കൊച്ചി: കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തട്ടിപ്പിനെതിരേ മുന്നറിയിപ്പുമായി നടി ഗായത്രി അരുണ്‍. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പണം അടച്ച് മുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ പറ്റിക്കപ്പെട്ടിട്ടുണ്ടെന്നും തന്റെ ചിത്രമാണ് സ്ഥാപനം മാര്‍ക്കറ്റിംഗിന് ഉപയോഗിക്കുന്നതെന്നും ഗായത്രി അരുണ്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് നടി വിദ്യാഭ്യാസ തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നല്‍കിയത്. പറ്റിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഉടന്‍ തന്നെ നിയമപരമായി മുന്നോട്ടുപോകണമെന്നും തട്ടിപ്പ് നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഗായത്രി അരുണ്‍ പറഞ്ഞു. സ്ഥാപനത്തിന്റെ പേര് വെളിപ്പെടുത്താതെയാണ് നടി ഇക്കാര്യം പറഞ്ഞത്. അനുവാദമില്ലാതെ തന്റെ ചിത്രം ഉപയോഗിച്ചതിന് സ്ഥാപനത്തിന് നോട്ടീസയച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. നിയമവഴി തേടാന്‍ തട്ടിപ്പിനിരയായ വിദ്യാര്‍ഥികളോട് നടി ആവശ്യപ്പെട്ടു.

'വളരെ പ്രധാനപ്പെട്ട ഗുരുതരമായ തട്ടിപ്പിനെക്കുറിച്ച് അറിയിക്കാന്‍ വേണ്ടിയിട്ടാണ് ഈ വീഡിയോ. 2024 സെപ്റ്റംബര്‍ മൂന്നാം തീയതി കൊച്ചിയിലുള്ള ഒരു ഓണ്‍ലൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നു. മറ്റു പല പ്രമുഖരും ചടങ്ങില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ കുറേനാളുകളായി എനിക്ക് ഈ സ്ഥാപനത്തിനെതിരെ പല മെസ്സേജുകള്‍ വരുന്നുണ്ട്. പൈസയടച്ച് പറ്റിക്കപ്പെട്ടു എന്നുപറഞ്ഞ് പല കുട്ടികളും സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ എനിക്ക് അയച്ചു തരുന്നുണ്ട്', നടി പറഞ്ഞു.

'എന്റെ ഫോട്ടോ ആണ് അനുവാദമില്ലാതെ ബിസിനസിനായി ഉപയോഗിക്കുന്നത്. വാട്സാപ്പില്‍ എന്റെ ചിത്രമാണ് പ്രൊഫൈല്‍ പിക്ചറായി ഉപയോഗിക്കുന്നത്. ഇതെന്റെ അറിവോടുകൂടിയല്ല. അതുകൊണ്ടുതന്നെ നിയമപരമായി അവര്‍ക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്. എന്റെ കൂടെ അന്ന് ഉദ്ഘാടനത്തില്‍ പങ്കെടുത്ത കൊച്ചിയിലെ തന്നെ ഒരു രാഷ്ട്രീയ നേതാവിനെ ഞാന്‍ എല്ലാ വിവരങ്ങളുംവെച്ച് വ്യക്തിപരമായി അറിയിച്ചിട്ടുണ്ട്. അദ്ദേഹവും നടപടികള്‍ എടുത്തുകൊള്ളാമെന്ന് എനിക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്'- ഗായത്രി അരുണ്‍ വ്യക്തമാക്കി.

