ഇടുക്കി: മൂന്നാറിന് സമീപം സ്‌കൈ ഡൈനിങ്ങില്‍ കുടുങ്ങിയ വിനോദ സഞ്ചാരികളെ താഴെയിറക്കിയെങ്കിലും ഉയരുന്നത് അനുമതിയില്ലാ പ്രശ്‌നം. കുടുങ്ങിക്കിടന്ന അഞ്ചുപേരെയും സുരക്ഷിതമായി താഴെയിറക്കിയെന്ന് അധികൃതര്‍ പറഞ്ഞു. കണ്ണൂരില്‍ നിന്നുള്ള നാലംഗ കുടുംബവും സ്‌കൈ ഡൈനിങ്ങിലെ ജീവനക്കാരനുമാണ് കുടുങ്ങിയത്. ഈ സംവിധാനത്തിന് ഒരു അനുമതിയും ഉണ്ടായിരുന്നില്ല. ആദ്യമായാണ് ഇത്തരമൊരു വിഷയത്തില്‍ ഫയര്‍ഫോഴ്‌സ് ഇടപെടുന്നത്.

ക്രെയിനില്‍ 120 അടിയോളം ഉയരത്തില്‍ ആകാശക്കാഴ്ചകള്‍ ആസ്വദിക്കുന്നതിനും ആഹാരം കഴിക്കുന്നതിനുമുള്ള സംവിധാനമാണ് സ്‌കൈ ഡൈനിങ്ങില്‍ ഒരുക്കിയിരുന്നത്. പ്രത്യേക പേടകത്തിലാണ് സഞ്ചാരികളെ ക്രെയിനിന് മുകളിലേക്ക് ഉയര്‍ത്തുന്നതും നിലത്തിറക്കുന്നതും. ഇതിനായുള്ള ഹൈഡ്രോളിക് ലിവറാണ് തകരാറിലായത്. ഇതോടെയാണ് വിനോദസഞ്ചാരികള്‍ കുടുങ്ങിയത്. ക്രെയിനിന്റെ തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ എങ്ങുമെത്തിയിട്ടില്ല.

ആകാശക്കാഴ്ച്ച ആസ്വദിക്കാനുള്ള സൗകര്യത്തോടെയാണ് പദ്ധതി. ഇത് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുന്നതാണ് രീതി. എന്നാല്‍ ക്രെയിനിന്റെ സാങ്കേതിക തകരാര്‍ മൂലം ക്രെയിന്‍ താഴ്ത്താന്‍ പറ്റിയില്ല. ഇവരെ വടംവെച്ച് പുറത്തെത്തിക്കാനുള്ള നീക്കവും നടന്നിരുന്നു. ഫയര്‍ ഫോഴ്‌സിനെ അറിയിക്കാതിരിക്കാനായിരുന്നു ഇത്. റോപ്പും സീറ്റ് ബെല്‍റ്റും ഉള്‍പ്പെടെയുള്ള സുരക്ഷാ സൗകര്യങ്ങള്‍ ഉള്ളതിനാല്‍ അപകട സാധ്യത കുറവായിരുന്നെങ്കിലും കുട്ടി ഉള്‍പ്പടെ സംഘടത്തിലുണ്ടായതാണ് ആശങ്കയുണര്‍ത്തിയത്.

കേരളത്തില്‍ ആദ്യത്തെ സ്‌കൈ ഡൈനിങ് അനുഭവം ബേക്കലിലാണ് വന്നത്. ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ കൂറ്റന്‍ യന്ത്രക്കയ്യില്‍ 120 അടി ഉയരത്തില്‍ ആകാശത്തു തൂങ്ങിനില്‍ക്കുന്ന പേടകത്തിലിരുന്നു ഭക്ഷണം കഴിച്ചു കടലിന്റെയും ബേക്കല്‍ക്കോട്ടയുടെയും സൗന്ദര്യം ആസ്വദിക്കാമെന്ന സൗകര്യമായിരുന്നു ഇത്. ഭക്ഷണവിഭവങ്ങള്‍ ആകാശത്തിലേക്ക് ഉയര്‍ത്തി നിര്‍ത്തിയ പ്ലാറ്റ്‌ഫോമിലിരുന്നു രുചിക്കുന്നതിലൂടെ ഭക്ഷണവും സാഹസികതയും ഒത്തുചേരുന്ന അനുഭവമാണ് സ്‌കൈ ഡൈനിങ്. ഇത് പിന്നീട് മൂന്നാറിലും എത്തി.

ക്രെയിന്‍ ഉപയോഗിച്ച് ആകാശത്തേക്ക് ഉയര്‍ത്തി നിര്‍ത്തിയ പ്ലാറ്റ്‌ഫോമില്‍ 16 സീറ്റുകളുള്ള സ്‌കൈ ഡൈനിങ്ങാണു മൂന്നാറിലും ഉണ്ടായിരുന്നത്. പ്ലാറ്റ്‌ഫോമിന്റെ നടുവില്‍ സെര്‍വിങ് പോയിന്റുണ്ടാവും. ഗാര്‍ഡ് അടക്കം 2 ജീവനക്കാര്‍ സുരക്ഷാ ചുമതലയ്ക്കും ഭക്ഷണം സെര്‍വ് ചെയ്യാനുമുണ്ടാവണമായിരുന്നു. ഇവര്‍ ആവശ്യമായ വിഡിയോയും ചിത്രങ്ങളും പകര്‍ത്താന്‍ സഹായിക്കും. എന്നാല്‍ ഇവിടെ സുരക്ഷാ ജീവനക്കാരുണ്ടായിരുന്നില്ല. വിളമ്പാനുള്ള ആളുമാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഒറ്റയ്ക്കും പങ്കാളിക്കൊപ്പവും സ്‌കൈ ഡൈനിങ് നടത്തുന്നതിനു പുറമേ, മീറ്റിങ്ങുകളും ചെറിയ കോണ്‍ഫറന്‍സുകളും ഇവിടെ നടത്താനാകുമെന്നാണ് വയ്പ്പ്. ഇടുക്കി ആനച്ചാലിലെ സ്വകാര്യ സ്‌കൈ ഡൈനിങ്ങിലാണ് സംഭവം. രണ്ട് മണിക്കൂറോളം വിനോദ സഞ്ചാരികളും ജീവനക്കാരും കുടുങ്ങി കിടന്നിരുന്നു. അടിമാലിയില്‍ നിന്നും മൂന്നാറില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘം നടത്തിയ രക്ഷാദൗത്യമാണ് ഫലം കണ്ടത്. ക്രെയിനിന്റെ സാങ്കേതിക തകരാറാണ് കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനായി അഡൈ്വഞ്ചര്‍ ടൂറിസത്തിന്റെ ഭാഗമായി അടുത്തിടെ തുടങ്ങിയതാണ് ഇത്. ഇടുക്കി ആനച്ചാലില്‍ ഈയടുത്തായി തുടങ്ങിയ പദ്ധതിയാണ്. 120 അടി ഉയരത്തിലാണ് ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്ന പദ്ധതി. അരമണിക്കൂറിലേറെ സമയമാണ് അവിടെ ചിലവിടുക. ഒരേസമയം 15 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഇതിലുള്ളത്.