തൊടുപുഴ: അറ്റകുറ്റപ്പണികള്‍ക്കായി മൂലമറ്റം വൈദ്യുതി നിലയത്തിലെ 6 ജനറേറ്ററുകളുടെയും പ്രവര്‍ത്തനം ഇന്നലെ രാത്രി ഒന്‍പതോടെ നിര്‍ത്തി. തുടര്‍ന്നു കുളമാവിലെ ഇന്‍ടേക് വാല്‍വിന്റെ ഷട്ടര്‍ അടച്ചു. പുലര്‍ച്ചെ 2ന് ഒരു ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് പെന്‍സ്റ്റോക്കിലെ വെള്ളം ഒഴുക്കിക്കളഞ്ഞു. ഇന്നു രാവിലെ 9ന് അറ്റകുറ്റപ്പണികള്‍ തുടങ്ങും.

വൈദ്യുതി നിലയം അടയ്ക്കുന്നത് 4 ജില്ലകളിലെ ശുദ്ധജല വിതരണ പദ്ധതികളെ ബാധിക്കും. തൊടുപുഴ നഗരത്തിലും സമീപത്തെ 7 പഞ്ചായത്തുകളിലും കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിവിധ പ്രദേശങ്ങളിലും ശുദ്ധജലക്ഷാമം നേരിടാന്‍ സാധ്യതയുണ്ട്. ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല താലൂക്കിലെ 18 പഞ്ചായത്തുകളിലും ചേര്‍ത്തല നഗരസഭയിലും ശുദ്ധജലവിതരണം മുടങ്ങാന്‍ സാധ്യതയുള്ളതായി ജല അതോറിറ്റി അറിയിച്ചിട്ടുണ്ട്.

മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ക്രമാതീതമായി താഴാന്‍ സാധ്യതയുള്ളതിനാല്‍ ആറിലെ ജലത്തെ ആശ്രയിച്ചു നില്‍ ക്കുന്ന കോട്ടയം ജില്ലയിലെ വൈക്കം മേഖലയിലും എറണാകുളത്തെ വിവിധ പ്രദേശങ്ങളിലും ശുദ്ധജലവിതരണം തടസ്സപ്പെട്ടേക്കും. 5, 6 ജനറേറ്ററുകളുടെ അപ്‌സ്ട്രീം സീലുകളുടെ അറ്റകുറ്റപ്പണിക്കായാണു നിലയം അടച്ചിടുന്നത്. പണികള്‍ തീരാന്‍ ഒരു മാസമെടുക്കുമെന്നാണു കരുതുന്നത്.

ചൊവ്വാഴ്ച മുതല്‍ ഡിസംബര്‍ 10 വരെ നിര്‍ത്തിവയ്ക്കാന്‍ ആയിരുന്നു തീരുമാനം. എന്നാല്‍ പ്രവര്‍ത്തനം നിര്‍ത്തുന്നതോടെ കുടിവെള്ള പദ്ധതികളെ ബാധിക്കുമെന്ന ആശങ്കയെ തുടര്‍ന്ന് ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ച ശേഷമാണ് പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുന്നത്. നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചെങ്കിലും വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

മൂവാറ്റുപുഴ വാലി, പെരിയാര്‍ വാലി കനാലുകല്‍ കൂടുതല്‍ തുറന്ന് ജല വിതരണം ഉറപ്പാക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. പുറത്ത് നിന്നും വൈദ്യുതി വാങ്ങിയാകും പ്രതിസന്ധി മറികടക്കുക. ഇത് മൂലം ഈ കാലയളവില്‍ വൈദ്യുതി നിരക്ക് കൂടാന്‍ സാധ്യതയുണ്ട്.