വാഷിങ്ടണ്‍: കാനഡയിലേക്ക് ഒരു ചെറിയ ട്രിപ് കഴിഞ്ഞ് യുഎസിലേക്ക് മടങ്ങി എത്തുകയായിരുന്നു ന്യൂസിലന്‍ഡ് സ്വദശിനി സാറ ഷോയും ഇളയ മകനും. അതിര്‍ത്തിയില്‍ അവരെ കാത്തിരുന്നത് വലിയൊരു നാടകീയ സംഭവത്തിന്റെ തുടക്കമായിരുന്നു. യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് പൊടുന്നനെ ഇരുവരെയും തടവിലാക്കിയപ്പോള്‍ ആരെ തങ്ങളെ തട്ടിക്കൊണ്ടുപോകുകയാണെന്നാണ് പാവങ്ങള്‍ ആ സമയത്ത് കരുതിയത്. മൂന്നാഴ്ചയായി സൗത്ത് ടെക്സാസിലെ കുടിയേറ്റ തടങ്കല്‍ കേന്ദ്രത്തില്‍ സാറ ഷോയെയും ആറുവയസുകാരന്‍ മകന്‍ ഐസക്കിനെയും തടവിലാക്കിയിരിക്കുകയാണ്. വാഷിങ്ടണ്‍ സംസ്ഥാനത്ത് സാധുവായ വിസയോടെ മൂന്നുവര്‍ഷമായി താമസിച്ചുവരുന്നവര്‍ക്കാണ് ഈ ദുരവസ്ഥ.

ജൂലൈ 24 ന് സാറ ഷോയും മൂന്നുകുട്ടികളും- ഗ്രേസ്(11) സേത്ത്(9), ഐസക്ക് എന്നിവര്‍ കുറച്ചുനേരത്തേക്ക് യുഎസ് അതിര്‍ത്തി കടന്ന് കാനഡയിലെ വാന്‍കൂവര്‍ വിമാനത്താവളത്തിലേക്ക് കാറില്‍ യാത്ര ചെയ്തു. മൂന്നുമണിക്കൂര്‍ സമയം. ന്യൂസിലന്‍ഡിലെ മുത്ത്ച്ഛനെയും മുത്തശ്ശിയെയും കാണാന്‍ വേണ്ടി മൂത്ത രണ്ടുകുട്ടികളെ അയയ്ക്കാന്‍ പോയതാണ് സാറ ഷോ. ന്യൂസിലന്‍ഡിലേക്ക് നേരിട്ടുള്ള ഫ്ളൈറ്റുളള ഏറ്റവും അടുത്ത വിമാനത്താവളമാണ് വാന്‍കൂവര്‍. മക്കളെ അയച്ച ശേഷം ആറുവയസുകാരന്‍ ഐസക്കിനൊപ്പം അമേരിക്കയിലേക്ക് മടങ്ങി.

വിവാഹിതയാകാന്‍ വേണ്ടി അന്നത്തെ ഭര്‍ത്താവുമൊത്ത് താമസിക്കാന്‍ 2021 ല്‍ അമേരിക്കയിലെത്തിയ സാറ ഇങ്ങനെയൊരു അപകടം ഒട്ടും പ്രതീക്ഷിച്ചില്ല. ഇരുവരെയും ഒരു വെള്ള വാനില്‍ ഐ സി ഇ കൊണ്ടുപോയി തടങ്കലിലാക്കിയെന്ന് സാറയുടെ അടുത്ത കൂട്ടുകാരി വിക്ടോറിയ ബീസാന്‍കോണ്‍ പറഞ്ഞു.ഡില്ലി കുടിയേറ്റ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുമ്പള്‍ സാറയുടെ ഫോണും പിടിച്ചെടുത്തു. സാറയ്ക്ക് സംസാരിക്കാന്‍ അനുമതി നല്‍കിയിട്ടുള്ള രണ്ടുപേരില്‍ ഒരാളാണ് വിക്ടോറിയ. ഒരു തടവറയുടെ അതേ സാഹചര്യമുളള അമേരിക്കയിലെ ഏറ്റവും വലിയ കുടിയേറ്റ തടങ്കല്‍ പാളയമാണ് ഡില്ലി. സാറാ ഷായെ സ്വന്തം അടിവസ്ത്രങ്ങള്‍ പോലും ഉപയോഗിക്കാന്‍ അധികൃതര്‍ അനുവദിക്കുന്നില്ലെന്ന് സാറ പറഞ്ഞു. നിരവധി കുടുംബങ്ങളുളള മുറികളിലെ ഒരുമുറിയില്‍ അഞ്ച് ബങ്ക് ബെഡ്ഡുകളുണ്ട്. രാത്രി 8 മണി മുതല്‍ രാവിലെ 8 വരെ അവരെ മുറിയില്‍ അടച്ചിടും.




