ലണ്ടന്‍: ഏഴ് നവജാത ശിശുക്കളെ കൊല ചെയ്യുകയും മറ്റ് ഏഴു ശിശുക്കളെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത കുറ്റത്തിന് തടവ് ശിക്ഷ അനുഭവിക്കുന്ന നഴ്സ് ലൂസി ലെറ്റ്ബി യഥാര്‍ത്ഥത്തില്‍ ആശുപത്രിയില്‍ ശിശുക്കള്‍ക്ക് ലഭിക്കുന്ന മോശം പരിചരണത്തെ കുറിച്ച് പരാതികള്‍ ഉയര്‍ത്തിയിരുന്നുവെന്ന് മെയില്‍ ഓണ്‍ സണ്‍ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങള്‍ക്ക് ലഭിച്ച, ഞെട്ടിക്കുന്ന ചില രേഖകളെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോര്‍ട്ടെന്നും മെയില്‍ ഓണ്‍ സണ്‍ഡെ അവകാശപ്പെടുന്നുണ്ട്. കൗണ്ടസ്സ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലില്‍ നടന്ന കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് കേസ് പ്രോസിക്യൂഷന്‍ ഉയര്‍ത്തിയ ചില സുപ്രധാന വാദങ്ങളെ വിദഗ്ധര്‍ ചോദ്യം ചെയ്തതോടെ വിവാദമായിരുന്നു. ഇതോടെ ബ്രിട്ടണിലെ കേസ് ട്വിസ്റ്റിലേക്ക് പോവുകയാണ്.

ഏറെ ചോദ്യം ചെയ്യപ്പെട്ട സ്ഥിതിവിവരക്കണക്കുകളെ ആസ്പദമാക്കിയുള്ള സാധ്യതകളുടെയും, അതുപോലെ ലൂസി ബെറ്റി എപ്രകാരമാണ് കുട്ടികളെ കൊന്നതെന്നതിനെ കുറിച്ചുള്ള, ഏറെ സംശയങ്ങള്‍ ഉയര്‍ത്തുന്ന സിദ്ധാന്തങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു അവരെ ശിക്ഷിച്ചത്. ഏതെങ്കിലും വിധത്തിലുള്ള ഫൊറെന്‍സിക്, സി സി ടിവി തെളിവുകളുടെ അഭാവത്തിലാണ് ജഡ്ജിമാര്‍ അവരെ ശിക്ഷിച്ചത്. മാത്രമല്ല, കൊലപാതകങ്ങള്‍ക്ക് പുറകിലുള്ള ഉദ്ദേശ്യ ലക്ഷ്യം എന്തെന്ന് സ്ഥാപിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞിരുന്നില്ല.

ഇപ്പോള്‍, ആശുപത്രിയുടെ ഇന്റേണല്‍ മാനേജ്‌മെന്റ് ഫോമുകള്‍ വെളിപ്പെടുത്തുന്നത്, താന്‍ ജോലി ചെയ്തിരുന്ന നിയോനാറ്റല്‍ യൂണിറ്റിലെ അപര്യാപ്തതകളെ കുറിച്ചും, ശരിയായ ചികിത്സ ലഭ്യമാക്കാത്തതിനെ കുറിച്ചും ലൂസി ലെറ്റ്ബി ഔദ്യോഗികമായി തന്നെ പരാതിപ്പെട്ടിരുന്നു എന്നാണ്. പരാതിപ്പെട്ടതിനു ശേഷം അധികം താമസിയാതെ ഒരു സീനിയര്‍ ഡോക്ടറുടെ അഭ്യര്‍ത്ഥന മാനിച്ച് അവരെ ജോലിയില്‍ നിന്നും മറ്റി നിര്‍ത്തുകയും ചെയ്തിരുന്നു. തുടര്‍ന്നായിരുന്നു, യൂണിറ്റില്‍ നടന്ന ശിശുമരണങ്ങള്‍ കൊലപാതകമാണോ എന്നറിയാന്‍ അന്വേഷണം നടത്തുന്നതിനായി ആശുപത്രി അധികൃതര്‍ പോലീസുമായി ബന്ധപ്പെട്ടത്.

