ഗസ്സ: ഇസ്രായേലുമായുള്ള യുദ്ധത്തിനായി ഹമാസ് ആയുധം ശേഖരിക്കാന്‍ നൂറുകണക്കിന് ബ്രിട്ടീഷ് സൈനികരുടെ അന്ത്യവിശ്രമസ്ഥലം ഉപയോഗിച്ചതായി കണ്ടെത്തി. ഡെയ്‌ലി മെയിലാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ഗാസ സിറ്റിയിലെ ദരാജ് തുഫായിലുള്ള കോമണ്‍വെല്‍ത്ത് ഗാസ യുദ്ധ ശ്മശാനത്തില്‍ നിന്ന് ഒരു മിസൈല്‍ ലോഞ്ചര്‍ കണ്ടെത്തിയതായി ഇസ്രായേല്‍ പ്രതിരോധ സേന (IDF) ഓഗസ്റ്റില്‍ പറഞ്ഞിരുന്നു. ഈ ശ്മശാനം പ്രാദേശികമായി ബ്രിട്ടീഷ് യുദ്ധ ശ്മശാനം എന്നാണ് അറിയപ്പെടുന്നത്.

ഇത് കോമണ്‍വെല്‍ത്ത് ശ്മശാനമാണെന്ന് ഇസ്രയേല്‍ പ്രതിരോധ സേന അന്ന് പറഞ്ഞിരുന്നില്ല. സ്മൃതി കുടീരത്തിന് സമീപത്തുള്ള ആയുധ വിതരണ തുരങ്കം ഇസ്രയേല്‍ തകര്‍ത്തതിനെ തുടര്‍ന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.

തുരങ്കം ബോംബിട്ട് നശിപ്പിച്ചതിനെ തുടര്‍ന്ന് ശ്മശാനത്തിന് കേടുപാടുകള്‍ സംഭവിച്ചു. ഉപഗ്രഹ ദൃശ്യങ്ങള്‍ അനുസരിച്ച് ശ്മശാനത്തിനുള്ളിലേക്ക് രണ്ട് സ്ഥലങ്ങളില്‍ അവശിഷ്ടങ്ങള്‍ തെറിച്ചു വീണിട്ടുണ്ട്.

ഗാസയിലെ ഡീര്‍ എല്‍ ബേലയിലുള്ള രണ്ടാമത്തെ കോമണ്‍വെല്‍ത്ത് ശ്മശാനത്തിനും കേടുപാടുകള്‍ സംഭവിച്ചതായി കണ്ടെത്തി.

ആശങ്ക രേഖപ്പെടുത്തി കോമണ്‍വെല്‍ത്ത് വാര്‍ ഗ്രേവ്സ് കമ്മീഷന്‍

കോമണ്‍വെല്‍ത്ത് വാര്‍ ഗ്രേവ്സ് കമ്മീഷന്‍ (CWGC) ഈ വിഷയത്തില്‍ 'അതീവ ആശങ്ക' രേഖപ്പെടുത്തി. ഇരു ശ്മശാനങ്ങളിലെയും കല്ലറകള്‍, സ്മാരകങ്ങള്‍, അതിര്‍ത്തി ഭിത്തികള്‍, ജീവനക്കാരുടെ കെട്ടിടങ്ങള്‍ എന്നിവയ്ക്ക് 'കനത്ത നാശനഷ്ടം' സംഭവിച്ചു. ഡീര്‍ എല്‍ ബേല ശ്മശാനത്തിലെ ഏകദേശം 10 ശതമാനം കല്ലറകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും കമ്മീഷന്‍ അറിയിച്ചു.

ഗാസയിലെ വലിയൊരു ഭാഗം തകര്‍ന്നുതരിപ്പണമായ ഈ യുദ്ധത്തിന്റെ നടുവിലും സ്മൃതികുടീരങ്ങള്‍ ഇതുവരെ കേടുപാടുകള്‍ കൂടാതെ നിന്നിരുന്നു. അനുസ്മരണ ഞായറാഴ്ച അടുത്തിരിക്കെ ഈ വാര്‍ത്ത സൈനിക കുടുംബങ്ങളെ വല്ലാതെ വേദനിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. ഒന്നാം ലോകമഹായുദ്ധത്തിലെ 3,217 സൈനികരുടെയും രണ്ടാം ലോകമഹായുദ്ധത്തിലെ 210 സൈനികരുടെയും ഓര്‍മ്മകള്‍ ഉറങ്ങുന്നിടമാണ് ഗാസ യുദ്ധ സ്മൃതികുടീരം. ഡീര്‍ എല്‍ ബലായില്‍ ഒന്നാം ലോകമഹായുദ്ധത്തിലെ 724 സൈനികരുടെ അന്ത്യവിശ്രമ സ്ഥാനമാണുള്ളത്. ഗാസയുടെ ഓരോ ഇഞ്ചും ഹമാസ് സൈനികവല്‍ക്കരിച്ചിരിക്കുകയാണെന്നും ആശുപത്രികളും സ്മൃതികുടീരങ്ങളും പോലും അവര്‍ താവളമാക്കിയെന്നും ഒരു മുന്‍ ഇസ്രയേല്‍ പ്രതിരോധ സേന സൈനികന്‍ പറഞ്ഞു.

ഹമാസ്് ഇത് നേട്ടം കൊയ്യാനുള്ള അവസരമായാണ് കണക്കാക്കുന്നത്. ഈ പ്രദേശങ്ങളില്‍ നിന്ന് ഇസ്രായേല്‍ സൈനിക നീക്കം ഒഴിവാക്കിയാല്‍ ഹമാസ് രക്ഷപ്പെടും. അഥവാ ഇനി ഇസ്രായേല്‍ നടപടിയെടുത്താല്‍ അവര്‍ക്ക് ലോകത്തിന്റെ പഴികേള്‍ക്കേണ്ടിവരും. തുരങ്കങ്ങള്‍ക്ക് കവചമായി യുദ്ധ സ്മാരകങ്ങള്‍ ഉപയോഗിക്കുന്നത് ഇതിന്റെ കൃത്യമായ ഉദാഹരണമാണ്.

ഹമാസിനെ പഴിച്ച് ഐഡിഎഫ്

'ഇതില്‍ എനിക്ക് വെറുപ്പ് തോന്നുന്നു,' നാശനഷ്ടങ്ങള്‍ക്ക് ഹമാസിനെ കുറ്റപ്പെടുത്തിക്കൊണ്ട് മേജര്‍ വെയ്ന്‍ ഓവേഴ്‌സ് (മുന്‍ ആര്‍മി ബോംബ് ഡിസ്‌പോസല്‍ ഓഫീസര്‍) റഞ്ഞു.

ശ്മശാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത് 'ദുരന്തമാണ്' എന്ന് ഐഡിഎഫ് പ്രതികരിച്ചു. പറഞ്ഞു. തങ്ങള്‍ ഒരു കാരണവശാലും ശ്മശാനങ്ങളെ ലക്ഷ്യമിടുന്നില്ല.''ഹമാസ് മനഃപൂര്‍വം ശ്മശാനങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഒളിച്ചിരിക്കുന്നതിനാലാണ് നാശനഷ്ടങ്ങള്‍ സംഭവിക്കുന്നത്' എന്നും ഇസ്രയേല്‍ പ്രതിരോധ സേന കൂട്ടിച്ചേര്‍ത്തു.