മസ്‌കറ്റ്: ഒമാനില്‍ മലയാളത്തില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'സുഖമാണോ' എന്നായിരുന്നു പ്രവാസി മലയാളികളോട് മോദിയുടെ ചോദ്യം. ഒമാനിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് സദസ്സില്‍ ധാരാളം മലയാളികളുണ്ടെന്നു പറഞ്ഞ ശേഷമായിരുന്നു സുഖമാണോ എന്നു പ്രധാനമന്ത്രി ചോദിച്ചത്. മലയാളികള്‍ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നട, ഗുജറാത്തി ഭാഷകള്‍ സംസാരിക്കുന്നവരും ഇവിടെയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒമാനില്‍ 'മിനി ഇന്ത്യ ' കാണാന്‍ കഴിഞ്ഞുവെന്നാണ് മോദി പ്രസംഗത്തില്‍ പറഞ്ഞത്.

ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ എഴുപതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് പ്രധാനമന്ത്രിയുടെ ഒമാന്‍ സന്ദര്‍ശനം. ഒമാന്‍ കണ്‍വന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററിലെ മദീനത്തുല്‍ ഇര്‍ഫാന്‍ തിയറ്ററിലാണ് മോദി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തത്. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

കൂടിക്കാഴ്ചയില്‍ മോദിക്ക് ഓര്‍ഡര്‍ ഓഫ് ഒമാന്‍ പുരസ്‌കാരം സമ്മാനിച്ച് ഒമാന്‍ സുല്‍ത്താന്‍. ഇന്ത്യയും ഒമാനും സാമ്പത്തിക സഹകരണ കരാറില്‍ ഒപ്പിട്ടു. ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ കുറയുകയോ ഇല്ലാതാവുകയോ ചെയ്യും. മസ്‌കറ്റില്‍ അല്‍ ബറക കൊട്ടാരത്തില്‍ ആണ് മോദി-സുല്‍ത്താന്‍ കൂടിക്കാഴ്ച നടന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് മോദി ഒമാനിലെത്തിയത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക സഹകരണ കരാറാണ് കൂടിക്കാഴ്ചയില്‍ എല്ലാവരും ഉറ്റുനോക്കുന്നത്. പ്രതിരോധം, വാണിജ്യം, സംസ്‌കാരം തുടങ്ങി വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്ന ചര്‍ച്ചകളും കരാറുകളുമാണ് മോദിയുടെ സന്ദര്‍ശനത്തിലൂടെ സാധ്യമാകുന്നത്. ഒമാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി വൈകിട്ടോടെ പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് മടങ്ങും.