'പലപ്പോഴും പിആര്‍ ഏജന്‍സികള്‍ വഴിയാണ് നമുക്ക് ഉദ്ഘാടനങ്ങള്‍ വരുക. വിദ്യഭ്യാസസ്ഥാപനമാണെങ്കില്‍ എല്ലാ സര്‍ട്ടിഫിക്കേഷനുമുണ്ടോയെന്ന് അന്വേഷിക്കും. അങ്ങനെയുണ്ടെന്നുള്ള അറിവോടുകൂടിയാണ് ഞാന്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തത്. അതിന് മുമ്പും ശേഷവും എനിക്ക് ആരുമായും യാതൊരു തരത്തിലും ബന്ധവുമില്ല. വ്യക്തിപരമായി അവരെ അറിയില്ല. എന്റെ സമ്മതമില്ലാതെയാണ് അന്ന് ഉദ്ഘാടനത്തിനെടുത്ത ചിത്രം പബ്ലിസിറ്റിക്കായി ഉപയോഗിക്കുന്നത്'- അവര്‍ പറഞ്ഞു.

'ഇതുകണ്ട് പല കുഞ്ഞുങ്ങളും, അവരുടെ നല്ല ഭാവി കണ്ട് പല മാതാപിതാക്കളും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരാന്‍ വേണ്ടി പൈസ അടച്ചു. പിന്നീട് ബന്ധപ്പെടുമ്പോള്‍ ഒരു വിവരവുമില്ല. ഞാന്‍ ഇവരുടെ ഗൂഗിള്‍ അക്കൗണ്ട് നോക്കിയപ്പോള്‍ പറ്റിക്കപ്പെട്ട ഒരുപാട് ആളുകളുടെ റിവ്യൂകള്‍ ഉണ്ടായിരുന്നു. എന്റെ അറിവ് ശരിയാണെങ്കില്‍ ഏകദേശം 300-ലധികം കുട്ടികളാണ് ഇവരുടെ തട്ടിപ്പിന് ഇരയായിരിക്കുന്നത്. എത്രയും വേഗം നിയമപരമായി മുന്നോട്ടു പോവുക എന്നതാണ് നിങ്ങള്‍ ചെയ്യേണ്ടത്. കേരളത്തില്‍ വിദ്യാഭ്യാസത്തിന്റെ പേരില്‍ ഇങ്ങനെ തട്ടിപ്പ് നടത്തുന്ന സംഘമുണ്ടെങ്കില്‍ അവരെ എത്രയും വേഗം തന്നെ നിയമത്തിനുമുന്നില്‍ കൊണ്ടുവരിക എന്നുള്ളതാണ് ചെയ്യാന്‍ കഴിയുന്ന ഒരു കാര്യം. അതുകൊണ്ട് ഇനി സമയം ഒട്ടും കളയാതെ നിയമപരമായി മുന്നോട്ടുപോവുക. ഇവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യാനുള്ള കാര്യങ്ങളിലേക്ക് പോവുക'- നടി ആവശ്യപ്പെട്ടു.

'സമ്മതമില്ലാതെ തട്ടിപ്പിന് എന്റെ ചിത്രം ഉപയോഗിച്ചതിനെതിരേ ഞാനും നിയമപരമായി തന്നെ മുന്നോട്ടുപോവുന്നു. അവര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. നിങ്ങളും എത്രയും പെട്ടെന്ന് അത് ചെയ്യണം. ഇക്കാര്യം നിങ്ങളെ അറിയിക്കാനും കൂടുതല്‍ ആളുകള്‍ പെടാതിരിക്കാനും വേണ്ടിയാണ് ഈ വീഡിയോ. ഇവരുടെ പേര് ഞാന്‍ പറയാത്തത് നിയമപരമായി മുന്നോട്ടുപോവുന്നതുകൊണ്ടും നിയമതടസം ഉള്ളതുകൊണ്ടും മാത്രമാണ്. ഇതിന്റെ ഭാഗമായ എല്ലാവര്‍ക്കും അവരുടെ വിവരങ്ങള്‍ അറിയാം. എത്രയും പെട്ടെന്ന് നിയമപരമായി നീങ്ങണം. തട്ടിപ്പ് നടത്തിയവരെ നിയമത്തിനുമുന്നില്‍ എത്രയും വേഗം കൊണ്ടുവരാന്‍ ശ്രമിക്കാം'- ഗായത്രി അരുണ്‍ കൂട്ടിച്ചേര്‍ത്തു.