തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗവര്‍ണര്‍ രാജ്ഭവനില്‍ നടത്തിയ അറ്റ്‌ഹോം വിരുന്ന് സല്‍ക്കാരം ബഹിഷ്‌കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. വിരുന്ന് സല്‍ക്കാരത്തിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയം ക്ഷണിച്ചിരുന്നെങ്കിലും ഇന്ന് വൈകിട്ട് നടന്ന പരിപാടിയില്‍ മന്ത്രിസഭയില്‍ നിന്ന് ആരും പങ്കെടുത്തില്ല. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി പരിപാടിയില്‍ പങ്കെടുത്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള ഭിന്നത രൂക്ഷമായി തുടരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇന്നത്തെ വിരുന്ന് സല്‍ക്കാരത്തില്‍ നിന്ന് വിട്ടുനിന്ന സംഭവം. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്നില്ലെങ്കിലും ചീഫ് സെക്രട്ടറിയും ഡിജിപിയും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പരിപാടിക്കെത്തിയിട്ടുണ്ട്.

വിഭജന ഭീതി ദിനം ആചരിക്കാനുള്ള സര്‍ക്കുലറിലടക്കം മുഖ്യമന്ത്രിയും മന്ത്രിമാരും ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. താല്‍ക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെയാണ് രാജ്ഭവനിലെ വിരുന്ന് സല്‍ക്കാരത്തിന് 15 ലക്ഷം രൂപയുടെ അധിക ഫണ്ട് സര്‍ക്കാര്‍ അനുവദിച്ചത്.

പൗരപ്രമുഖര്‍ക്കും വിശിഷ്ടാതിഥികള്‍ക്കുമായാണ് ഗവര്‍ണര്‍ വിരുന്ന് സല്‍ക്കാരം നടത്തുന്നത്. തുക അനുവദിക്കണം എന്നാവശ്യപ്പെട്ട് ഗവര്‍ണറുടെ അഡീഷണല്‍ ചീഫ് സെക്രട്ടറി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തുക അനുവദിച്ചത്. ചെലവുചുരുക്കല്‍ നിര്‍ദ്ദേശങ്ങളില്‍ ഇളവ് വരുത്തിയാണ് ധനവകുപ്പ് ഹോസ്പിറ്റാലിറ്റി ചെലവുകള്‍ എന്ന ശീര്‍ഷകത്തില്‍ 15 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്.

പൗരപ്രമുഖര്‍ക്കും വിശിഷ്ടാതിഥികള്‍ക്കുമായി ഗവര്‍ണര്‍ വിരുന്ന് സല്‍ക്കാരം നടത്തുന്നത്. നേരത്തെ രാജ്ഭവനില്‍ അടുത്തിടെ നടന്ന പരിപാടികളില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ച സാഹചര്യത്തില്‍ പരിപാടികള്‍ ബഹിഷ്‌കരിക്കുന്ന തരത്തിലേക്ക് മന്ത്രിമാര്‍ കടന്നിരുന്നു. ഇതിന് പിന്നാലെയാണ് സര്‍വകലാശാല വിഷയങ്ങളില്‍ സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് തുടങ്ങിയത്. വിഷയത്തില്‍ മന്ത്രിമാരായി ആര്‍ ബിന്ദുവും പി രാജീവും രാജ്ഭവനിലെത്തി ചര്‍ച്ച നടത്തിയിരുന്നു. ഓഗസ്റ്റ് 14ന് വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന നിര്‍ദേശത്തെ ചൊല്ലി സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് മുറുകിയിരുന്നു.