തിരുവനന്തപുരം: ബലാത്സംഗ കേസില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി തള്ളി. രാഹുലിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായിരുന്നു. ജാമ്യാപേക്ഷയില്‍ വിശദമായ വാദത്തിനുശേഷമാണിപ്പോള്‍ ജാമ്യം തള്ളിയുള്ള സുപ്രധാന വിധി. രാഹുലിനെ അറസ്റ്റ് ചെയ്യരുതെന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ ആശ്യപ്പെട്ടിരിക്കുന്നത്. രണ്ടാം കേസിനെ എതിര്‍ത്താണ് പ്രതിഭാഗം വാദിച്ചത്. ആരാണ് പരാതിക്കാരി എന്ന പോലും അറിയാത്ത കേസ് എന്നായിരുന്നു വാദം. മുന്‍കൂര്‍ ജാമ്യപേക്ഷ തടയാന്‍ ആണ് പുതിയ കേസ് എന്നും പ്രതിഭാഗം ആരോപിച്ചു. ഇന്നത്തെ 25 മിനിറ്റ് വാദത്തില്‍ രാഹുലിനെതിരെ പുതിയ തെളിവായി ഒരു സ്‌ക്രീന്‍ ഷോട്ട് പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു.

ബലാത്സംഗവും ഗര്‍ഭഛിദ്രവും നടന്നുവെന്നു സ്ഥാപിക്കുന്നതിനു ഡോക്ടറുടെ മൊഴി സഹിതമുള്ള രേഖ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. നിസഹായയായ സ്ത്രീ കുടുംബപ്രശ്‌നം പറയാന്‍ സമീപിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി നഗ്‌നദൃശ്യം പകര്‍ത്തിയശേഷം ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തുകയും ചെയ്‌തെന്ന ആരോപണമാണ് രാഹുലിനെതിരെയുള്ളത്. ഗുരുതരമായ കുറ്റകൃത്യം നടന്നുവെന്നു ചൂണ്ടിക്കാട്ടുന്ന പൊലീസ് റിപ്പോര്‍ട്ടാണ് കോടതിയില്‍ നല്‍കിയത്. നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുണ്ടെന്നും പൊലീസ് അറിയിച്ചു. ഇതു സംബന്ധിച്ച രേഖകള്‍ ആണ് ഇന്ന് കോടതിയില്‍ നല്‍കിയത്.

യുവതിയുടെ കേസില്‍ ഉഭയസമ്മതപ്രകാരമായിരുന്നു ശാരീരികബന്ധം എന്ന രാഹുലിന്റെ വാദം ഖണ്ഡിക്കാനാണ് വിവാഹവാഗ്ദാനം നല്‍കി 23കാരിയെ പീഡിപ്പിച്ചുവെന്ന കേസിലെ എഫ്ഐആര്‍ കൂടി പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. പരാതിക്കാരിയായ യുവതിയുടെ വീട്ടിലെത്തി രാഹുല്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഗര്‍ഭഛിദ്രത്തിനു സമ്മര്‍ദം ചെലുത്തിയായിരുന്നു ഭീഷണിയെന്നും ഫ്‌ളാറ്റില്‍നിന്നു ചാടുമെന്നു പറഞ്ഞുവെന്നുമാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയത്. പീഡനത്തിനും നിര്‍ബന്ധിച്ചുള്ള ഗര്‍ഭഛിദ്രത്തിനും തെളിവുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. പരാതിക്ക് പിന്നില്‍ സിപിഎം-ബിജെപി ഗൂഢാലോചനയുണ്ടെന്നും യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് ഗര്‍ഭഛിദ്രം നടത്തിയതെന്നുമായിരുന്നു രാഹുലിന്റെ വാദം. വിധി പറയും വരെ അറസ്റ്റ് പാടില്ലെന്ന രാഹുലിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

