തിരുവല്ല: തിരുവല്ലയിലെ മഞ്ഞാടിയില്‍ ഗുണ്ടാ പിരിവ് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സ്പാ ജീവനക്കാരിയെ സംഘം ചേര്‍ന്നു ബലാത്സംഗം ചെയ്തുവെന്ന് പരാതി. കാപ്പാ കേസ് പ്രതിയായ മരണ സുബിന്‍ എന്നറിയപ്പെടുന്ന സുബിന്‍ അലക്സാണ്ടറും മറ്റ് അഞ്ചുപേരും ചേര്‍ന്നാണ് ക്രൂരകൃത്യം നടത്തിയത്. കഴിഞ്ഞ ഒന്നിന് വൈകിട്ട് 3.30 നു ആയിരുന്നു സംഭവം നടന്നത്. സ്ഥാപനം നടത്തുന്ന യുവതിയെ മര്‍ദ്ദിച്ചു. സ്പായില്‍ എത്തിയ യുവാവിനെയും ജീവനക്കാരിയെയും ബലമായി റൂമില്‍ കയറ്റി മെത്തയില്‍ കിടത്തി സംഘം വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് സുബിന്‍ ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് പിടികൂടി. ഇവര്‍ റിമാന്‍ഡില്‍ ആണ്. ഒളിവിലുള്ള മറ്റ് മൂന്ന് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പ്രതികള്‍, സ്പായില്‍ നിന്നും 2500 രൂപ ബലംപ്രയോഗിച്ച് തട്ടിയെടുത്ത ശേഷമാണ് മടങ്ങിയത്.

ഇത് സംബന്ധിച്ച വിവരങ്ങള്‍ പോലീസ് രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. സ്പായില്‍ നിന്നുള്ള സി സി ടി വി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ പോലീസ് വെട്ടിലായി. തിരുവല്ല നഗരത്തില്‍ നിരവധി സ്പാകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ ചില പോലീസുകാര്‍ പതിവായി എത്തി പാടി വാങ്ങുന്നുണ്ട് . രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ അടക്കം ഇവിടെ പിരിവു നടത്തുന്നു എന്നാണ് വിവരം. ഇത് സംബന്ധിച്ചു മാധ്യമ പ്രവര്‍ത്തകര്‍ എസ് പിയെ അടക്കം ബന്ധപ്പെട്ടിരുന്നുവെങ്കിലും പ്രതികരണം ഉണ്ടായിരുന്നില്ല.

സ്പായിലേക്കു കടന്നു വരുന്ന ഗുണ്ടാസംഘം സ്ത്രീകളെ അപമാനിക്കുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തം ആണ്. പണം ചോദിച്ചാണ് ഇവര്‍ വന്നത്. വന്ന പാടെ നടത്തിപ്പുകാരിയോട്ഇവര്‍ പണം ചോദിച്ചു. വിസമ്മതിച്ചപ്പോള്‍ വലിച്ചു തോട്ടടുത്ത റൂമിലേക്ക് വലിച്ചു കൊണ്ട് പോയി സ്പാ ബെഡിലേക്കു തള്ളി ഇടുകയും കഴുത്തില്‍ കത്തി വച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പറയുന്നു. സ്പായില്‍ വന്ന മറ്റൊരു കസ്റ്റമറെയും സ്ഥാപനം ഉടമയെയും ഒരുമിച്ചു കിടത്തി ഫോട്ടോ എടുത്തുവെന്നും പരാതിയില്‍ പറയുന്നു.വീഡിയോ ദൃശ്യങ്ങളും പകര്‍ത്തി.കസ്റ്റമറെയും ഉപദ്രവിച്ചു. 6 പ്രതികളാണ് കേസില്‍ ഉള്ളത്.