കോര്‍ഫു: എല്ലാം തീര്‍ന്നെന്ന് ആ നിമിഷങ്ങളില്‍ എല്ലാവരും കരുതി. ചിലരെല്ലാം ദൈവത്തെ വിളിച്ചു. മറ്റുചിലര്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അവസാന സന്ദേശങ്ങള്‍ അയച്ചു. വിമാനത്തിന്റെ എഞ്ചിനില്‍ തീയും വലിയ സ്‌ഫോടന ശബ്ദവും. ആരായാലും പേടിച്ചു പോകും. ഗ്രീസിലെ ദ്വീപായ കോര്‍ഫുവില്‍ നിന്ന് ജര്‍മ്മന്‍ നഗരമായ ഡസ്സല്‍ഡോര്‍ഫിലേക്ക് പറന്നുയര്‍ന്ന വിമാനത്തിനുണ്ടായ എഞ്ചിന്‍ തകരാറ് കുറച്ചൊന്നുമല്ല യാത്രക്കാരുടെ ഉള്ളില്‍ തീ കോരിയിട്ടത്.

273 യാത്രക്കാരെയും എട്ട് ജീവനക്കാരെയും വഹിച്ചുള്ള ബോയിംഗ് വിമാനത്തിന്റെ വലത് എഞ്ചിന്‍ ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്ക് ശേഷം പൊട്ടിത്തെറിച്ച് തീപിടിച്ചു. സംഭവത്തെ തുടര്‍ന്ന് വിമാനം ഇറ്റലിയിലെ ബ്രിന്‍ഡിസിയില്‍ അടിയന്തരമായി ഇറക്കി. കോണ്ടര്‍ എയര്‍ലൈന്‍സിന്റെ DE3655 വിമാനത്തിലാണ് ഞായറാഴ്ച ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്.

ടേക്ക് ഓഫ് ചെയ്ത് നാല് മിനിറ്റിനുള്ളില്‍, 3,850 അടി ഉയരത്തില്‍ എത്തിയപ്പോഴാണ് വിമാനത്തിന്റെ വലത് എഞ്ചിനില്‍ നിന്ന് ഓറഞ്ച് നിറത്തിലുള്ള തീപ്പൊരികളും തീയും വമിക്കാന്‍ തുടങ്ങിയത്. വിമാനത്തിനുള്ളിലെ ദൃശ്യങ്ങളില്‍ എഞ്ചിനില്‍ നിന്ന് തീജ്വാലകള്‍ പുറത്തേക്ക് വരുന്നതും കടലിന് മുകളിലൂടെ പറക്കുന്ന വിമാനം ശക്തമായി കുലുങ്ങുന്നതും കാണാം. ക്യാബിനുള്ളില്‍ വൈദ്യുതി നിലയ്ക്കുകയും വലിയ പൊട്ടിത്തെറികള്‍ കേള്‍ക്കുകയും ചെയ്തതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. പലരും തങ്ങളുടെ അവസാന സന്ദേശങ്ങള്‍ പ്രിയപ്പെട്ടവര്‍ക്ക് അയച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

'ഇത് അവസാനമെന്ന് കരുതി ഞാന്‍ പ്രിയപ്പെട്ടവര്‍ക്ക് സന്ദേശങ്ങള്‍ അയച്ചു. അതൊരു ഭീകരാനുഭവമായിരുന്നു,' വിമാനത്തില്‍ മകളോടൊപ്പം യാത്ര ചെയ്ത ഒരു സ്ത്രീ പറഞ്ഞു. 'പെട്ടെന്ന്, ഞങ്ങള്‍ ഒരു വലിയ ശബ്ദം കേട്ടു, തുടര്‍ന്ന് എഞ്ചിനില്‍ നിന്ന് തീ പുറത്തേക്ക് വന്നു. അത് വളരെ ഭയപ്പെടുത്തുന്നതായിരുന്നു,' മറ്റൊരു യാത്രക്കാരന്‍ വിവരിച്ചു.

യാത്രക്കാര്‍ ഭയന്നുവിറച്ചെങ്കിലും, പൈലറ്റുമാര്‍ വിമാനം വലത്തോട്ട് തിരിച്ച് കോര്‍ഫു വിമാനത്താവളത്തിന്റെ റണ്‍വേയ്ക്ക് സമാന്തരമായി തിരികെ പറന്നു. ആ സമയത്ത് വിമാനത്താവളത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. 8000 ത്തോളം അടി ഉയരത്തില്‍ പറന്ന ശേഷമാണ് ഇറ്റലിയിലെ ബ്രിന്‍ഡിസി വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തത്. എഞ്ചിന്‍ തകരാര്‍ കാരണം ഡസല്‍ഡോര്‍ഫ് വരെ യാത്ര ചെയ്യുക സാധ്യമല്ലായിരുന്നു.

യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടിന് കോണ്ടര്‍ എയര്‍ലൈന്‍സ് ഖേദം പ്രകടിപ്പിച്ചു. എഞ്ചിനിലുണ്ടായ തീപിടിത്തത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.