മപുറ്റൊ: മൊസാംബിക്കിലെ ബെയ്റ തുറമുഖത്തിന് സമീപം ക്രൂ മാറ്റുന്നതിനിടെ ബോട്ട് മറിഞ്ഞ് അഞ്ച് ഇന്ത്യൻ നാവികരെ കാണാതായി. എംടി സീ ക്വസ്റ്റ് എന്ന എണ്ണക്കപ്പലിലെ ജീവനക്കാരെയാണ് കാണാതായത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. പുതുതായി ജോലിക്ക് പ്രവേശിക്കുന്ന 12 ഇന്ത്യൻ നാവികരെ ഒരു ലോഞ്ച് ബോട്ടിൽ കപ്പലിലേക്ക് എത്തിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബോട്ടിലുണ്ടായിരുന്ന 12 പേരിൽ അഞ്ച് പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. രണ്ട് പേരെ അബോധാവസ്ഥയിൽ കണ്ടെത്തി, ഇവർ ചികിത്സയിലാണ്. എന്നാൽ അഞ്ച് പേരെ കണ്ടെത്താനായിട്ടില്ല.

കാണാതായവരുടെ വിവരങ്ങൾ:

ഇലക്ട്രോ-ടെക്നിക്കൽ ഓഫീസർ ശ്രീരാഗ് രാധാകൃഷ്ണൻ, ബോസൻ തരകേശ്വര റാവു, ഏബിൾ സീമാൻ സൈലേഷ്‌കുമാർ സോളങ്കി, ഏബിൾ സീമാൻ മുബീൻ കോരുഹാജിഗെ അതിരിഗെ, ചീഫ് കുക്ക് നന്ദൻ സിംഗ്.

രക്ഷപ്പെട്ടവരിൽ സെക്കൻഡ് ഓഫീസർ അങ്കിത് കുമാർ, തേർഡ് ഓഫീസർ ശ്രീരാഗ് തയ്യിൽ പുറപ്പൊടി, പമ്പ്മാൻ സുനിൽകുമാർ ടാൻഡേൽ, ഓയിലർ അസിം മുക്കാടം, ഏബിൾ സീമാൻ നരേന്ദ്ര ബെഹറ എന്നിവരുൾപ്പെടുന്നു. ഓർഡിനറി സീമാൻമാരായ റൂബൻ രായർ, മോഹൻ സിംഗ് ശെഖാവത്ത് എന്നിവരെയാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്.

സ്‌കോർപ്പിയോ മറൈൻ മാനേജ്മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജൻസിയാണ് ജീവനക്കാരെ എത്തിക്കുന്നത്. മാർഷ്യൽ ദ്വീപുകളിൽ രജിസ്റ്റർ ചെയ്ത കപ്പലാണിത്. അപകടകാരണം വ്യക്തമല്ലെങ്കിലും, അപകടസമയത്ത് കാലാവസ്ഥ ശാന്തമായിരുന്നെന്ന് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു.

വിഷയത്തിൽ വിശദമായ അന്വേഷണം നടത്താനും റിപ്പോർട്ട് പങ്കുവെക്കാനും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ്, മാർഷ്യൽ ദ്വീപുകളുടെ മാരിടൈം അഡ്മിനിസ്ട്രേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാണാതായ നാവികരെ കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

മാര്‍ഷല്‍ ദ്വീപില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കപ്പലാണിത്. അതിനാല്‍ മുംബൈയിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് (ഡിജി ഷിപ്പിംഗ്) വിവരം മാര്‍ഷല്‍ ദ്വീപുകളുടെ മാരിടൈം അഡ്മിനിസ്‌ട്രേഷനെ ഔദ്യോഗികമായി അറിയിച്ചു.

എന്തുകൊണ്ടാണ് ബോട്ട് മറിഞ്ഞതെന്ന് വ്യക്തമല്ല. അപകട സമയത്ത് തെളിഞ്ഞ, ശാന്തമായ കാലാവസ്ഥയായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഇന്ത്യയുമായി പങ്കുവെക്കണമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് ശ്യാം ജഗന്നാഥന്‍ മാര്‍ഷല്‍ ദ്വീപുകളുടെ മാരിടൈം അഡ്മിനിസ്‌ട്രേഷനോട് ആവശ്യപ്പെടുകയും ചെയ്തു.