ലോകത്തെ ഞെട്ടിച്ച എയര്‍ ഇന്ത്യ അപകടത്തിന് ശേഷം ഇപ്പോഴിതാ എയര്‍ക്രാഫ്റ്റ് എഞ്ചിനീയര്‍മാര്‍ അപകടത്തെ വെറുമൊരു ഗതകാല സംഭവമാക്കി മാറ്റാനുള്ള ശ്രമവുമായി എത്തുന്നു. വിമാന അപകടങ്ങള്‍ തടയുന്നതിനുള്ള പുതിയ മാര്‍ഗ്ഗങ്ങളാണ് ഇവരുടെ പരിഗണനയിലുള്ളത്. വളരെ വിചിത്രമായി തോന്നാമെങ്കിലും, ഇത് യാഥാര്‍ത്ഥ്യമായാല്‍ ഓരോ വര്‍ഷവും നൂറ് കണക്കിന് ജീവനുകളായിരിക്കും ഇത് സംരക്ഷിക്കുക. പ്രൊജക്റ്റ് റീബര്‍ത്ത് എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയില്‍ കാറുകളില്‍ ഉപയോഗിക്കുന്നതു പോലുള്ള എയര്‍ ബാഗുകള്‍ ഉപയോഗിക്കുകയാന് ചെയ്യുന്നത്.

അപകടം മുന്‍കൂട്ടി അറിയാന്‍ സെന്‍സറുകളും എ ഐ സോഫ്റ്റ്വെയറുകളും സഹായിക്കും. അത് അറിഞ്ഞാല്‍ ഉടന്‍ തന്നെ വിമാനത്തിന്റെ മുന്‍ഭാഗത്തും, നടുവിലും, പുറകിലും ഉള്ള എയര്‍ ബാഗുകള്‍ പ്രവര്‍ത്തന സജ്ജമാകും. ഇവ ഒരു വലിയ സംരക്ഷണം വലയം വിമാനത്തിനു ചുറ്റും തീര്‍ക്കും. വിമാനം എത്ര വേഗത്തിലാണ് പോകുന്നതെങ്കിലും, അപ്രതീക്ഷിതമായ ലാന്‍ഡിംഗില്‍ പൊട്ടിത്തെറിയോ മറ്റോ ഉണ്ടാകില്ല എന്ന് ഇത് ഉറപ്പു വരുത്തും. അതുകൊണ്ടു തന്നെ, അപകടകരമായ ഒരു ലാന്‍ഡിംഗ് ആണെങ്കില്‍ കൂടി വലിയ തോതിലുള്ള നാശം ഉണ്ടാകാതെ ഇത് കാക്കും. മാത്രമല്ല, യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യും.

ലോകത്തെ മാറ്റിമറിക്കുന്ന കണ്ടു പിടുത്തങ്ങള്‍ക്ക് നല്‍കാറുള്ള ജെയിംസ് ഡൈസണ്‍ അവ്ഗാര്‍ഡില്‍ ഫൈനല്‍ തലത്തിലെത്തിയിരിക്കുകയാണ് പ്രൊജക്റ്റ് റീബര്‍ത്ത്. ഇന്ത്യാക്കാര്‍ക്ക് അഭിമാന നേട്ടമായി, ബിര്‍ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ് (ബിറ്റ്‌സ്) പിലാനിയുടെ ദുബായ് ക്യാമ്പസില്‍ എഞ്ചിനീയര്‍മാരായ ഈഷല്‍ വാസിമും ദര്‍ശന്‍ ശ്രീനിവാസനുമാണ് ഇത് വികസിപ്പിക്കുന്നത്. ആദ്യത്തെ, എ ഐ സാങ്കേതിക വിദ്യയോടുകൂടിയ അപകട പ്രതിരോധ സിസ്റ്റം എന്നാണ് ഇതിനെ ജെയിംസ് ഡൈസണ്‍ അവാര്‍ഡ് വെബ്‌സൈറ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

അഹമ്മദാബാദിലെ അപകടത്തിന് ശേഷം തന്റെ അമ്മ ഉറങ്ങിയിട്ടില്ല എന്നാണ് എഞ്ചിനീയര്‍മാരില്‍ ഒരാള്‍ പറയുന്നത്. രക്ഷപ്പെടാന്‍ ഒരു വഴിയുമില്ലെന്നറിയുമ്പോള്‍ യാത്രക്കാര്‍ക്കുണ്ടായ അതേ വികാരമാണ് തന്റെ അമ്മ അനുഭവിക്കുന്നതെന്നും അയാള്‍ പറയുന്നു. ഒരുതരം നിസ്സഹായാവസ്ഥ വേട്ടയാടുന്നു. ഇതാണ് വിമാനാപകടം ഒഴിവാക്കാനുള്ള മാര്‍ഗ്ഗത്തെ കുറിച്ച് ആലോചിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ആ എഞ്ചിനീയര്‍ പറയുന്നു. ഇത് സുഹൃത്തുമായി പങ്കുവയ്ക്കുകയായിരുന്നു. അങ്ങനെയാണ് മണിക്കൂറുകള്‍ നീണ്ടുനിന്ന ഗവേഷണവും രൂപകല്പനയുമെല്ലാം ആരംഭിച്ചത്.

വിമാനം പറക്കുന്ന ഉയരം, വേഗത, എഞ്ചിന്റെ അവസ്ഥ, ദിശ, അഗ്‌നിബാധ, പൈലറ്റിന്റെ പ്രതികരണം എന്നിവയൊക്കെ എ ഐ സിസ്റ്റം സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരിക്കും. അതുകൊണ്ടു തന്നെ ഒരു അടിയന്തിര ഘട്ടം വരുമ്പോള്‍, എത്രയും പെട്ടെന്ന് തികച്ചും അനുയോജ്യമായ രീതിയില്‍ പ്രതികരിക്കാന്‍ അതിനാവും. അപകടം മണത്താല്‍, വെറും രണ്ട് സെക്കന്റുകള്‍ക്കുള്ളില്‍ എയര്‍ ബാഗുകള്‍ യഥാസ്ഥാനങ്ങളില്‍ സംരക്ഷണം ഒരുക്കി തയ്യാറാകും എന്നാണ് ഇതിന്റെ ശില്പികള്‍ അവകാശപ്പെടുന്നത്.

ഇടിയുടെ ആഘാതം തടഞ്ഞ് ഇത് വിമാനത്തെയും യാത്രക്കാരെയും സംരക്ഷിക്കും. കൂടുതല്‍ പരീക്ഷണങ്ങള്‍ക്കായി എയ്‌റോസ്പേസ് ലാബുകളെ സമീപിക്കാനാണ് ഇവര്‍ ഉദ്ദേശിക്കുന്നത്.