കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ ശേഷം ചികിത്സയില്‍ കഴിഞ്ഞിരുന്ന നേപ്പാള്‍ സ്വദേശിനി ദുര്‍ഗ കാമി (22) അന്തരിച്ചു. ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും വ്യാഴാഴ്ച രാത്രി 10.05ഓടെ ദുര്‍ഗയുടെ മരണം സംഭവിക്കുക ആയിരുന്നു. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് രണ്ടിനു ദുര്‍ഗയെ എക്‌മോ സപ്പോര്‍ട്ടില്‍ നിന്നു മാറ്റിയിരുന്നു. കട്ടിലില്‍ എഴുന്നേറ്റിരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്‌തെങ്കിലും വൈകിട്ട് നാലോടെ ഹൃദയവും ശ്വാസകോശവും നിലച്ചു. ആറു മണിക്കൂറോളം ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ദുര്‍ഗയെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞില്ല.

ഡിസംബര്‍ 22നായിരുന്നു ശസ്ത്രക്രിയ നടന്നത്. കഠിന പരിശ്രമങ്ങള്‍ക്ക് ദുര്‍ഗയെ തിരികെ കൊണ്ടുവരാന്‍ സാധിച്ചില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ശസ്ത്രക്രിയയ്ക്കു ശേഷം സാധാരണ നിലയിലേക്കു തിരിച്ചുവന്ന ദുര്‍ഗ മരുന്നുകളോടു വേഗത്തില്‍ പ്രതികരിച്ചതു പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ എക്‌മോ സപ്പോര്‍ട്ട് മാറ്റിയതിന് പിന്നാലെ നില വഷളാവുക ആയിരുന്നു.

ഡാനണ്‍ എന്ന ഗുരുതര ജനിതക രോഗം ബാധിച്ച് ചികിത്സ തേടി കേരളത്തിലെത്തിയതാണ് നേപ്പാള്‍ സ്വദേശിനിയായ ദുര്‍ഗ കാമി. ഹൃദയഭിത്തികള്‍ക്ക് കനം കൂടുന്ന അവസ്ഥയാണിത്. സ്വകാര്യ ആശുപത്രികളിലെ ചികിത്സാചെലവ് താങ്ങാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയെ സമീപിക്കുകയായിരുന്നു. യോജിച്ച ഹൃദയത്തിനായി മാസങ്ങളായി കാത്തിരിക്കെ വാഹനാപകടത്തില്‍ ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം ചാത്തന്നൂര്‍ സ്വദേശി ഷിബുവിന്റെ ഹൃദയം ദുര്‍ഗയ്ക്കു മാറ്റിവച്ചു. ജനറല്‍ ആശുപത്രിയിലെ ആദ്യ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആയിരുന്നു ഇത്.

വിദേശ വനിതയായതിനാല്‍ അവയവദാനത്തിനുള്ള മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചാണ് ഇതിനുള്ള ഇളവ് നേടിയെടുത്തത്. ദുര്‍ഗയ്ക്കുള്ള മരുന്നുകള്‍ക്കു മാത്രം ആശുപത്രി 12 ലക്ഷം രൂപ ചെലവഴിച്ചു. 1.5 കോടി രൂപയാണു ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ ജനറല്‍ ആശുപത്രി ചെലവാക്കിയത്. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യത്തെ ജില്ലാ ആശുപത്രിയെന്ന നേട്ടത്തിനും എറണാകുളം ജനറല്‍ ആശുപത്രി അര്‍ഹമായിരുന്നു. ഗുരുതരമായ ഹൃദ്രോഗം ബാധിച്ച ദുര്‍ഗ കാമി 10 മാസത്തിലേറെയായി യോജിച്ച ഹൃദയത്തിനായി കാത്തിരിക്കുകയായിരുന്നു.

അനാഥാലയം നടത്തിപ്പുകാരനായ മലയാളിയാണു ചികിത്സയ്ക്കായി ദുര്‍ഗയെ കേരളത്തിലെത്തിച്ചത്. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് അപേക്ഷിച്ചെങ്കിലും നിയമം തടസ്സമായി. പിന്നീട് ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവു വാങ്ങിയാണു ശസ്ത്രക്രിയ നടത്തിയത്.