സാന്റോ ഡോമിംഗോ: അവധി അടിച്ചുപൊളിക്കാന്‍ പോയ വിനോദ സഞ്ചാരികള്‍ മരണത്തെ മുഖാമുഖം കണ്ടു. കരീബിയന്‍ കടലില്‍ ക്രൂയിസ് യാത്രയ്ക്കിടെ വിനോദസഞ്ചാരികളെ വഹിച്ചുവന്ന 40 അടി നീളമുള്ള കറ്റമരന്‍ ബോട്ട് മുങ്ങി. ശനിയാഴ്ച ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ സാംന ഉള്‍ക്കടലില്‍ വെച്ചാണ് സംഭവം. ജര്‍മ്മന്‍ ക്രൂയിസ് കപ്പലായ മെയിന്‍ ഷിഫ് 1 (Mein Schiff 1) ല്‍ എത്തിയ ഏകദേശം 55 വിനോദസഞ്ചാരികളാണ് കറ്റമരന്‍ ബോട്ടിലെ ഉല്ലാസയാത്രയ്ക്കിടെ ഈ ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

'ബോക്കാ ഡി യൂമ I' (Boca de Yuma I) എന്ന കറ്റമരന്‍ ബോട്ട് ചോര്‍ച്ചയെത്തുടര്‍ന്ന് പെട്ടെന്ന് വേഗത്തില്‍ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. ലൈഫ് ജാക്കറ്റുകള്‍ ധരിച്ച് കടലില്‍ ഒഴുകി നടക്കുന്ന വിനോദസഞ്ചാരികളുടെ ചിത്രങ്ങള്‍ പുറത്തുവന്നു.

നാവിക സേന, സിവില്‍ ഡിഫന്‍സ് വിഭാഗം, മറ്റ് രക്ഷാപ്രവര്‍ത്തകര്‍ എന്നിവര്‍ ഉടനടി രംഗത്തിറങ്ങി തിരച്ചില്‍ ആരംഭിച്ചു. കടലില്‍ പെട്ടുപോയ 55 പേരെയും രക്ഷിക്കാന്‍ സാധിച്ചു. യാത്രക്കാര്‍ക്ക് ആര്‍ക്കും കാര്യമായ പരിക്കുകളില്ല. കറ്റമരന്‍ പൂര്‍ണ്ണമായും മുങ്ങുന്നതിന് മുന്‍പ് അതിന്റെ ഭാഗങ്ങള്‍ വെള്ളത്തിന് മുകളില്‍ കാണാമായിരുന്നു.

ബോട്ട് മുങ്ങിയതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും വിദഗ്ധര്‍ അന്വേഷണം നടത്തി വരികയാണെന്നും പ്രൊവിന്‍ഷ്യല്‍ ഡയറക്ടര്‍ ഓഫ് സിവില്‍ പ്രൊട്ടക്ഷന്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കന്‍ ദിനപത്രമായ 'ഡിയോര്‍ ലിബ്രെ' യോട് (Diario Libre) പറഞ്ഞു. കറ്റാമരന്‍ ബോട്ടിലെ ഹള്ളില്‍ (hull) ഉണ്ടായ സാങ്കേതിക തകരാറാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ജര്‍മ്മന്‍ ക്രൂയിസ് കപ്പലായ മെയിന്‍ ഷിഫ് 1 ല്‍ എത്തിയ യാത്രക്കാര്‍ പുറത്തുള്ള കമ്പനി ഏര്‍പ്പാടാക്കിയ ബോട്ടിലാണ് ഉല്ലാസയാത്രയ്ക്കായി കയറിയത്. യാത്രക്കാര്‍ പിന്നീട്ക്രൂയിസ് കപ്പലില്‍ യാത്ര തുടര്‍ന്നു.