വാഷിംഗ്ടണ്‍: അന്താരാഷ്ട്ര ബാലലൈംഗിക പീഡനക്കേസിലെ പ്രതി ജെഫ്രി എപ്സ്റ്റീന്‍ മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് എഴുതിയ കത്ത് പുറത്തുവന്നതോടെ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പുതിയ വിവാദം പുകയുന്നു. 2019 ഓഗസ്റ്റ് 10-ന് ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നതിന് തൊട്ടുമുമ്പ്, മറ്റൊരു കൊടുംകുറ്റവാളിയായ ലാറി നാസറിന് അയച്ച പോസ്റ്റ്കാര്‍ഡിലാണ് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളുള്ളത്.

കത്തിലെ ഞെട്ടിക്കുന്ന വരികള്‍

'ഞാന്‍ ജീവിതത്തിന്റെ എളുപ്പവഴി (ആത്മഹത്യയെ സൂചിപ്പിച്ച്) തിരഞ്ഞെടുക്കുകയാണ്' എന്ന് തുടങ്ങുന്ന കത്തില്‍ എപ്സ്റ്റീന്‍ ഇപ്രകാരം കുറിച്ചു: '...ആശംസകള്‍! നമ്മള്‍ ഒരു കാര്യം പങ്കുവെച്ചിരുന്നു... യുവതികള്‍ അവരുടെ പൂര്‍ണ്ണമായ കഴിവുകളിലേക്ക് (Full potential) എത്തുമെന്ന പ്രതീക്ഷയില്‍ അവര്‍ക്ക് നല്‍കുന്ന സ്‌നേഹവും കരുതലും.'

'നമ്മുടെ പ്രസിഡന്റിനും പ്രായപൂര്‍ത്തിയാകാത്ത സുന്ദരികളായ പെണ്‍കുട്ടികളോട് സമാനമായ സ്‌നേഹമുണ്ട്. സുന്ദരിയായ ഒരു പെണ്‍കുട്ടി അരികിലൂടെ നടന്നുപോകുമ്പോള്‍ അവളെ കടന്നുപിടിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു; എന്നാല്‍ നമ്മളാകട്ടെ ജയിലിലെ ഭക്ഷണശാലകളില്‍ നിന്ന് ഭക്ഷണം തട്ടിയെടുക്കേണ്ട അവസ്ഥയിലായി. ജീവിതം നീതിയില്ലാത്തതാണ്.'




ട്രംപിന്റെ വിമാനയാത്രകള്‍

ട്രംപ് എപ്സ്റ്റീന്റെ സ്വകാര്യ വിമാനത്തില്‍ മുമ്പ് കരുതിയതിലും അധികം തവണ യാത്ര ചെയ്തിട്ടുണ്ടെന്ന തെളിവുകളും പുതിയ രേഖകളിലുണ്ട്. 1993-നും 1996-നും ഇടയില്‍ എട്ടു തവണ ട്രംപ് യാത്ര ചെയ്തിട്ടുണ്ട്. ഇതില്‍ ഒരു യാത്രയില്‍ 20 വയസ്സുകാരിയായ പെണ്‍കുട്ടിയും ഒപ്പമുണ്ടായിരുന്നുവെന്ന് ഇമെയില്‍ രേഖകള്‍ വ്യക്തമാക്കുന്നു.


രേഖകള്‍ തള്ളി നീതിന്യായ വകുപ്പ്

എപ്സ്റ്റീന്‍ ഫയലുകളിലെ ട്രംപിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് യുഎസ് നീതിന്യായ വകുപ്പ് (DOJ) വ്യക്തമാക്കി. 2020-ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എഫ്ബിഐക്ക് ലഭിച്ച ഇത്തരം മൊഴികള്‍ക്ക് വിശ്വാസ്യതയില്ലെന്നും അവര്‍ എക്‌സ് (X) പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. സുതാര്യത ഉറപ്പാക്കാന്‍ വേണ്ടിയാണ് രേഖകള്‍ പുറത്തുവിടുന്നതെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

ലാറി നാസര്‍: പീഡനങ്ങളുടെ ഡോക്ടര്‍

അമേരിക്കന്‍ ഒളിമ്പിക് ടീമിന്റെ മുന്‍ ഡോക്ടറായിരുന്ന ലാറി നാസര്‍ 300-ഓളം കായികതാരങ്ങളെ പീഡിപ്പിച്ച കേസിലെ പ്രതിയാണ്. ഇതില്‍ സിമോണ്‍ ബൈല്‍സ് ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങളും ഉള്‍പ്പെടുന്നു. 60 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ് ഇയാള്‍ ഇപ്പോള്‍.




എപ്സ്റ്റീന്‍ കേസുമായി ബന്ധപ്പെട്ട ഏകദേശം മൂന്ന് ലക്ഷത്തോളം രേഖകളാണ് കഴിഞ്ഞ വെള്ളിയാഴ്ച പുറത്തുവിട്ടത്. രേഖകളില്‍ പലതും അവ്യക്തമാണെന്നും പ്രധാനപ്പെട്ട പല വിവരങ്ങളും മറച്ചുവെച്ചിരിക്കുകയാണെന്നും ആരോപണമുണ്ട്.