തിരുവനന്തപുരം : നടിയ്ക്ക് പോര്‍ട്ടറില്‍ നിന്നും ലൈംഗീകാതിക്രമം നേരിട്ടത് കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍. നടിയോട് ലൈംഗികാതിക്രമം നടത്തിയ പോര്‍ട്ടറെ പേട്ട പൊലീസ് പിടികൂടിയത് കഴിഞ്ഞ ദിവസമാണ്. അരുണ്‍ എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ച ഷൂട്ടിങ് സംബന്ധമായ യാത്രയ്ക്കായി സ്റ്റേഷനിലെത്തിയ നടിയോട് ഇയാള്‍ മോശമായി പെരുമാറിയെന്നാണ് കേസ്.

അപ്പുറത്തെ പ്ലാറ്റ്‌ഫോമിലേക്കു കടക്കാന്‍ സഹായിക്കാമെന്നും നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനിന്റെ കോച്ച് വഴി അപ്പുറത്തെത്തിക്കാമെന്നും പറഞ്ഞാണ് ഇയാള്‍ നടിയെ സമീപിച്ചത്. തുടര്‍ന്ന് ട്രെയിനില്‍ കയറുന്നതിനിടെ ശരീരത്ത് കയറിപ്പിടിച്ചുവെന്നാണ് പരാതി. നടിയോട് അപ്പുറത്തെ പ്ലാറ്റ്‌ഫോമിലേക്കു കടക്കാന്‍ സഹായിക്കാമെന്ന് ഇയാള്‍ പറഞ്ഞു. റെയില്‍വേ ലൈന്‍ മുറിച്ചുകടക്കേണ്ടെന്നും നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനിന്റെ എസി കോച്ച് വഴി അപ്പുറത്തെത്തിക്കാമെന്നും വിശ്വസിപ്പിച്ചു. തുടര്‍ന്ന് ട്രെയിന്‍ കയറി അപ്പുറത്തെത്തി ട്രാക്കിലേക്കു വലിഞ്ഞുകയറാന്‍ തുടങ്ങുമ്പോള്‍ ദേഹത്ത് കടന്നുപിടിക്കുകയായിരുന്നു.

റെയില്‍വേ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇയാളെ ന്യായീകരിച്ച് സംസാരിച്ചതിനെത്തുടര്‍ന്ന് നടി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇയാളെ ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. ഇന്നലെ രാവിലെ പേട്ട പൊലീസില്‍ പരാതി നല്‍കി കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനു പിന്നാലെയാണ് പോര്‍ട്ടറെ അറസ്റ്റ് ചെയ്തത്. പോലീസ് അതിവേഗത്തില്‍ തന്നെ വിഷയത്തില്‍ ഇടപെട്ടു. നടിയുടെ പരാതിയുടെ ഗൗരവം മനസ്സിലാക്കിയാണ് ഇത്.