കോഴിക്കോട്: ബസ് യാത്രയ്ക്കിടെ കണ്‍മുന്നില്‍ തന്റെ മോതിര വിരലറ്റു പോയതിന്റെ ഞെട്ടല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവയ്ക്കുകയാണ് മാധ്യമ പ്രവര്‍ത്തകയായ രാഖി റാസ്. ഏവരെയും ഞെട്ടിക്കുന്ന സ്വന്തം അനുഭവം പറയുന്നതിനൊപ്പം ബസ് യാത്രയ്ക്കിടെ സംഭവിക്കാവുന്ന അപകടസാധ്യത വിവരിച്ചാണ് ഫേസ്ബുക്ക് കുറിപ്പ്. ജോലി സംബന്ധമായി കോഴിക്കോട് വടകരയിലേക്ക് പോയി മടങ്ങവേ സ്വകാര്യ ബസ്സിന്റെ വാതില്‍ വശത്തെ തകിടില്‍ കുരുങ്ങിയാണ് മലയാള മനോരമയുടെ വനിത മാഗസിനില്‍ എഡിറ്ററായ വനിത പത്രാധിപ സമിതി അംഗം രാഖിക്ക് മോതിര വിരല്‍ നഷ്ടപ്പെട്ടത്. ബസ്സില്‍ നിന്നിറങ്ങുമ്പോഴായിരുന്നു സംഭവം.

മോതിരവും മുറിഞ്ഞുപോയ വിരലും ഡോറിന് സമീപം ഇരുമ്പ് തകിടിന്റെ വിടവില്‍ തറഞ്ഞിരുന്നു. ധൈര്യം സംഭരിച്ച്, വിരലും മോതിരവും ഊരിയെടുത്ത് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെത്തിയെങ്കിലും തുന്നിച്ചേര്‍ക്കാനാകാത്ത വിധമായിരുന്നു. സ്വകാര്യ ബസ്സുകളുടെ ഡോറിനടുത്ത വിടവുകളില്‍ മോതിരം കുടുങ്ങി ഇത്തരം അനുഭവം നേരിട്ട മറ്റു പലരുമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞാണ് രാഖി അറിഞ്ഞത്. രാഖിയുടെ മോതിരം മുന്‍പും ഇതുപോലെ കുടുങ്ങിയിട്ടുണ്ട്. മോതിരം പൊട്ടിയതുകൊണ്ടു മാത്രമാണ് അന്ന് രക്ഷപ്പെട്ടത്. ബസ്സിന്റെ ബോഡി ഡിസൈനില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ഇനിയും ഇത്തരം അപകടങ്ങള്‍ സംഭവിച്ചേക്കാമെന്ന് രാഖി മുന്നറിയിപ്പ് നല്‍കുന്നു.

രാഖി റാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വിരലില്ലാത്ത ഓണം

എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഓണമാണ് ഇത്തവണ കടന്നുപോയത്.

നാല്‍പത്തൊന്‍പത് കൊല്ലം ഞാന്‍ കാത്തു സൂക്ഷിച്ച ബന്ധം അറ്റുപോയ ഒരോണം....

എന്റെ മോതിര വിരല്‍ എനിക്ക് നഷ്ടപ്പെട്ട ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ വന്നെത്തിയ ഓണം. ബസ് ഇറങ്ങവേ മോതിരം കുടുങ്ങിയാണ് എന്റെ വിരല്‍ അറ്റത്. അല്പം നീണ്ട കുറിപ്പ് ആണ്. മനക്കട്ടിയുള്ളവര്‍ മാത്രം തുടര്‍ന്നു വായിക്കുക. ഇല്ലാത്തവര്‍ അവസാന ഭാഗം മാത്രം വായിക്കുക. ഫോട്ടോകളും കാണുക.