ആശുപത്രിയിലെ പോരായ്മകളും, ചികിത്സാ പിഴവുകളുമെല്ലാം ചൂണ്ടിക്കാട്ടിയതിന് സീനിയര്‍ ജീവനക്കാര്‍ ലൂസി ലെറ്റ്ബിയെ പ്രതികാരത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് അവരുടെ പിതിയ ലീഗല്‍ ടീമിലെ നിയമജ്ഞര്‍ പറയുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള വിദഗ്ധര്‍ അടങ്ങിയ ഒരു സംഘം അടുത്തിടെ കുട്ടികള്‍ കൊല ചെയ്യപ്പെട്ടതല്ലെന്നും, സ്വാഭാവിക കാരണങ്ങളാലോ മോശം പരിചരണത്താലോ മരണപ്പെടുകയായിരുന്നു എന്നും കണ്ടെത്തിയിരുന്നു. 2015 ലും 2016 ലും താന്‍ ജോലി ചെയ്തിരുന്ന വാര്‍ഡിലെ ചില പ്രശ്നങ്ങള്‍ അടിസ്ഥാനമാക്കി ലൂസി ലെറ്റ്ബി നല്‍കിയ പരാതിയില്‍ പരാമര്‍ശിച്ചിരിക്കുന്ന ഡോക്ടറാണ് ലൂസി കുട്ടികളെ ഉപദ്രവിക്കുകയായിരുന്നുവോ എന്ന സംശയം ആദ്യമുയര്‍ത്തിയത്.

ഒരാഴ്ച മുന്‍പ് ഒരു കുട്ടി ബോധ രഹിതയാവുകയും അക്കാര്യം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ആവശ്യത്തിനുള്ള സോഡിയം ബൈകാര്‍ബണേറ്റ് ഇന്‍ഫ്യൂഷന്‍ ഇല്ലെന്ന് കണ്ടെത്തിയതായും 2016 ജൂണ്‍ 30 ന് ലൂസി ലെറ്റ്ബി ഒരു പരാതി നല്‍കിയിരുന്നു. ലെറ്റ്ബിയുടെ പരാതിയില്‍ പരാമര്‍ശിച്ച സീനിയര്‍ ഡോക്ടറായ സ്റ്റീഫന്‍ ബ്രൈയറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം, ഭാവിയില്‍ ഇത്തരം അവശ്യ വസ്തുക്കള്‍ ആവശ്യമായ അളവില്‍ സംഭരിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചിരുന്നു. വീണ്ടും മറ്റൊരു കുട്ടിക്ക് സമാനമായ അനുഭവമുണ്ടായപ്പോഴും അവശ്യ വസ്തുക്കള്‍ ലഭിച്ചില്ലെന്ന് രണ്ടാമതൊരു പരാതി കൂടി ലൂസി ലെറ്റ്ബി നല്‍കിയിരുന്നു.

2016 ജൂണില്‍ തന്നെ ലെറ്റ്ബി നല്‍കിയ മറ്റൊരു പരാതിയില്‍ ഇന്‍ട്രാവീനസ് മരുന്നുകള്‍നല്‍കുന്നതില്‍ ഡോക്ടര്‍മാര്‍ക്ക് സംഭവിച്ച പിഴവുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. തൊട്ടടുത്ത മാസം തന്നെ ഡോ. ബ്രെയറിയുടെ നിര്‍ദ്ദേശ പ്രകാരം ലെറ്റ്ബിയെ ക്ലിനിക്കല്‍ ഡ്യൂട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് 2018 ല്‍ ഇവര്‍ അറസ്റ്റിലാവുകയും ചെയ്തു. ലെറ്റ്ബിയുറ്റെ കേസ് ഇപ്പോള്‍ ക്രിമിനല്‍ കേസസ് റീവ്യൂ കമ്മീഷന്റെ പരിഗണനയിലാണ്.