തിരുവനന്തപുരം: മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിത പ്രദേശത്തിന്റെ പുനര്‍നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക അപര്യാപ്തമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. വിഷയത്തില്‍ കേരളം പ്രതിഷേധം തുടരും. പുനര്‍നിര്‍മാണത്തിന് 2000 കോടിയാണ് കേരളം ആവശ്യപ്പെട്ടത്. കേന്ദ്രം 260 കോടിയോളം രൂപയാണ് അനുവദിച്ചത്. ദുരിത ബാധിതരുടെ കടം പോലും എഴുതിതള്ളാന്‍ കേന്ദ്രം തയാറാവുന്നില്ല. കേരളത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനയുടെ മറ്റൊരു ഉദാഹണമാണിതെന്നും മന്ത്രി ആരോപിച്ചു.

ദുരന്തം നടന്ന് അഞ്ച് മാസക്കാലത്തോളം എല്‍ 3 വിഭാഗത്തില്‍പ്പെട്ട ദുരന്തമാണെന്ന് അറിയിക്കാതെ മറച്ചുവച്ചു. ലഭ്യമായ സഹായങ്ങള്‍ നിഷേധിച്ചു. 1222 കോടിയുടെ നഷ്ടം കാണിച്ച് നിവേദനം നല്‍കി. ഒരു രൂപ പോലും നല്‍കിയില്ല. 2221.03 കോടിയുടെ പുനര്‍നിര്‍മാണ ഫണ്ടിന് അപേക്ഷിച്ചിരുന്നു. ഇതിലാണ് ഇപ്പോള്‍ 206.56 കോടി അനുവദിച്ചിരിക്കുന്നത്. ഈ ഔദാര്യം പച്ചയായ അവഗണനായാണ്. അതേസമയം, കേരളത്തിന് അര്‍ഹമായ പണം ലഭിച്ചില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ആരോപിച്ചു. സമയബന്ധിതമായ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം 206.56 കോടി അനുവദിച്ചതിന് പിന്നാലെയാണ് മന്ത്രിമാരുടെ പ്രതികരണം. പിണറായി സര്‍ക്കാര് ഇക്കാര്യത്തിലെ വിയോജിപ്പ് കേന്ദ്രത്തെ അറിയിക്കും.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷതയിലുള്ള ഉന്നതതല സമിതിയുടെ ഇന്നു ചേര്‍ന്ന യോഗമാണ് പണം അനുവദിച്ചത്. കേരളവും അസമും അടക്കമുള്ള ഒന്‍പത് സംസ്ഥാനങ്ങള്‍ക്കായി നാലായിരത്തിലധികം കോടിരൂപയാണ് സമിതി ദുരന്തനിവാരണത്തിനായി അനുവദിച്ചിട്ടുള്ളത്. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള രാജ്യത്തെ പതിനൊന്ന് നഗരങ്ങളിലെ വെള്ളപ്പൊക്ക ദുരന്ത നിവാരണത്തിനും ഉന്നത തല സമിതി തുക നീക്കിവച്ചിട്ടുണ്ട്. 2,444 കോടിരൂപയുടെ പ്രത്യേക പദ്ധതിയുടെ ഭാഗമായാണിത്. അര്‍ബന്‍ ഫ്ളഡ് റിസ്‌ക് മാനേജ്മെന്റ് പ്രോഗ്രാം എന്നാണ് ഈ പദ്ധതിയുടെ പേര്.

ഈ പദ്ധതിയുടെ രണ്ടാമത്തെ ഘട്ടത്തിലാണ് തിരുവനന്തപുരത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ എത്ര തുകയാണ് തിരുവനന്തപുരത്തിനായി നീക്കിവച്ചിരിക്കുന്നത് എന്ന് വ്യക്തല്ല.