കോഴിക്കോട്: താമരശ്ശേരി കൈതപ്പൊയിലില്‍ ഹസ്‌നയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതില്‍ അന്വേഷണം തുടരുന്നു. യുവതിയുടെ മരണത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിച്ച് രണ്ട് ആത്മഹത്യാക്കുറിപ്പുകള്‍ കണ്ടെത്തി. ഹസ്‌നയുടെ മരണ സ്ഥലത്തുനിന്നുമാണ് രണ്ട് ആത്മഹത്യാക്കുറിപ്പുകള്‍ കണ്ടെത്തിയത്. ഒരു കുറിപ്പ് ഹസ്‌നയുടെ പങ്കാളി ആദിലിന്റെതെന്നാണ് പൊലീസ് സംശയം. ആദിലിനെ അന്വേഷണസംഘം രണ്ടുതവണ ചോദ്യം ചെയ്തു. ഹസ്‌നയുടെ ശബ്ദ സന്ദേശത്തിലെ കൊടിസുനി പരാമര്‍ശത്തിലും പൊലീസ് അന്വേഷണം നടത്തും. കൊടിസുനിയും ആദിലും തമ്മിലുള്ള ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഹസ്‌നയുടെ ശബ്ദ സന്ദേശത്തിലുണ്ടായിരുന്ന ഷിബു പ്രദേശവാസിയാണെന്നും അന്വേഷണസംഘം പറഞ്ഞു.

ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഹസ്‌നയുടെ ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു . ലഹരി ഇടപാടുകള്‍ പുറത്തുപറയുമെന്നും കൊടിസുനിയും ഷിബുവും അടക്കമുള്ളവര്‍ കുടുങ്ങുമെന്നും കൂടെ താമസിച്ചിരുന്ന ആദിലിന് അയച്ച വോയ്‌സ് മെസേജില്‍ പറയുന്നു. ഇതില്‍ സമഗ്രന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹസ്‌നയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ആദിലേ നീ ഫോണെടുത്തോ.... 12 മണി വരെ നിനക്ക് ടൈം തന്നിട്ടുണ്ട്. അല്ലെങ്കില്‍ കളി ഇതൊന്നും ആയിരിക്കില്ല. എന്റെ ജീവിതം പോയി. എന്റെ ജീവിതം പോവാണെങ്കില്‍ നിന്റെ ജീവതവും തീര്‍ക്കും. കൊടിസുനി മുതല്‍ ഷിബു വരെ കുടുങ്ങും. സത്യാണിത്. എനിക്കറിയാവുന്ന എല്ലാ വിവരങ്ങളും അടിക്കുന്ന ലഹരിയുടെ വിവരമടക്കം സമൂഹമാധ്യമത്തില്‍ പങ്കുവെക്കും എന്നാണ് ഹസ്‌ന ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്.

ലഹരി ഉപയോഗത്തേക്കുറിച്ചു പുറത്തുപറയുമെന്നായിരുന്നു യുവതിയുടെ ശബ്ദ സന്ദേശം. ശബ്ദസന്ദേശത്തില്‍ യുവതി കൊടിസുനിയുടെയും ഷിബുവിന്റെ പേരും പറഞ്ഞിരുന്നു. താമരശ്ശേരിയിലെ ഗുണ്ടയും നിരവധി കേസിലെ പ്രതിയുമാണ് ഷിബു. ഹസ്‌നയുടെ മരണവുമായി ബന്ധപ്പെട്ട് കൊടി സുനിയുടെ പരോള്‍ അവസാനിക്കുന്നതിന് മുന്‍പ് വയനാട്ടില്‍ നടത്തിയ പാര്‍ട്ടിയെകുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഈ പാര്‍ട്ടിയില്‍ താമരശ്ശേരി സ്വദേശികളും പങ്കെടുത്തിരുന്നു.

ആഴ്ച്ചകള്‍ക്ക് മുമ്പ് ഹസ്‌ന ആദിലിന് അയച്ച ശബ്ദ സന്ദേശമാണിത്. ലഹരി ഉപയോഗിക്കുന്ന കാര്യങ്ങളടക്കം തുറന്നു പറയുന്ന ഹസ്‌ന, കൊടിസുനി അടക്കമുള്ളവരെ പരാമര്‍ശിച്ചത് മരണത്തില്‍ ദുരൂഹത കൂട്ടുന്നുവെന്നാണ് ബന്ധുക്കളുടെ വാദം. ലഹരി ഇടപാട് പുറത്തറിയുമെന്ന് ഭയന്ന് ഹസ്‌നയെ അപായപ്പെടുത്തിയതാണോ എന്നും സംശയിക്കുന്നു. എട്ടുമാസം മുമ്പാണ് ആദിലിനൊപ്പം ഹസ്‌ന താമസം തുടങ്ങിയത്. ഭര്‍ത്താവിനെ ഉപേക്ഷിച്ചാണ് ഹസ്‌ന ആദിലിനൊപ്പം പോയത്. ഇവര്‍ക്ക് മൂന്ന് കുട്ടികളാണുള്ളത്. ആദിലിനും ഭാര്യയും രണ്ട് പെണ്‍കുട്ടികളുമുണ്ട്. ആദിലിനൊപ്പം പോയ ശേഷം ഹസ്‌ന നേരിട്ടത് ക്രൂരമായ മാനസിക പീഡനമാണെന്ന് ബന്ധുക്കള്‍ പറയുന്നു. പലപ്പോഴും ഹസ്‌ന മാതാപിതാക്കളോട് സങ്കടം പറയാറുണ്ടെങ്കിലും ഇത്രത്തോളം രൂക്ഷമാകുമെന്ന് ഇവര്‍ കരുതിയില്ല.

കഴിഞ്ഞ ദിവസമാണ് ഹസ്‌നയെ ഫ്‌ലാറ്റില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. താമരശേരി കൈതപ്പൊയിലിലുള്ള ഹൈസന്‍ അപ്പാര്‍ട്ട്‌മെന്റില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഹസ്ന. പതിവായി മുറി തുറക്കുന്ന സമയം കഴിഞ്ഞിട്ടും ഹസ്നയെ പുറത്തേക്ക് കാണാതായതോടെ വാതില്‍ ചവിട്ടിപ്പൊളിക്കുകയായിരുന്നു. ഫ്ളാറ്റിലെ അയല്‍വാസിയും ഹസ്നയുടെ ജീവിത പങ്കാളിയായ പുതുപ്പാടി ചോയിയോട് വേനകാവ് സ്വദേശി ആദിലും ചേര്‍ന്ന് ഫ്ളാറ്റ് ഉടമയെ വിളിച്ച് വരുത്തിയ ശേഷമാണ് വാതില്‍ പൊളിച്ച് അകത്ത് കടന്നത്.ഹസ്നയും ആദിലും വിവാഹമോചിതരാണ്. ഹസ്നയുടെ മൂന്ന് മക്കളില്‍ 13 വയസുള്ള മൂത്ത മകന്‍ മാത്രമാണ് ഇപ്പോള്‍ കൂടെ താമസിക്കുന്നത്. മറ്റ് രണ്ട് മക്കള്‍ മുന്‍ഭര്‍ത്താവിനൊപ്പമാണ് താമസം.