ഞാന്‍ മലയാള മനോരമയുടെ വനിത മാഗസിനില്‍ എഡിറ്റര്‍ ആയാണ് ജോലി ചെയ്യുന്നത് എന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമല്ലോ.... ആഗസ്റ്റ് 21 ന് ജോലി സംബന്ധമായി വടകര പോയി തിരികെ പ്രൈവറ്റ് ബസില്‍ കോഴിക്കോട്ടേക്ക് വരികയായിരുന്നു. KSRTC പ്രേമിയായ ഞാന്‍ ആനവണ്ടി കിട്ടാത്തതിനാലാണ് പ്രൈവറ്റ് ബസില്‍ കയറിയത്. കോഴിക്കോട് മാവൂര്‍ റോഡില്‍ KSRTC സ്റ്റാന്‍ഡിന് സമീപം ഇറങ്ങവേ വലതുകൈയുടെ മോതിര വിരല്‍ എവിടെയോ ഉടക്കി വലിഞ്ഞു.

മോതിരം ചെറുതായി വലിഞ്ഞത് പോലെയൊരു നേരിയ വേദന തോന്നിയതിനാല്‍ കൈ ഉയര്‍ത്തി നോക്കി. മോതിര വിരലിന്റെ സ്ഥാനത്ത് എല്ലു മാത്രം നില്‍ക്കുന്നത് കണ്ടു ഞാന്‍ നടുങ്ങി. എനിക്ക് പുറകേ മറ്റൊരാള്‍ കൂടി ഇറങ്ങിയതിനാല്‍ ബസ് വിട്ടിരുന്നില്ല.

അയ്യോ... എന്റെ വിരല്‍ മുറിഞ്ഞുപോയി എന്നു പുലമ്പിക്കൊണ്ട് ഞാന്‍ ബസിലേക്ക് തിരികെ കയറി. താഴെ വിരല്‍ അറ്റു വീണ് കിടപ്പുണ്ടോ എന്നു പരതി. ബസ്സില്‍ ചോര ചീറ്റി തെറിച്ചിരിക്കുന്നത് അപ്പോഴാണ് ഞാനും യാത്രക്കാരും ഡ്രൈവറും കാണുന്നത്. വലിയ മുറിവായതിനാല്‍ ഇന്ദ്രിയങ്ങള്‍ മരവിച്ചതിനാലാകണം എനിക്ക് നേരിയ നീറ്റലേ അനുഭവപ്പെട്ടിരുന്നുള്ളു. അറ്റുപോയ വിരല്‍ നിലത്ത് ഉണ്ടായിരുന്നില്ല. മോതിരം ഉടക്കിയ, അല്പം അകന്നു നില്‍ക്കുന്ന ബസിന്റെ കൂര്‍ത്ത ഭാഗത്ത് മോതിരവും ഊരിപ്പോയ വിരലും തറഞ്ഞ് ഇരിപ്പുണ്ടായിരുന്നു. വിരലിന്റെ ചലന വള്ളി (tendon ) വലിഞ്ഞു പൊട്ടി ഇരട്ടിയിലധികം നീളത്തില്‍ വിരലില്‍ നിന്ന് തൂങ്ങി കിടന്നിരുന്നു.

എവിടന്നോ കിട്ടിയ ധൈര്യത്തില്‍, വിരലും മോതിരവും ഊരിയെടുത്ത് ബസുകാരോട് എന്നെ ഉടനടി ആശുപത്രിയില്‍ എത്തിക്കണം എന്നു ഞാന്‍ പറഞ്ഞു. അവര്‍ എന്നെയും മറ്റു യാത്രക്കാരെയും കൊണ്ട് അല്പദൂരം കൂടി സഞ്ചരിച്ച് കോഴിക്കോട് നാഷണല്‍ ഹോസ്പിറ്റലിന്റെ നടയില്‍ നിര്‍ത്തി

