുത്തിയിരുന്നു. ഇത് സ്ഥാനക്കയറ്റത്തിന്റെ കാര്യത്തിലും ബാധകമാണെന്ന 2010 ഓഗസ്റ്റ് 10ന് നിയമനം ലഭിച്ച ഒരുകൂട്ടം ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരുടെ വാദമാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ (കെ.എ.ടി.) ഉത്തരവ് ശരിവെച്ചാണ് ഉത്തരവ്.

2010 ഓഗസ്റ്റ് 10ന് നിയമനംലഭിച്ച ഒരുകൂട്ടം ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് 2022 ഓഗസ്റ്റ് അഞ്ചിന് സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. ഇതിനെതിരേ നല്‍കിയ ഹര്‍ജി കെ.എ.ടി. അനുവദിക്കുകയും സ്ഥാനക്കയറ്റം റദ്ദാക്കുകയും ചെയ്തു. ഇതിനെതിരേയാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരും സര്‍ക്കാരും ഹൈക്കോടതിയില്‍ എത്തിയത്. സ്ഥാനക്കയറ്റം പരിഗണിക്കുന്ന സമയത്ത് നിലവിലുള്ള ചട്ടങ്ങളാണ് ബാധകമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കുകയും ചെയ്തു. നിയമനത്തിനുശേഷം യോഗ്യതയില്‍ കൊണ്ടുവന്ന ഭേദഗതിയുടെ കാര്യത്തിലാണ് ഇളവ് അനുവദിച്ചതെന്നും വ്യക്തമാക്കിയിരുന്നു.