ഹോങ് കോങ്: നഗരത്തെ നടുക്കി ഹോങ് കോങ്ങിലെ തായ് പോ (Tai Po) ജില്ലയിലെ വാങ് ഫുക് കോര്‍ട്ട് (Wang Fuk Court) ഭവന സമുച്ചയത്തില്‍ വന്‍ തീപിടിത്തം. തീപടര്‍ന്ന് ഏഴ് അംബരചുംബികളായ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഈ ദുരന്തത്തില്‍ ഒരു അഗ്‌നിശമന സേനാംഗം ഉള്‍പ്പെടെ കുറഞ്ഞത് 14 പേര്‍ മരിച്ചു. 16-ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. 13 പേര്‍ ഇപ്പോഴും കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്.

മരിച്ചവരില്‍ ഒന്‍പത് പേരെ സംഭവസ്ഥലത്തും നാല് പേരെ ആശുപത്രിയില്‍ എത്തിച്ച ശേഷവുമാണ് മരണം സ്ഥിരീകരിച്ചത്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മരിച്ചവരില്‍ ഒരാള്‍ തീയണയ്ക്കാന്‍ സ്ഥലത്തെത്തിയ 37 വയസ്സുകാരനായ അഗ്‌നിശമന സേനാംഗമാണ്. 9 വര്‍ഷമായി സര്‍വീസിലുള്ള ഇദ്ദേഹം തീപിടിത്തത്തിനിടെ കാണാതാവുകയും അരമണിക്കൂറിന് ശേഷം കണ്ടെത്തുകയുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 4.45-ഓടെ മരണം സ്ഥിരീകരിച്ചു.

തീ പടര്‍ന്നത് മുളങ്കമ്പുകളില്‍

ഇന്ന് (ബുധനാഴ്ച) ഉച്ചതിരിഞ്ഞ് 2:51 ഓടെയാണ് തീപിടിത്തമുണ്ടായത്.. കെട്ടിടങ്ങള്‍ക്ക് പുറത്ത് നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായി സ്ഥാപിച്ചിരുന്ന മുളകൊണ്ടുള്ള താല്‍ക്കാലിക ചട്ടക്കൂടുകളിലേക്കും (bamboo scaffolding), വലകളിലേക്കും തീ അതിവേഗം പടര്‍ന്നു പിടിക്കുകയായിരുന്നു. ഈ മുളങ്കമ്പുകളാണ് തീ കൂടുതല്‍ പടരാന്‍ പ്രധാന കാരണമായതെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

ആദ്യം മൂന്ന് ബ്ലോക്കുകളിലാണ് തീ ആളിപ്പടര്‍ന്നതെങ്കിലും ശക്തമായ കാറ്റില്‍ തീ സമീപത്തെ ഏഴ് ബ്ലോക്കുകളിലേക്ക് വ്യാപിച്ചു. രാത്രിയായതോടെ തീവ്രത വര്‍ധിച്ചതിനെത്തുടര്‍ന്ന് അപകട നില ലെവല്‍ 5 ആയി ഉയര്‍ത്തി. കനത്ത ചൂടും പുകയും കാരണം ടവറുകളുടെ മുകള്‍ നിലകളില്‍ എത്താന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ പ്രയാസപ്പെടുകയാണ്.



31 നിലകളുള്ള ഈ സമുച്ചയത്തില്‍ ഏതാണ്ട് 2,000 അപ്പാര്‍ട്ട്മെന്റുകളിലായി 4,800-ഓളം ആളുകളാണ് താമസിക്കുന്നത്. അനേകം താമസക്കാര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. രാത്രി വൈകിയും തീ അണയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