ഞാന്‍ വിരലും താങ്ങി ആശുപത്രിയിലേക്ക് ഓടി. വീല്‍ ചെയര്‍ വേണമെന്നും തല കറങ്ങുന്നുണ്ടെന്നും പറഞ്ഞു. അവര്‍ വീല്‍ ചെയറില്‍ എന്നെ കാഷ്വാലിറ്റിയിലേക്ക് നയിച്ചു. വെള്ളം കുടിക്കാന്‍ തന്ന ശേഷം വേദന മറവിക്കാനുള്ള ഇന്‍ജക്ഷനുകള്‍ തന്നു. ഇത്തരം കേസ് എടുക്കാനുള്ള സൗകര്യം ഇല്ലാത്തതിനാല്‍ മറ്റേതെങ്കിലും ഹോസ്പിറ്റലിലേക്ക് പോകാന്‍ നിര്‍ദേശിച്ചു.

(ആ ഓട്ടത്തില്‍ എന്റെ ബാഗും തൂക്കിയെടുത്ത് കൂടെ വന്ന യാത്രികര്‍ ആയ, ഹിജാബ് ധരിച്ച രണ്ട് സ്ത്രീകളെയും കുറച്ച് നല്ലവരായ മറ്റു കോഴിക്കോട്ടുകാരെയും ഹൃദയത്തോട് ചേര്‍ക്കുന്നു. നാഷണല്‍ ഹോസ്പിറ്റലില്‍ എന്നെ പരിചരിച്ച ഡോ. ഷനീദ് പി കെ(ഓര്‍ത്തോപീഡിക്‌സ്), ഡോ അഞ്ജു പി വി (RMO), സിസ്റ്റര്‍ ചിഞ്ചു, ആംബുലന്‍സ് ഡ്രൈവര്‍ ബിജു എന്നിവരെയും സ്‌നേഹത്തോടെ ഓര്‍ക്കുന്നു.)

ഞാന്‍ ആദ്യം വിവരം വിളിച്ചറിയിച്ചത് എന്റെ അനുജന്‍ രാഹുലിനെയാണ്. ആ സമയം രാഹുല്‍ തിരുവനന്തപുരത്തായിരുന്നു. ഉടന്‍ പുറപ്പെട്ടാലും രാഹുല്‍ എത്താന്‍ വൈകും. അടുത്തതായി പരിപാടി നടന്ന സ്ഥലത്തെ വനിതയുടെ ഉദ്യോഗസ്ഥന്‍ ഗോപനെയാണ് വിളിച്ചത്. സെക്കന്റുകള്‍ക്കുള്ളില്‍ എന്റെ കമ്പനിയായ എംഎംപിയില്‍ (മനോരമയുടെ പബ്ലിക്കേഷന്‍സ് ഡിവിഷന്‍ ) വിവരമറിഞ്ഞു.

വെറും 10 മിനിറ്റിനുള്ളില്‍ എംഎംപി യുടെ പേര്‍സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ ടീം ഹോസ്പിറ്റലിലേക്ക് പാഞ്ഞെത്തി. അവിടെ നിന്നും ആംബുലന്‍സില്‍ എന്നെ പ്ലാസ്റ്റിക് സര്‍ജറി സൗകര്യമുള്ള ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. ഞാന്‍ അഭ്യര്‍ത്ഥിച്ച പ്രകാരം നാഷണല്‍ ഹോസ്പിറ്റല്‍ ടീം എന്റെ അറ്റുപോയ വിരല്‍ വൃത്തിയാക്കി ഐസ് പാക്ക് ചെയ്തു തന്നു.

(ഞങ്ങളുടെ സിഇഒ സജീവ് സര്‍, എഡിറ്റര്‍ ഇന്‍ ചാര്‍ജ് സിന്ധു വിജയകുമാര്‍ മാഡം, എംഎംപി പി ആന്‍ഡ് എ വിഭാഗത്തിന്റെ ചുമതലയുള്ള ബിവിന്‍ സര്‍, രാജേഷ് സര്‍, പ്രിന്‍സണ്‍, മാര്‍ക്കറ്റിങ് വിഭാഗത്തിലെ ഗോപന്‍ സി എന്നിവരോടുള്ള തീരാത്ത നന്ദിയും സ്‌നേഹവും വാക്കുകളില്‍ ഒതുങ്ങില്ല. ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ എത്തിയ രാഹുലിന്റെ കോഴിക്കോട് സുഹൃത്തുക്കള്‍ക്കും സ്‌നേഹം...)

ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ പ്ലാസ്റ്റിക് സര്‍ജന്‍ ഡോ. കൃഷ്ണകുമാര്‍ കെ. എസ്. ആണ് 'തന്റെ വിരല്‍ വേണ്ട വിധത്തില്‍ എത്തിച്ചെങ്കിലും തുന്നി ചേര്‍ക്കാന്‍ കഴിയില്ല' എന്നറിയിക്കുന്നത്. അതു ചീന്തിയെടുത്ത വിധത്തില്‍ ആയിപ്പോയിരുന്നു. അകത്തെ സംവിധാനങ്ങള്‍ക്ക് കേട് പറ്റാത്ത വിധം രണ്ടായി മുറിഞ്ഞ അവയവമേ തുന്നി ചേര്‍ക്കാന്‍ കഴിയൂ... ഏറ്റവും മികച്ച ആ സാധ്യത എനിക്ക് നഷ്ടപ്പെട്ടു. പിന്നീടുള്ളവ ദ്രുതഗതിയില്‍ ചെയ്യേണ്ടതല്ല താനും.

'Ring Avulsion' എന്ന അപകടമാണ് എനിക്ക് സംഭവിച്ചിരിക്കുന്നത് എന്നു പറഞ്ഞു തന്നതും അദ്ദേഹമാണ്.

മുന്‍പ് ജോലി ചെയ്തിരുന്ന സ്ഥാപനം ദീപികയ്ക്ക് വേണ്ടിയും വനിതയ്ക്ക് വേണ്ടിയും പലവട്ടം ഞാന്‍ ലേഖനങ്ങള്‍ക്കായി സമീപിച്ചിട്ടുള്ള എറണാകുളം സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലെ ഡോ. ആര്‍ ജയകുമാറിന്റെ പേര് മിന്നായം പോലെ എനിക്കപ്പോള്‍ ഓര്‍മ്മ വന്നു. മൂന്ന് വര്‍ഷമെങ്കിലും കഴിഞ്ഞിട്ടുണ്ടാകും ഞാന്‍ ഡോക്ടറെ വിളിച്ചിട്ട്. ഉള്‍ക്കനത്തോടെ അദ്ദേഹത്തെ വിളിച്ചു. അദ്ദേഹം സൗമ്യനായി പറഞ്ഞു.

''രാഖിയുടെ അവസ്ഥ ഹൃദയം തകര്‍ക്കുന്നതാണ്. ഈ അവസരത്തില്‍ നിങ്ങള്‍ക്ക് ദു:ഖമില്ലെങ്കില്‍ നിങ്ങള്‍ മനുഷ്യനല്ല... പക്ഷേ സംഭവിച്ചതിനെ സംയമനത്തോടെ ഉള്‍ക്കൊള്ളൂക എന്നത് സാധ്യമാണ്. വിരലിന്റെ തകര്‍ന്ന ബാക്കിഭാഗം കൂടി മുറിച്ചു മാറ്റുകയാണ് നിങ്ങളില്‍ ചെയ്യാനാകുന്ന ചികിത്സ. നിങ്ങളുടെ വിരല്‍ നഷ്ടപ്പെട്ടുവെങ്കിലും ജീവിതത്തില്‍ മുന്നേറാന്‍ കഴിയും. ഇപ്പോള്‍ ചെയ്യുന്നതെല്ലാം ഈ വിരല്‍ ഇല്ലാതെ ചെയ്യാനുള്ള പ്രാപ്തി നിങ്ങള്‍ നേടിയെ ടുക്കും. '

