തിരുവനന്തപുരം: കേരള പൊലീസിന്റെ ഓണാശംസ നേര്‍ന്നുകൊണ്ടുള്ള ഔദ്യോഗിക ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുന്നംകുളം കസ്റ്റഡി മര്‍ദനം ഓര്‍മിപ്പിച്ച് പരിഹാസ കമന്റുകള്‍. ഒരു പാലത്തില്‍ ഒറ്റയ്ക്ക് ഇരിക്കുന്ന മാവേലിയുടെ വീഡിയോ പങ്കുവച്ചാണ് ഫേസ്ബുക്ക് പോസ്റ്റ്. എന്ത് ആവശ്യമുണ്ടെങ്കിലും 112ല്‍ വിളിക്കാനാണ് വീഡിയോയില്‍ മാവേലി പറയുന്നത്. സഹായത്തിന് വിളിച്ചപ്പോള്‍ പാഞ്ഞെത്തുന്ന പൊലീസ് ജീപ്പും വീഡിയോയില്‍ കാണാം. 'സഹായത്തിന് വിളിച്ചോണം' എന്ന ക്യാപ്ഷനിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

ഇതിന് പിന്നാലെയാണ് കമന്റ് ബോക്സില്‍ കസ്റ്റഡി മര്‍ദനത്തിനെതിരായ പ്രതിഷേധം നിറയുന്നത്. ' മാമ, കൊണ്ടുപോയി കൂമ്പിനിട്ടു ഇടിക്കാന്‍ അല്ലെ, എന്നാണ് ഒരു കമന്റ്. സ്റ്റഷനില്‍ കൊണ്ടുപോയി ചെവി ഇടിച്ച് പൊട്ടിക്കാനാണോ', തുടങ്ങി വീഡിയോ പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കകം നിരവധി കമന്റുകളാണ് വന്നത്.

എന്നിട്ട് കൊണ്ടുപോയി കൂമ്പിനിട്ടു ഇടിക്കാന്‍ അല്ലെ.. മാമാ... നിങ്ങള്‍ക് ഇടിച്ച് പഠിക്കാന്‍ ആരെയെങ്കിലും കിട്ടണം... അതിനാണ് ഈ സോപ്പിടല്‍... സ്റ്റേഷനില്‍ കൊണ്ടു പോയി ക്രൂരമായി മര്‍ദിക്കുമ്പോള്‍ ആരെ വിളിക്കണം, ദൈവത്തിനെയാണോ?

കണ്ടിട്ട് സങ്കടമാവുന്നു എങ്ങനെ നടന്ന കേരള പോലീസാ ഇപ്പോ നാട്ടുകാരുടെ മൊത്തം ചവിട്ടു കൊള്ളേണ്ട ഗതികേട് ആഭ്യന്തരം ഏഭ്യന്തരം ആയിപോയി

കുറച്ചു കാലം കൂടി ജീവിക്കണം എന്ന് ആഗ്രഹം ഉണ്ട് സാറന്മാരെ അതുകൊണ്ട് വേണ്ട എന്നിങ്ങനെ പോകുന്നു കമന്റുകള്‍. വീഡിയോ പോസ്റ്റ് ചെയ്ത് മൂന്ന് മണിക്കൂറിനുള്ളില്‍ നാലായിരത്തിലേറെ കമന്റുകളാണ് വന്നത്.

അതേ സമയം കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്. സുജിത്ത് ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ പൊലീസ് നേരിട്ടും ഇടനിലക്കാര്‍ വഴിയും പണം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് അദ്ദേഹം മനോരമ ന്യൂസിനോട് വെളിപ്പെടുത്തി.സുജിത്തിന് ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃശൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.


തിരുവോണം പ്രമാണിച്ച് നാളെ (5.09.2025) ഓഫീസിന് അവധി ആയതിനാല്‍ മറുനാടന്‍ മലയാളിയില്‍ വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതല്ല. പ്രിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍- എഡിറ്റര്‍.