കൊളംബോ: ലോകം മുഴുവന്‍ ശ്വാസമടക്കിപ്പിടിച്ച് കാത്തിരുന്ന ആ നിമിഷം എത്തിക്കഴിഞ്ഞു. ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ കൊമ്പുകോര്‍ക്കുന്ന ട്വന്റി20 ലോകകപ്പിലെ മഹാപോരാട്ടത്തിന് ഇന്ന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയം വേദിയാകും. നയതന്ത്ര തലത്തിലെ വെല്ലുവിളികളും ബഹിഷ്‌കരണ ഭീഷണികളും കാറ്റില്‍പ്പറത്തിയാണ് ഈ മെഗാ പോരാട്ടം അരങ്ങേറുന്നത്. ഐസിസി ടൂര്‍ണമെന്റുകളില്‍ പാക്കിസ്ഥാനെ നിലംപരിശാക്കി ശീലിച്ച ഇന്ത്യ, ആ പതിവ് ഇന്നും തെറ്റിക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകര്‍.

ബഹിഷ്‌കരണ നാടകങ്ങള്‍ക്കൊടുവില്‍ പാക്കിസ്ഥാന്‍ മുട്ടുമടക്കി!

ബംഗ്ലാദേശ് പിന്മാറിയതോടെ ഇന്ത്യക്കെതിരെ കളിക്കില്ലെന്ന് വീരവാദം മുഴക്കിയ പാക് സര്‍ക്കാര്‍ ഒടുവില്‍ മലക്കം മറിഞ്ഞു. ഐപിഎല്ലില്‍ നിന്ന് മുസ്തഫിസുര്‍ റഹ്‌മാനെ ഒഴിവാക്കിയതിനെ ചൊല്ലിയുള്ള ബംഗ്ലാദേശിന്റെ പരിഭവം ഏറ്റുപിടിച്ചായിരുന്നു പാക്കിസ്ഥാന്റെ കളി. എന്നാല്‍ ഐസിസി വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്നതോടെ 'ഗതിയില്ലാതെ' പാക്കിസ്ഥാന്‍ കളത്തിലിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

സഞ്ജുവിന് വീണ്ടും 'ബെഞ്ച്' വിധി?

മലയാളി ക്രിക്കറ്റ് പ്രേമികള്‍ക്ക് നെഞ്ചില്‍ തീയുയര്‍ത്തുന്ന വാര്‍ത്തയാണ് ടീം ഹോട്ടലില്‍ നിന്ന് വരുന്നത്. കഴിഞ്ഞ മത്സരത്തില്‍ ബാറ്റിംഗില്‍ വെടിക്കെട്ട് തുടങ്ങിയെങ്കിലും സഞ്ജു സാംസണ് ഇന്ന് പുറത്തിരിക്കേണ്ടി വന്നേക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ മാറി അഭിഷേക് ശര്‍മ തിരിച്ചെത്തുന്നതോടെ ഓപ്പണിംഗില്‍ മാറ്റം ഉറപ്പാണ്. സഞ്ജുവിനെ ഉള്‍പ്പെടുത്തണമെങ്കില്‍ ഫിനിഷര്‍ റിങ്കു സിംഗിനെയോ ശിവം ദുബെയെയോ ഒഴിവാക്കേണ്ടി വരും. ഇത് ടീം മാനേജ്മെന്റിനെ സംബന്ധിച്ചിടത്തോളം വലിയ തലവേദനയാണ്.

സ്പിന്‍ കെണിയൊരുക്കി ഇന്ത്യ; തടയാന്‍ പാക്കിസ്ഥാന്റെ സ്പിന്‍ പട

കൊളംബോയിലെ പിച്ചിന്റെ സ്വഭാവം മുന്‍കൂട്ടി കണ്ട് വമ്പന്‍ സ്പിന്‍ പടയെയാണ് ഇന്ത്യ ഒരുക്കുന്നത്.

ഇന്ത്യയുടെ കരുത്ത്: വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്കൊപ്പം കുല്‍ദീപ് യാദവും വാഷിംഗ്ടണ്‍ സുന്ദറും കൂടി ചേര്‍ന്നാല്‍ പാക് ബാറ്റിംഗ് നിര കറങ്ങി വീഴും.

പാക് വെല്ലുവിളി: ഷദാബ് ഖാനും അബ്രാര്‍ അഹമ്മദും അടങ്ങുന്ന അഞ്ച് സ്പിന്നര്‍മാരെയാണ് അവര്‍ അണിനിരത്തുന്നത്. ബാബറിന്റെ ബാറ്റിംഗും സല്‍മാന്‍ അലിയുടെ ക്യാപ്റ്റന്‍സിയും എത്രത്തോളം വിലപ്പോകുമെന്ന് കണ്ടറിയണം.

മഴ കളിക്കുമോ?

ആരാധകരുടെ ഏക പേടി കാലാവസ്ഥയെ കുറിച്ചാണ്. ഞായറാഴ്ച കൊളംബോയില്‍ ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് പ്രവചനം. മഴ പെയ്‌തൊഴിഞ്ഞാല്‍ കളി നടത്താന്‍ അത്യാധുനിക ഡ്രൈനേജ് സംവിധാനം സ്റ്റേഡിയത്തിലുണ്ട്. ഗ്രൂപ്പ് ഘട്ടമായതിനാല്‍ റിസര്‍വ് ഡേ ഇല്ല. മഴ മൂലം കളി മുടങ്ങിയാല്‍ ഇരു ടീമുകളും പോയിന്റ് പങ്കിടേണ്ടി വരും.

മത്സര വിവരങ്ങള്‍ ചുരുക്കത്തില്‍:

സമയം: രാത്രി 7 മണി മുതല്‍.

തത്സമയം: സ്റ്റാര്‍ സ്പോര്‍ട്സ്, ജിയോ ഹോട്ട്സ്റ്റാര്‍.

കണക്കിലെ കളി: ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് 7-1 എന്ന കൂറ്റന്‍ മുന്‍തൂക്കം.