മറ്റു പല മാര്‍ഗങ്ങളും അദ്ദേഹം പറഞ്ഞുവെങ്കിലും ഏറ്റവും അനുയോജ്യമായ തീരുമാനം അദ്ദേഹം നിര്‍ദേശിച്ച പ്രകാരം amputation ആണെന്ന് എനിക്ക് ബോധ്യപ്പെട്ടു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഈ അവസ്ഥ നേരിടാന്‍ എനിക്ക് ശക്തി പകര്‍ന്നു. കൂട്ടിരിക്കാന്‍ ആളില്ലാത്ത, വേണ്ടപ്പെട്ടവര്‍ ഇല്ലാത്ത ഇവിടെ നിന്നും സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലേക്ക് എന്നെ മാറ്റണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിച്ചു. എനിക്ക് വേണ്ടതെന്തും ചെയ്തു തരാന്‍ മനോരമ തയ്യാറായിരുന്നു. മികച്ച സൗകര്യങ്ങള്‍ തികഞ്ഞ ICU ആംബുലന്‍സില്‍ നഴ്‌സിന്റെ അകമ്പടിയോടെ രാത്രി 9.30 ന് ഞാന്‍ ബേബി മെമ്മോറിയാല്‍ ഹോസ്പിറ്റലില്‍ നിന്ന് യാത്ര തിരിച്ചു.

വലിയ ചെലവ് വരുന്ന ആംബുലന്‍സ് സൗകര്യം എനിക്കനുവദിച്ചു തന്നതിന് മനോരമ കമ്പനിയോട് അങ്ങേയറ്റം നന്ദിയുണ്ട്. കാരണം വെളുപ്പിന് 2.30 ന് സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലില്‍ എത്തും വരെ ഞാന്‍ അനുഭവിച്ച അവസ്ഥ കഠിനമായിരുന്നു. വേദനിച്ചും തലകറങ്ങിയും ഛര്‍ദ്ദിക്കാന്‍ വെമ്പിയും മരിക്കുമെന്ന് തോന്നിയും മറ്റുമുള്ള ആ യാത്രയില്‍ എന്നെ താങ്ങി നിര്‍ത്തിയത് ഒരു മാലാഖ കുട്ടിയാണ്. സിസ്റ്റര്‍ സിനോബിയ. ICU ആംബുലന്‍സ് കെയറില്‍ പ്രത്യേക പരിശീലനം ലഭിച്ച നഴ്‌സ് ആണ് സിനോബിയ. വേദന സംഹാരത്തിനും മറ്റു പല പ്രയാസങ്ങള്‍ക്കുമുള്ള ഇന്‍ജക്ഷനുകള്‍ ഇടയ്ക്കിടെ നല്‍കിയും, പ്രഷര്‍ കൂടെ കൂടെ പരിശോധിച്ചും സംസാരിച്ചും സമാധാനിപ്പിച്ചും സിനോമ്പിയയും, പല വട്ടം ആംബുലന്‍സ് നിര്‍ത്തി സ്ട്രെച്ചര്‍ പൊസിഷന്‍ മാറ്റിയും, ജ്യൂസ് വാങ്ങി തന്നും അഭിഷ്ണവ്, മജീദ് എന്നീ രണ്ടു ആംബുലന്‍സ് ഡ്രൈവര്‍ പയ്യന്മാരും എന്നെ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലില്‍ എത്തിച്ചു. ആലുവയില്‍ നിന്നും അനിയനും ഭാര്യയും ആംബുലന്‍സിനെ അനുഗമിച്ചു.

സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലില്‍ ഡോ. ജയകുമാര്‍ വേണ്ട നിര്‍ദേശങ്ങള്‍ എനിക്കായി നല്‍കിയിരുന്നു.