അതിര്‍ത്തി കടന്നപ്പോള്‍ സംഭവിച്ച ആശയക്കുഴപ്പമാണ് അമ്മയെയും മകനെയും തടവറയില്‍ അടച്ചിടാന്‍ കാരണമായത്. ഈ സംഭവം സമാനമായ സാഹചര്യങ്ങളില്‍പ്പെട്ട നിരവധി ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. അധികൃതര്‍ ഒന്നും വിശദീകരിക്കാതിരുന്നത് കൊണ്ട് തന്നെ തട്ടിക്കൊണ്ടുപോവുകയാണെന്നാണ് സാറ ആദ്യം കരുതിയതെന്ന് വിക്ടോറിയ പറഞ്ഞു. ഭീകരാവസ്ഥ എന്നാണ് സാറ തന്റെ അവസ്ഥയെ വിശേഷിപ്പിച്ചത്.

ജോലി പെര്‍മിറ്റ് അടക്കം കോംബോ കാര്‍ഡ് വിസയിലാണ് ന്യൂസിലന്‍ഡ് സ്വദേശിനി അമേരിക്കയില്‍ താമസിക്കുന്നത്. അതുകൂടാതെ അവര്‍ക്ക് ഗാര്‍ഹിക അതിക്രമങ്ങളെ അതിജീവിക്കുന്നവര്‍ക്ക് നല്‍കുന്ന ഐ-360 വിസയും ഉണ്ട്. വാഷിങ്ടണിലെ ഒരു ജുവനൈല്‍ തടങ്കല്‍ കേന്ദ്രത്തില്‍ യൂത്ത് കൗണ്‍സിലറായി മൂന്നുവര്‍ഷമായി ജോലി ചെയ്തുവരികയായിരുന്നു സാറ. വര്‍ക്ക് വിസ അടുത്തിടെ പുതുക്കിയിരുന്നു. ഐ-360 വിസ പുതുക്കാനായി കൊടുത്തിരിക്കുകയാണ്. സാറയുടെ മൂന്നുമക്കള്‍ക്കും ഐ-360 വിസയുടെ അംഗീകാരം കിട്ടുകയും ചെയ്തു.

മാനുഷിക പരിഗണനയുടെ പേരില്‍ പരോള്‍ അനുവദിച്ച് അമേരിക്കയിലേക്ക് കടക്കാന്‍ എമര്‍ജന്‍സി പാസ് അനുവദിക്കണമെന്ന് സാറ അഭ്യര്‍ഥിച്ചിട്ടുണ്ട്. എന്നാല്‍, അതിന് അര്‍ഹതയില്ലെന്നാണ് അധികൃതരുടെ മറുപടി. പരോളിന് അപേക്ഷിച്ചിട്ടുണ്ടെന്ന് ഏജന്റുമാര്‍ നുണ പറയുകയായിരുന്നുവെന്നും വിക്ടോറിയ ആരോപിച്ചു. കോംബോ കാര്‍ഡിന്റെ രണ്ടുഘടകങ്ങളും ഇല്ലെങ്കില്‍ നാടുകടത്തേണ്ടി വരുമെന്നും പുന: പ്രവേശനം ഉറപ്പില്ലെന്നുമാണ് യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ പറയുന്നത്. തടങ്കലില്‍ കഴിയുന്നത് കൊണ്ട് ഐ-360 വിസ അപേക്ഷയും തള്ളിയേക്കാം.

സാധുവായ വര്‍ക്ക് വിസയുള്ള സാറയെ തടങ്കലിലാക്കാന്‍ യുഎസ് ആഭ്യന്തര സുരക്ഷാ വിഭാഗം സ്വതന്ത്ര തീരുമാനം എടുക്കുകയായിരുന്നു എന്നാണ് കൂട്ടുകാരി വിക്ടോറിയ പറയുന്നത്. ന്യൂസിലന്‍ഡ് വിദേശകാര്യ വാണിജ്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ട സാഹചര്യത്തില്‍ ഏതാനും ദിവസങ്ങള്‍ക്കകം യുവതിയെയും മകനെയും മോചിപ്പിക്കുമെന്നാണ് വിക്ടോറിയയുടെ പ്രതീക്ഷ