മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ രഹസ്യ മകള്‍ എന്ന് വിശ്വസിക്കപ്പെടുന്ന എലിസവേറ്റ ക്രിവോനോജിക് പരസ്യമായി പുട്ടിനെതിരെ രംഗത്ത്. നേരത്തേ ഇവര്‍ പാരീസില്‍ പേരുമാറി കഴിയുന്നതായിട്ടായിരുന്നു റിപ്പോര്‍ട്ട്. പുട്ടിനെ തന്റെ ജീവിതം നശിപ്പിച്ച മനുഷ്യന്‍ എന്നാണ് എലിസവേറ്റ വിശേഷിപ്പിക്കുന്നത്.

നിരവധി സാമൂഹ്യ മാധ്യമ പോസ്റ്റുകളാണ് അവര്‍ റഷ്യന്‍ പ്രസിഡന്റിന് എതിരെ പോസ്റ്റ് ചെയ്യുന്നത്. ഒരിക്കലും പുട്ടിന്റെ പേര് അവര്‍ പരാമര്‍ശിച്ചിട്ടില്ലെങ്കിലും ലക്ഷ്യം അദ്ദേഹം തന്നെയാണെന്നാണ് റിപ്പോര്‍ട്ട്. ദശലക്ഷക്കണക്കിന് ജീവന്‍ അപഹരിച്ച, എന്റെ ജീവിതവും നശിപ്പിച്ച മനുഷ്യന്‍ എന്നാണ് പുട്ടിനെ കുറിച്ച് അവര്‍ വിശേഷിപ്പിക്കുന്നത്.

22 വയസുകാരിയായ എലിസവേറ്റക്ക് മുമ്പ് റഷ്യയില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ റഷ്യ ഉക്രെയ്‌നില്‍ പൂര്‍ണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ച സമയത്ത് അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് അപ്രത്യക്ഷയായി. നേരത്തേ പോസ്റ്റുകളില്‍ പലപ്പോഴും മുഖം കാണിക്കുന്നത് അവര്‍ ഒഴിവാക്കിയിരുന്നു.

എലിസവേറ്റയ്ക്ക് ലൂയിസ റൊസോവ എന്നും വിളിപ്പേരുണ്ട്. യുക്രെയിന്‍ ടെലിവിഷന്‍ മാധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടത്. പാരീസില്‍ ഡി.ജെ. ആയി ജോലിചെയ്യുന്ന എലിസവേറ്റ, പുടിന്റെ അന്തരിച്ച വിശ്വസ്തനായ ഒലേഗ് റുഡ്‌നോവിന്റെ മകളാണെന്നാണ് പാരീസില്‍ സ്വയം പരിചയപ്പെടുത്തിയിരിക്കുന്നതെന്നും യുക്രെയിന്‍ മാധ്യമം വ്യക്തമാക്കിയത്.

എലിസവേറ്റയുടെ അമ്മ സ്വെറ്റ്‌ലാന ക്രിവോനോഗിഖ് മുന്‍പ് ശുചീകരണ തൊഴിലാളിയായിരുന്നു. ഇവരുമായി പുട്ടിന് പ്രണയ ബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തില്‍ പിറന്നതാണ് എലിസവേറ്റ എന്നാണ് അഭ്യൂഹങ്ങള്‍. സ്വെറ്റ്‌ലാനയ്ക്ക് ഏതാണ്ട് 83 മില്യണ്‍ പൗണ്ട് ആസ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുട്ടിനുമായി ബന്ധം സ്ഥാപിച്ചതോടെ സ്വെറ്റ്‌ലാന കണക്കില്ലാത്ത സ്വത്തിന് ഉടമയായി. റഷ്യയിലെത്തന്നെ ഏറ്റവും സമ്പന്നരായ വനിതകളില്‍ ഒരാളായി. പുട്ടിന്റ പരിചയക്കാരി എന്നാണ് മുന്‍പ് റഷ്യന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്. എലിസവേറ്റ 2003 മാര്‍ച്ച് മൂന്നിന് ജനിച്ചതായാണ് രേഖകളിലുള്ളത്. അമ്മയുടെ പേര് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അച്ഛന്റെ പേര് ഇല്ല.

പുട്ടിന്റെ മകള്‍ എന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള വ്‌ളാദിമിറോവ്‌ന എന്ന് പേരില്‍ സ്വീകരിച്ചിട്ടുണ്ട്. പിതാവിന്റെ പേരിന്റെ ആദ്യഭാഗം പെണ്‍മക്കള്‍ സ്വന്തം പേരിനോട് ചേര്‍ക്കുക എന്നത് റഷ്യയിലെ പരമ്പരാഗതമായ രീതിയാണ്. റഷ്യയിലായിരുന്നപ്പോള്‍ ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ ചിത്രങ്ങളും വീഡിയോകളും പങ്കുവെയ്ക്കാറുണ്ടായിരുന്നു. നൃത്തം ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളും ഉള്‍പ്പെടെ ഇവയിലുണ്ടായിരുന്നു.

എന്നാല്‍ റഷ്യ-യുക്രെയിന്‍ യുദ്ധം ആരംഭിച്ചതോടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും പൊതുജനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. പാരീസില്‍ ആര്‍ട്‌സ് സ്‌കൂളില്‍ വിദ്യാര്‍ഥിയായിരുന്ന എലിസവേറ്റയെ, റഷ്യ യുക്രെയിനുമായി യുദ്ധം തുടങ്ങിയതില്‍പ്പിന്നെ അവിടെയും കണ്ടില്ലെന്നാണ് വിവരം.

പുടിന്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ഡെപ്യൂട്ടി മേയറായിരിക്കുമ്പോഴാണ് എലിസവേറ്റയുടെ അമ്മയുമായി സൗഹൃദബന്ധം ആരംഭിക്കുന്നത്. പുട്ടിന്റെ ആദ്യ ഭാര്യയായ ല്യുഡ്മില പുടിനയുമായി ബന്ധം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് എലിസവേറ്റ ജനിക്കുന്നത്. ല്യുഡ്മിലയുമായി പിന്നീട് വേര്‍പ്പിരിഞ്ഞു.