''ഞാന്‍ ഡോ.അഞ്ജലി രവികുമാര്‍. പ്ലാസ്റ്റിക് സര്‍ജന്‍ ആണ് ' എന്നു പരിചയപ്പെടുത്തിയ പെണ്‍കുട്ടിയുടെ വിടര്‍ന്ന കണ്ണുകളും സുന്ദരമായ പുരികക്കൊടികളും വേദനയുടെ നീരാളി പിടിത്തത്തിലും ഞാന്‍ ശ്രദ്ധിച്ചു.

'നല്ല ഭംഗിയുണ്ട് ഡോക്ടറുടെ കണ്ണുകള്‍' എന്ന് ഈ അവസ്ഥയില്‍ കിടന്ന് പറയാന്‍ കഴിയുന്നത്ര ഭ്രാന്തുള്ള എന്റെ കൈ അലിവോടെ നോക്കി വേദന ശമിക്കുന്നതിനുള്ള അടുത്ത ഡോസ് മരുന്നിന് ഡോക്ടര്‍ നിര്‍ദേശം നല്‍കി.

പ്രയോജനപ്പെടില്ല എന്നറിയാമെങ്കിലും കൂടെ കൂട്ടിയ, ചാപിള്ള പോലെ തണുത്തു മരവിച്ച് എന്നെ അനുഗമിച്ച എന്റെ പാവം വിരല്‍ അവിടെ അടക്കം ചെയ്യപ്പെട്ടു. പിറ്റേന്ന് രാവിലെ എന്റെ ചുമതല ഏറ്റെടുത്ത സീനിയര്‍ പ്ലാസ്റ്റിക് സര്‍ജന്‍ ഡോ. സെന്തില്‍ കുമാറും ഡോ. ജയകുമാറും എന്നെ കാണാനെത്തി. തലേന്ന് ഡോ. ജയകുമാര്‍ പറഞ്ഞ കാര്യങ്ങള്‍ - എന്റെ അവസ്ഥ, ചികിത്സകള്‍ എന്നിവ - തമിഴ് ചന്തമുള്ള മലയാളത്തില്‍ കൂടുതല്‍ വ്യക്തമായി ഡോ. സെന്തില്‍ വിശദീകരിച്ചു.

ഓഗസ്റ്റ് 22 ന് ഉച്ചയ്ക്ക് 2.30 ന് ആരംഭിച്ച ആംപ്യൂട്ടേഷന്‍ സര്‍ജറി കഴിഞ്ഞു ഞാന്‍ റൂമില്‍ എത്തുന്നത് രാത്രി പത്തരയ്ക്ക്. സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലില്‍ പല വിഭാഗങ്ങളില്‍ എന്നോട് ഏറ്റവും നന്നായി ഇടപെട്ട ഓരോ സ്റ്റാഫിനെയും ഈ അവസരത്തില്‍ സ്‌നേഹത്തോടെ ഓര്‍ക്കുന്നു...

സ്‌പെഷ്യലിസ്റ്റില്‍ എത്തിയ നേരം മുതല്‍ അനുജന്‍ രാഹുലും ഭാര്യ ശൈലജയും ഇടം വലം ഉണ്ടായിരുന്നു. അനുജന്റെ ഭാര്യ ആണെങ്കിലും എന്റെ മൂത്ത മകള്‍ ആയാണ് ഞാന്‍ ശൈലജയെ ഗണിക്കുന്നത്. ആ തോന്നല്‍ ഈ അവസരത്തില്‍ ഉറച്ചു. അത്രയ്ക്കും പരിചരണവും പിന്തുണയുമാണ് അവളില്‍ നിന്നും കിട്ടിയത്. എന്റെ അനുജന്‍ ഏത് വീഴ്ചയിലും എന്നെ താങ്ങിക്കൊള്ളും എന്നെനിക്ക് അത്രമേല്‍ ഉറപ്പാണല്ലോ...