രാഹുലിനെതിരെ പുതുതായി റജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസിന്റെ എഫ്ഐആറും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. രാഹുല്‍ സ്ഥിരമായി ഇത്തരം കുറ്റകൃത്യം ചെയ്യുന്ന ആളാണെന്നും ജാമ്യം നല്‍കുന്നത് കേസിന്റെ തുടര്‍നടപടികളെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇന്ന് തുടര്‍വാദത്തിന് മുന്നോടിയായി പ്രോസിക്യൂഷന്‍ രാഹുലിനെതിരേ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കി. യുവതിയുമായുള്ള ചാറ്റിന്റെ പൂര്‍ണ്ണ രൂപമടക്കം പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചതായാണ് വിവരം. അതിജീവിതയുടെ ചാറ്റുകളും വിവാഹ ഫോട്ടോയും അടക്കമാണ് പ്രതിഭാഗം കോടതിക്ക് മുമ്പാകെ ഹാജരാക്കിയത്. അതിജീവിതയെ ഗര്‍ഭച്ഛിദ്രത്തിന് സമ്മര്‍ദംചെലുത്തുന്ന വാട്സാപ്പ് ചാറ്റുകളെയിരുന്നു പ്രോസിക്യൂഷന്‍ കൂടുതലായും ആശ്രയിച്ചത്. കോടതി അനുമതിയോടെ പിന്നീട് കൂടുതല്‍ വാട്സാപ്പ് ചാറ്റുകള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. പ്രതിഭാഗത്തിന്റെ വാദം ആദ്യം കോടതി കേട്ടു. ശേഷം പ്രോസിക്യൂഷന്‍ ഹാജരാക്കിയ പുതിയ തെളിവുകള്‍ കോടതി പരിശോധിച്ചു. തുടര്‍ന്ന് വിധി പുറപ്പെടുവിക്കുകയായിരുന്നു.

രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്യുന്ന കേസില്‍ ഒന്നരമണിക്കൂറാണ് ഇന്നലെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ വാദം നടന്നത്. പ്രോസിക്യൂഷനും പ്രതിഭാഗവും ഡിജിറ്റല്‍ തെളിവുകളടക്കം ഹാജരാക്കിയായിരുന്നു വാദം. രാഹുല്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു, നഗ്‌നദൃശ്യങ്ങള്‍ ചിത്രീകരിച്ചു, പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ആദ്യം ഗര്‍ഭധാരണത്തിന് ആവശ്യപ്പെട്ടു, പിന്നീട് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന് പ്രോസിക്യൂഷന്‍ വാദം. അശാസ്ത്രീയ ഗര്‍ഭചിദ്രം മൂലം യുവതിയുടെ ജീവന്‍ അപകടത്തിലായെന്ന ചികിത്സിച്ച ഡോക്ടറുടെ മൊഴിയും ചികിത്സാ രേഖകളുമുണ്ടെന്ന് പ്രോസിക്യൂഷന്‍. സമാനമായ നിരവധി ആക്ഷേപങ്ങള്‍ പ്രതിക്കെതിരെ ഉണ്ട്. ജാമ്യം നല്‍കിയാല്‍ കേസിനെ സ്വാധീനിക്കാനിടയുണ്ട്. മാതൃകാപരമായി പെരുമാറേണ്ട ജനപ്രതിനിധി ഒളിവിലാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണവുമായി രാഹുല്‍ സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

എന്നാല്‍ മുഖ്യമന്ത്രിക്ക് നേരിട്ട് നല്‍കിയ പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടന്നാണ് രാഹുലിന്റെ വാദം. യുവനേതാവിനെതിരായ സിപിഎം-ബിജെപി ഗൂഢാലോചനയാണ് പരാതിക്ക് പിന്നില്‍. യുവതിയുമായി ഉഭയ സമ്മതപ്രകാരം ബന്ധമുണ്ടായിരുന്നു. ഓഡിയോ ക്ലിപ്പും വാട്‌സ് ആപ് ചാറ്റും യുവതി റെക്കോര്‍ഡ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണ്. ഇത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി. യുവതി ജോലി ചെയ്യുന്ന സ്ഥാപനം പരാതി കൊടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി, അതിന് തെളിവുണ്ട്. ഗര്‍ഭഛിദ്രം നടത്തിയത് യുവതിയുടെ സമ്മതത്തോടെയെന്നും രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചു. പ്രോസിക്യൂഷനോട് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇത് കൂടി പരിഗണിച്ച് വീണ്ടും വാദം കേട്ടാകും വിധിയെന്നാണ് കോടതി ഇന്നലെ അറിയിച്ചത്. വിധി വരും വരെ അറസ്റ്റ് പാടില്ലെന്ന് പ്രോസിക്യൂഷന്‍ ഉറപ്പ് നല്‍കണമെന്ന് രാഹുലിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും അങ്ങനെ ചെയ്യാനാകില്ലെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി. ഇരുപക്ഷത്തിന്റെയും ആവശ്യം പരിഗണിച്ച് അടച്ചിട്ട മുറിയിലായിരുന്നു ഇന്നലെ വാദം നടന്നത്. രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തില്‍. ഏറ്റവുമൊടുവില്‍ പുറത്തുവന്ന വിവരം രാഹുലിനെ ബെംഗളൂരുവിലെത്തിച്ച മലയാളി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു എന്നാണ്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.