പറ്റ്‌ന: രാജ്യത്ത് വന്ദേ ഭാരത് ട്രെയിനുകള്‍ നേടിയ സ്വീകാര്യത വലയി ചര്‍ച്ചയാകുമ്പോഴും ശുചിത്വം പാലിക്കാത്ത യാത്രക്കാരുടെ പെരുമാറ്റവും ശീലങ്ങളും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കാറുണ്ട്. വന്ദേ ഭാരതിന്റെ വേഗത, സുഖസൗകര്യങ്ങള്‍, പ്രീമിയം യാത്രാനുഭവം എന്നിവയ്ക്ക് പേരുകേട്ടതാണ്. എന്നാല്‍ ഏറ്റവും പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് പോലും അപ്രതീക്ഷിതമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും. ബീഹാറിലെ പുതിയ വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന വേളയില്‍, ടിക്കറ്റില്ലാതെ നിരവധി ആളുകള്‍ ട്രെയിനില്‍ കയറിയത് സംഘര്‍ഷം സൃഷ്ടിച്ചു. ടിക്കറ്റില്ലാത്ത യാത്രക്കാരെക്കൊണ്ട് നിറഞ്ഞ കാഴ്ചയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. മറ്റേതൊരു പതിവ് ട്രെയിന്‍ സര്‍വ്വീസ് പോലെയായിരുന്നു യാത്രക്കാര്‍ പെരുമാറിയത്. ഇതോടെ വാതില്‍ അടയ്ക്കുന്നതിന് മുമ്പ് യാത്രക്കാരോട് പുറത്തിറങ്ങാന്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

ബിഹാറിലെ വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയിലാണ് ടിക്കറ്റില്ലാത്ത യാത്രക്കാര്‍ ഇരച്ചുകയറിയത്. ഇന്നലെയായിരുന്നു പറ്റ്‌ന-ന്യൂഡല്‍ഹി വന്ദേഭാരത് എക്‌സപ്രസിന്റെ കന്നിയാത്ര. യാത്രക്കാരില്‍ ഭൂരിഭാഗം പേര്‍ക്കും ട്രെയിനിനെക്കുറിച്ചും അതിന്റെ നിയമങ്ങളെക്കുറിച്ചും പരിചയമില്ലായിരുന്നുവെന്നാണ് വീഡിയോയില്‍ നിന്നും വ്യക്തമാകുന്നത്. കോച്ചില്‍ നിറയെ യാത്രക്കാര്‍ തിങ്ങിനിറഞ്ഞിരിക്കുന്നത് കാണാം. ഇതിനിടെ ഒരു ആര്‍പിഎഫ് ഉദ്യോഗസ്ഥനെത്തി ട്രെയിന് പുറത്തേക്ക് പോകണമെന്നും അല്ലെങ്കില്‍ വാതില്‍ അടച്ചുകഴിഞ്ഞാല്‍ പ്രശ്‌നങ്ങളുണ്ടാകുമെന്നും പറയുന്നത് കേള്‍ക്കാം.


വീഡിയോയില്‍ സ്ത്രീ യാത്രക്കാരെയും കാണാം. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ഇവര്‍ ആശയക്കുഴപ്പത്തിലായി. ട്രെയിനില്‍ നിന്നും ഇറക്കിവിട്ടവരില്‍ പലരുടെയും കൈവശം ലഗേജൊന്നുമുണ്ടായിരുന്നില്ല. ടിക്കറ്റോ ട്രെയിന്‍ എങ്ങോട്ടാണ് പോകുന്നതെന്നോ അറിവില്ലാതെയാണ് ഇവര്‍ വന്ദേഭാരതില്‍ കയറിയത്. യാത്ര പുറപ്പെടുന്നതിന് മുമ്പ് ടിക്കറ്റില്ലാത്ത മുഴുവന്‍ യാത്രക്കാരെയും ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പുറത്താക്കി. പശ്ചാത്തലത്തില്‍, ഒരു യാത്രക്കാരന്‍ 'ആളുകള്‍ ഏത് ട്രെയിന്‍ ആണെന്ന് പോലും നോക്കാതെ അതില്‍ കയറുന്നു' എന്ന് പറയുന്നത് കേള്‍ക്കാം.

വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപക ചര്‍ച്ചക്ക് വഴിവച്ചു. ബിഹാറിന്റെ അവസ്ഥ വളരെ മോശമാണെന്നും ഇത് ചെറിയൊരു ഉദാഹരണം മാത്രമാണെന്നും ഒരു ഉപയോക്താവ് ചൂണ്ടിക്കാട്ടി. 'ഇത് സോഷ്യലിസത്തിന്റെ പരാജയമാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങള്‍ക്ക് ശേഷവും, ട്രെയിന്‍ എവിടേക്കാണ് പോകുന്നതെന്ന് ആളുകള്‍ക്ക് മനസ്സിലാകുന്നില്ല.' മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. 'ഭാവി തലമുറയ്ക്ക് ശരിയും തെറ്റും തിരിച്ചറിയാന്‍ കഴിയുന്ന തരത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ നന്നാക്കണം' എന്നായിരുന്നു ഒരാള്‍ ചൂണ്ടിക്കാട്ടിയത്.

പുതിയ വന്ദേഭാരത് ട്രെയിന്‍ കാണാനായി ആളുകള്‍ എത്തിയതാണോ അതോ പതിവ് പോലെ മറ്റേതൊരു സാധാരണ ട്രെയിനിനെയും പോലെ യാത്രയ്ക്കായി ആളുകള്‍ ടിക്കറ്റെടുക്കാതെ വന്ദേഭാരതില്‍ കയറിയതാണോയെന്ന് വ്യക്തമല്ല. സംഗതി എന്തായാലും സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ബീഹാറിലെ പല ഗ്രാമങ്ങളിലും അനൗദ്യോഗികമോ നിയമവിരുദ്ധമോ ആയ റെയില്‍വേ സ്റ്റോപ്പുകള്‍ ഉള്ളതിനാല്‍ ആളുകള്‍ ടിക്കറ്റെടുക്കാതെ ട്രെയിനുകളില്‍ യാത്ര ചെയ്യുന്നത് പതിവാണെന്ന് ഒരു ഉപയോക്താവ് കുറിച്ചു. ഈ ശീലം തുടര്‍ന്നാല്‍ ചിലര്‍ വിമാനങ്ങളിലും പണം നല്‍കാതെ യാത്ര ചെയ്യാന്‍ ശ്രമിച്ചേക്കാമെന്നും അദ്ദേഹം പരിഹസിച്ചു.

വീഡിയോ വൈറലായതിന് പിന്നാലെ ചിലര്‍ ബീഹാറിന്റെ ഭരണ സംവിധാനത്തെ കുറ്റപ്പെടുത്തി. ബീഹാറിന്റെ അടിസ്ഥാന യാഥാര്‍ത്ഥ്യം വളരെ മോശമാണെന്നും സംസ്ഥാനം എന്താണെന്നതിന്റെ ഒരു ചെറിയ ഉദാഹരണം മാത്രമാണിതെന്നും കുറിച്ചു. അതേസമയം കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ്, ബിജെപി സക്കാറുകളെയായിരുന്നു മറ്റ് ചലര്‍ കുറ്റപ്പെടുത്തിയത്. രാജ്യം സ്വാതന്ത്ര്യം നേടി 75 വര്‍ഷം കഴിഞ്ഞെങ്കിലും ഇപ്പോഴും തങ്ങള്‍ കയറി ട്രെയിന്‍ എങ്ങോട്ടാണ് പോകുന്നതെന്നോ, ലക്ഷ്യ സ്ഥാനത്ത് നിര്‍ത്തുമെന്നോ ആളുകള്‍ക്ക് അറിയാതെ പോകുന്നത് നിങ്ങളുടെ സോഷ്യലിസത്തിന്റെ തെറ്റാണ്. അതേസമയം മറ്റ് ചില തത്പര കക്ഷികള്‍ അവരുടെ ഇരട്ട എഞ്ചിന്‍ സര്‍ക്കാരിന്റെ പരാജയത്തിന് പൊതുജനങ്ങളെ കുറ്റപ്പെടുത്തുമെന്ന് ഒരു കാഴ്ചക്കാരന്‍ എഴുതി. അതേസമയം സമ്പന്നരാണെന്നത് കൊണ്ട് പാവങ്ങളെ കളിയാക്കാനോ വിമര്‍ശിക്കാനോ ആര്‍ക്കും അധികാരമില്ലെന്ന് മറ്റൊരു കാഴ്ച്ചക്കാരന്‍ എഴുതി.