അച്ഛനോടും അമ്മയോടും യഥാര്‍ത്ഥ വിവരം പറഞ്ഞിരുന്നില്ല. അതു മറയ്ക്കാന്‍ ഞാനും രാഹുലും പഠിച്ച പണി പതിനെട്ടും നോക്കിയെങ്കിലും കാര്യമായ എന്തോ കുഴപ്പമുണ്ടെന്ന് അവര്‍ക്ക് മനസിലായിരുന്നു. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു വന്ന ശേഷം വിവരം പറഞ്ഞപ്പോള്‍ ഏറ്റവും സംയമനത്തോടെ അവരത് കേട്ടു.

എന്റെ മക്കള്‍ അനാമികയും അല്‍മിത്രയും പക്വതയോടെ ഇതുള്‍ക്കൊണ്ടു. വീട്ടില്‍ എത്തിയ ശേഷം ഈ വരികള്‍ എഴുതാന്‍ പ്രാപ്തി നേടിയ ഇന്നു വരെ എന്റെ സംരക്ഷണം ഏറ്റെടുത്ത് നടത്തിയത് എന്റെ കുഞ്ഞുമോള്‍ അല്‍മിത്രയാണ്. ബാംഗ്ലൂര്‍ പഠിക്കുന്ന അനാമിക വാക്കുകള്‍ കൊണ്ടെന്നെ ശക്തിപ്പെടുത്തി. അച്ഛനും അമ്മയും പിന്നെ എന്നും എന്നെ താങ്ങുന്ന നെടുംതൂണുകള്‍ ആണല്ലോ...

എന്റെ വീട്ടുകാര്‍, ബന്ധുക്കള്‍, മേലധികാരികള്‍, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ എന്നിവര്‍ ഒഴുക്കിവിട്ട സ്‌നേഹത്തിലും പിന്തുണയിലും ഞാന്‍ പുതിയ ജീവിതത്തിന് ഹരിശ്രീ കുറിക്കുകയാണ്.

പഴയ വേഗത്തില്‍ കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യാന്‍ പുതിയ പാഠങ്ങള്‍ പഠിക്കേണ്ടി വരും. കയ്യിലെടുക്കുന്ന ചെറിയ വസ്തുക്കള്‍ മോതിര വിരല്‍ ഇല്ലായ്മയിലൂടെ താഴെ വീഴുന്നത് അറിഞ്ഞു തുടങ്ങി. വേദന മാറിയാലും മുറുകെ പിടിക്കാന്‍ ഇനി കഴിഞ്ഞെന്ന് വരില്ല. എന്റെ ആലിംഗനങ്ങളില്‍ ഇനി ഒരു തോട് രൂപപ്പെടും...

ഇങ്ങനെയൊക്കെ ആകിലും പഴയ എന്നേക്കാള്‍ കരുത്തോടെ ഞാന്‍ മുന്നോട്ട് പോകും എന്ന പ്രതീക്ഷയിലാണ്....

ഇനി പറയാന്‍ പോകുന്നത്

നിങ്ങള്‍ ഓരോരുത്തരും ശ്രദ്ധിക്കേണ്ട

ചില കാര്യങ്ങള്‍ ആണ്.

പ്രൈവറ്റ് ബസുകളുടെ ഡിസൈനില്‍ പലവിധ അപകട സാധ്യത ഉണ്ട്. അതില്‍ ഒന്നാണ് ring avulsion സാധ്യത. ഇതേ അനുഭവം നേരിട്ട വേറെയും ആളുകള്‍ ഉണ്ട്.

എനിക്ക് മുന്‍പൊരിക്കല്‍ കൊച്ചിയിലൊരു പ്രൈവറ്റ് ബസില്‍ ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. (KSRTC യില്‍ ഈ അനുഭവം ഒരിക്കലും ഉണ്ടായിട്ടില്ല). അന്ന് എന്റെ വിരലില്‍ കിടന്ന നേര്‍ത്ത സ്വര്‍ണ മോതിരം പൊട്ടിപ്പോയി. മോതിരം പൊട്ടിപോകാതെ വിരല്‍ അറ്റുപോകുന്ന വിധത്തില്‍ ഈ അപകടം മാറാം എന്ന ധാരണ ആ അവസരത്തില്‍ എനിക്ക് ഉണ്ടായില്ല. 'റിങ് അവല്‍ഷന്‍' എന്ന അപകടത്തെക്കുറിച്ച് എനിക്ക് സംഭവിക്കും വരെ അറിയില്ലായിരുന്നു. ഇത്തവണ സാമാന്യം കനം ഉള്ള വെള്ളി മോതിരമാണ് ഞാന്‍ അണിഞ്ഞിരുന്നത്.