കുടുങ്ങിയവരില്‍ കൂടുതലും വയോധികര്‍

രക്ഷാപ്രവര്‍ത്തനത്തിനായി 128 ഫയര്‍ ട്രക്കുകളും 57 ആംബുലന്‍സുകളും ഉള്‍പ്പെടെ 760-ല്‍ അധികം ആദ്യ പ്രതികരണ സേനാംഗങ്ങളെ സംഭവസ്ഥലത്ത് വിന്യസിച്ചു. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയവരില്‍ ഭൂരിഭാഗവും വയോധികരാണെന്നാണ് പ്രാദേശിക കൗണ്‍സില്‍ അംഗങ്ങള്‍ അറിയിച്ചത്. ഏകദേശം 700 പേരെ താത്കാലിക ഷെല്‍ട്ടറുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. മരിച്ച അഗ്‌നിശമന സേനാംഗത്തിന്റെ കുടുംബാംഗങ്ങളെ ഹോങ് കോങ് ചീഫ് എക്‌സിക്യൂട്ടീവ് ജോണ്‍ ലീ അനുശോചനം അറിയിച്ചു.

ഹോം ഓണര്‍ഷിപ്പ് സ്‌കീമിലെ സമുച്ചയം

തായ് പോ ജില്ലയിലെ ഈ ഭവന സമുച്ചയം ഹോങ് കോങ് സര്‍ക്കാരിന്റെ സബ്സിഡിയുള്ള 'ഹോം ഓണര്‍ഷിപ്പ് സ്‌കീമി'ന് കീഴിലുള്ളതാണ്. 1983 മുതല്‍ ആളുകള്‍ താമസിക്കുന്ന ഈ കെട്ടിടങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷമായി 330 മില്യണ്‍ ഹോങ് കോങ് ഡോളര്‍ (ഏകദേശം 32 ദശലക്ഷം പൗണ്ട്) ചെലവില്‍ നവീകരണം നടന്നുവരികയായിരുന്നു. 2,000-ത്തോളം താമസസ്ഥലങ്ങളുള്ള ഈ സമുച്ചയത്തില്‍ 4,000-ത്തോളം പേരാണ് താമസിച്ചിരുന്നത്.



തീപിടിത്തത്തിന്റെ കാരണം ഉടന്‍ വ്യക്തമായിട്ടില്ല

വാങ് ഫുക് കോര്‍ട്ടിലെ താമസക്കാരനായ 71 വയസ്സുള്ള വോങ്, തന്റെ ഭാര്യ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയെന്ന് പറഞ്ഞ് കണ്ണീരണിഞ്ഞു. 'ഇന്ന് രാത്രി എവിടെ കിടക്കുമെന്ന് പോലും എനിക്കറിയില്ല, വീട്ടിലേക്ക് മടങ്ങാന്‍ കഴിയില്ല,' എന്ന് 40 വര്‍ഷമായി ഇവിടെ താമസിക്കുന്ന ഹാരി ച്യൂങ് (66) റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു.

രക്ഷാപ്രവര്‍ത്തനത്തിനായി തായ് പോ റോഡിലെ ഒരു പ്രധാന ഭാഗം അടച്ചിടുകയും ബസ് റൂട്ടുകള്‍ തിരിച്ചുവിടുകയും ചെയ്തു. തീപിടിത്തത്തില്‍ ആരെങ്കിലും കുടുങ്ങിയോ എന്നറിയാന്‍ പൊതുജനങ്ങള്‍ക്കായി പോലീസ് 1878 999 എന്ന ഹോട്ട്ലൈന്‍ സ്ഥാപിച്ചിട്ടുണ്ട്.

ഹോങ് കോങ്ങില്‍ പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ തീപിടിത്തമാണിത്. 1996 നവംബറില്‍ കൗലൂണിലെ ഒരു വാണിജ്യ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 41 പേര്‍ മരിച്ചിരുന്നു. അന്നത്തെ സംഭവത്തെ തുടര്‍ന്ന് നഗരത്തിലെ കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്തിയിരുന്നു. മുള ഉപയോഗിച്ചുള്ള ചട്ടക്കൂടുകള്‍ക്ക് പകരം ലോഹ ഫ്രെയിമുകള്‍ ഉപയോഗിക്കുന്നതിലേക്ക് മാറാനുള്ള നടപടികള്‍ ഈ വര്‍ഷം മാര്‍ച്ചില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.