ബിഷ്‌കെക്ക്: രണ്ടാഴ്ചക്കാലമായി 24,000 അടി ഉയരത്തില്‍ കുടുങ്ങിക്കിടക്കുന്ന റഷ്യന്‍ പര്‍വതാരോഹക മരിച്ചതായി സ്ഥീരികരിച്ച് സ്റ്റേറ്റ് സെക്യൂരിറ്റി ഏജന്‍സി. റഷ്യന്‍ പര്‍വതാരോഹകയായ നതാലിയ നഗോവിറ്റ്സിനയാണ് പര്‍വതാരോഹണത്തിനിടെ അപകടത്തില്‍ മരണപ്പെട്ടത്. നതാലിയയുടെ മകന്റെ പ്രത്യേക അപേക്ഷ പ്രകാരം ഏജന്‍സി പ്രദേശത്ത് നടത്തിയ തെര്‍മല്‍ ഇമേജിംഗ് സര്‍വേയില്‍ മനുഷ്യജീവന്റെ സാന്നിദ്ധ്യം കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്നാണ് ഇവര്‍ മരണപ്പെട്ടതായി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്. കിര്‍ഗിസ്ഥാനിലെ വിക്ടറി പീക്കില്‍ 22,965 അടി ഉയരത്തില്‍, 24,406 അടി ഉയരമുള്ള ഒരു കൊടുമുടിയില്‍,കഴിഞ്ഞ 14 ദിവസമായി കുടുങ്ങിക്കിടക്കുകയായിരന്നു റഷ്യന്‍ പര്‍വതാരോഹകയായ നതാഷ നഗോവിറ്റ്സിന.

നാഗോവിറ്റ്സിന ഉണ്ടായിരുന്ന പ്രദേശത്തെ തെര്‍മല്‍ ഇമേജിംഗ് ഡ്രോണ്‍ സര്‍വേയില്‍ അവര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നതിന്റെ സൂചനകളൊന്നും കണ്ടെത്തിയില്ലെന്ന് സ്റ്റേറ്റ് സെക്യൂരിറ്റി ഏജന്‍സി ബുധനാഴ്ച പറഞ്ഞു. ലഭിച്ച വിവരങ്ങളുടെ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്തെ കാലാവസ്ഥയും പ്രത്യേകതകളും ഉള്‍പ്പെടെയുള്ള ഘടകങ്ങളുടെ അടിസ്ഥാനത്തിലും, നാഗോവിറ്റ്സിനയുടെ സ്ഥലത്ത് ജീവന്റെ അടയാളങ്ങളൊന്നും കണ്ടെത്തിയില്ലെന്നും ഏജന്‍സി പ്രസ്താവനയില്‍ വ്യക്തമാക്കി.

രക്ഷാപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കണമെന്ന് അവരുടെ മകന്‍ അപേക്ഷിച്ചതിനെ തുടര്‍ന്നാണ് സര്‍വ്വെ നടത്തിയത്. ഇറ്റാലിയന്‍ പര്‍വതാരോഹകയായ ലൂക്ക സിനിഗാഗ്ലിയ ഓഗസ്റ്റ് 15 ന് ഇവരെ സമീപിക്കാന്‍ ശ്രമിക്കുന്നതിനിടെ മരണപ്പെട്ടിരുന്നു. കൂടാതെ ഒരു രക്ഷാപ്രവര്‍ത്തന ഹെലികോപ്റ്റര്‍ തകര്‍ന്നു. പര്‍വതാരോഹകര്‍ രോഗബാധിതരാകുകയും പ്രതികൂല കാലാവസ്ഥയും കൂടിയായതോടെ മറ്റ് ശ്രമങ്ങള്‍ നിര്‍ത്തേണ്ടിവന്നു. പര്‍വതത്തിലെ ഇത്രയും ഉയര്‍ന്ന പ്രദേശത്തുനിന്ന് ആരെയും ഒഴിപ്പിച്ചിട്ടില്ലെന്ന് വിദഗ്ധര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച വരെ ഇവരെ നിരീക്ഷിക്കാന്‍ അയച്ച ഡ്രോണിന് മുന്നില്‍ അവര്‍ വ്യക്തമായി ചലിക്കുന്നതും കൈവീശുന്നതും കാണാമായിരുന്നു. കൊടുങ്കാറ്റില്‍ തകര്‍ന്ന ഇവരുടെ കൂടാരത്തിന്റെ അവിശിഷ്ടങ്ങളും ദൃശ്യങ്ങളില്‍ ഉണ്ട്. ദി ബേര്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ഒരു വലിയ പാറക്കടിയിലാണ് ഇവര്‍ അഭയം തേടിയത്. 13 ദിവസം മുമ്പ് നാഗോവിറ്റ്സിന ഇവിടെ വീഴുകയും അവരുടെ കാലിന് ഒടിവ് പറ്റുകയും ചെയ്തിരുന്നു.

അപകടകരമായ പര്‍വതത്തിന് മുകളില്‍ നിന്ന് താഴേക്ക് കൊണ്ടുവരാനുള്ള നിരവധി ശ്രമങ്ങള്‍ മോശം കാലാവസ്ഥ കാരണം പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ വാരാന്ത്യത്തില്‍ മൈനസ് 30 ഡിഗ്രി തണുപ്പുണ്ടായിട്ടും അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നറിയാനായാണ്

ഒരു ഡ്രോണ്‍ അയയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ജീവന്റെ എന്തെങ്കിലും സൂചനയുണ്ടെങ്കില്‍ ഒരു പ്രത്യേക ലൈറ്റ് ഹെലികോപ്റ്ററും ഒരു ഇറ്റാലിയന്‍ സംഘവും തയ്യാറായിരുന്നു. പിന്നാലെ അവരും ഉദ്യമം ഉപേക്ഷിച്ച് സ്ഥലം വിടുകയായിരുന്നു. തുടര്‍ന്ന് മൗണ്ട് പോബെഡയിലെ രക്ഷാപ്രവര്‍ത്തനം ഔദ്യോഗികമായി അവസാനിപ്പിച്ചതായി ഒരു റഷ്യന്‍ പര്‍വതാരോഹണ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതിനെത്തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കണമെന്ന് കാണിച്ച് മകന്‍ അപേക്ഷ നല്‍കിയത്.പര്‍വ്വതാരോഹക ജീവിച്ചിരിപ്പില്ലെങ്കില്‍ അവരുടെ മൃതദേഹം പുറത്തെടുക്കണമെങ്കില്‍ പോലും കാലാവസ്ഥയില്‍ മാറ്റം വരണം.2021 ല്‍ പര്‍വ്വതാരോഹണത്തിനിടെ നഗോവിറ്റ്സിനയുടെ ഭര്‍ത്താവിന് 22638 അടി ഉയരത്തില്‍ വെച്ച് പക്ഷാഘാതം ഉണ്ടായ സമയത്ത് അദ്ദേഹത്തെ കൈവിടാതെ അവര്‍ കൂടെതന്നെ നിന്നിരുന്നു.എന്നാല്‍ ഭര്‍ത്താവ് മരിക്കുകയായിരുന്നു. ഇയാളുടെ മൃതദേഹം ഇതു വരെ കണ്ടെത്തിയില്ല.