റിംഗ് അവല്‍ഷന്‍ എന്നത് ഒരു ബാഹ്യവസ്തു അല്ലെങ്കില്‍ വീഴ്ച മൂലം, അല്ലെങ്കില്‍ ശക്തമായ ചലനം മൂലം നിങ്ങളുടെ വിരലിലെ മോതിരം പെട്ടെന്ന് ബലമായി വലിച്ചെടുക്കപ്പെടുമ്പോള്‍, ഞരമ്പുകള്‍, രക്തക്കുഴലുകള്‍, ടെന്‍ഡോണുകള്‍, അസ്ഥി എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചിലപ്പോള്‍ പൂര്‍ണ്ണമായ വിരല്‍ ഛേദത്തിന് കാരണമാവുകയും ചെയ്യുന്ന അപകടം ആണ്. ചികിത്സയുടെ സങ്കീര്‍ണ്ണത പരിക്കിന്റെ തീവ്രതയെ ആശ്രയിച്ചിരിക്കുന്നു,

ഏറ്റവും ഫലപ്രദമായ പ്രതിരോധം മോതിരം കുരുങ്ങാന്‍ സാധ്യതയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴും യന്ത്രപ്പണികള്‍ ഉള്ള ജോലി സ്ഥലത്തും മോതിരങ്ങള്‍ നീക്കം ചെയ്യുക എന്നതാണ്.

എന്റേത് എന്റെ തെറ്റ് കൊണ്ടല്ലാത്ത,

( മോതിരം എത്രയോ ആളുകള്‍ സ്ഥിരമായി അണിയുന്നതാണല്ലോ) വളരെ സ്വഭാവികമായ, അപകടരഹിതം എന്നു കരുതപ്പെടുന്ന സാഹചര്യത്തില്‍ ഉണ്ടായതാണ്. പ്രൈവറ്റ് ബസുകളില്‍ ചിലതിന്റെ ബോഡി ഡിസൈന്‍, മെയിന്റനന്‍സ് കുറവ് എന്നിവയാണ് കാരണം.

രണ്ടു മെറ്റല്‍ ഭാഗങ്ങള്‍ക്കിടയിലെ ഗ്യാപ്പ് സീല്‍ ചെയ്തിരുന്നതില്‍ വന്ന ചെറിയ പൊട്ടല്‍ ആണ് എന്റെ വിരല്‍ നഷ്ടത്തിന് വഴി വച്ചത്. (ഫോട്ടോയില്‍ സൂക്ഷിച്ചു നിരീക്ഷിച്ചാല്‍ മനസ്സിലാക്കാം)

പ്രൈവറ്റ് ബസില്‍ നിന്നും ഇതേ അപകടം സംഭവിച്ച് വേറെയും ആളുകള്‍ ചികിത്സയ്ക്ക് എത്തിയിട്ടുണ്ടെന്ന് ഡോക്ടമാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ബസിന്റെ ബോഡി ഡിസൈനില്‍ സുരക്ഷിതത്വം വരുത്തല്‍, സൂക്ഷ്മമായ മെയിന്റനന്‍സ് ഒന്നും ഇന്നാട്ടില്‍ നടക്കില്ല എന്നതിനാല്‍ സ്വയം സൂക്ഷിക്കുക.

കനം കുറഞ്ഞ മോതിരം അണിയുകയോ, മോതിരം ഒഴിവാക്കുകയോ ചെയ്യുക.