മേരിക്കയില്‍ ഇന്ത്യന്‍ വംശജനായ ഡ്രൈവര്‍ ഓടിച്ചിരുന്ന വാഹനം ഇടിച്ചു മരിച്ച മൂന്ന് പേരേയും തിരിച്ചറിഞ്ഞു. ഫ്ളോറിഡയില്‍ താമസിക്കുന്ന ഹെയ്തി വംശജരാണ് മരിച്ചത്. ഈ മാസം പന്ത്രണ്ടിനാണ് അപകടം നടന്നത്. ഫ്ളോറിഡ ടേണ്‍പൈക്കില്‍ ഇന്ത്യന്‍ അഭയാര്‍ത്ഥിയായ ഹര്‍ജീന്ദര്‍ സിംഗ് ഓടിച്ചിരുന്ന സെമി ട്രെയിലര്‍ പെട്ടെന്ന് രണ്ട് ലെയ്നുകള്‍ മുറിച്ചുകടന്നപ്പോഴാണ് ഒരു മിനിവാനുമായി കൂട്ടിയിടിച്ചത്.

ഫോര്‍ട്ട് പിയേഴ്‌സിന് സമീപം മിനിവാന്‍ ട്രെയിലറില്‍ ഇടിച്ചുകയറുക ആയിരുന്നു. ട്രെയിലറിന്റെ ഡ്രൈവര്‍ക്ക് ബ്രേക്ക് ചെയ്യാനോ തിരിയ്ക്കാനോ ഒരിടവുമില്ലായിരുന്നു. വാനില്‍ ഉണ്ടായിരുന്ന മൂന്ന് പേരും മരിച്ചു. അപകടത്തില്‍ സിങ്ങും യാത്രക്കാരനും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടിരുന്നു. 2018 മുതല്‍ അഭയം തേടുന്നതിനായി ഹര്‍ജിന്ദര്‍സിംഗ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ഇനിയും ഇയാളുടെ കേസ് പരിഗണിച്ചിട്ടില്ല. എന്നാല്‍ ഇയാള്‍ക്ക് വര്‍ക്ക് പെര്‍മിറ്റും സോഷ്യല്‍ സെക്യൂരിറ്റി നമ്പറും ഉണ്ടായിരുന്നു. എന്നാല്‍ സിംഗ് അശ്രദ്ധമായി വാഹം ഓടിക്കുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്.

ഇയാള്‍ വാഹനം ഡ്രൈവ് ചെയ്യുന്നതിനിടയില്‍ തന്റെ മൊബൈല്‍ ഫോണില്‍ വീഡിയോ കാണുകയായിരുന്നു എന്നാണ് സഹയാത്രികന്‍ വെളിപ്പെടുത്തിയത്. അങ്ങനെയാണ് ഇയാള്‍ ഓടിച്ചിരുന്ന വാഹനം രണ്ട് ലൈനുകള്‍ മുറിച്ചു കടന്നത് എന്നാണ് പറയപ്പെടുന്നത്. ഇയാള്‍ ടോള്‍ ബൂത്തില്‍ പണം അടയ്ക്കുന്നത് ഒഴിവാക്കാനാണ് വേറേ വഴിയിലൂടെ വാഹനം ഓടിച്ചതെന്നും സൂചനയുണ്ട്. നന്നായി വിശ്രമിച്ചതിന് ശേഷമാണ് സിംഗം വാഹനം ഓടിച്ചതെന്നും ഒട്ടും ക്ഷീണിതല്ലായിരുന്നു എന്നും സഹയാത്രികന്‍ വെളിപ്പെടുത്തി. സിംഗിനെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്.

ശനിയാഴ്ച കോടതി ഇയാള്‍ക്ക് ജാമ്യം നിഷേധിച്ചിരുന്നു. എന്നാല്‍ ഫ്ളോറിഡാ ഗവര്‍ണര്‍ക്ക് ഇയാളോട് കരുണ കാട്ടണം എന്നാവശ്യപ്പെട്ട് ഒരു നിവേദനം സമര്‍പ്പിച്ചിരുന്നു. ഇതില്‍ ലക്ഷക്കണക്കിന് ആളുകളാണ് ഒപ്പിട്ടിട്ടുള്ളത്. മനപൂര്‍വ്വമല്ല അപകടം ഉണ്ടായതെന്നാണ് ഇതില്‍ വ്യ്ക്തമാക്കിയിരിക്കുന്നത്. ഹര്‍ജിന്ദര്‍സിംഗ് ഇപ്പോള്‍ ജയിലിലാണ്. അതേ സമയം അധികൃതര്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ക്ക് പലതിനും ഉത്തരം പറയാന്‍ കഴിഞ്ഞിരുന്നില്ല.

ഇയാളുടെ ഇംഗ്ലീഷ് ഭാഷാ സ്വാധീനവും വളരെ കുറവാണ്. ഇയാള്‍ക്ക് അനധികൃത മാര്‍ഗത്തിലാണ് കൊമേഴ്സ്യല്‍ ഡ്രൈവിംഗ് ലൈസന്‍സ് കിട്ടിയതെന്നാണ് പലരും സംശയിക്കുന്നത്. ഇത്തരത്തില്‍ കൈക്കൂലി നല്‍കി ലൈസന്‍സ് നല്‍കുന്ന ചില സംഘങ്ങള്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് അവര്‍ പറയുന്നത്.