ലോവെല്‍ഡ്: കണ്ടാല്‍ നിരുപദ്രവകാരിയെന്ന് തോന്നുമെങ്കിലും ആഫ്രിക്കന്‍ വന്‍കരയിലെ ഏറ്റവും അപകടകാരിയായ മൃഗം ഏതാണെന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരമേയുള്ളൂ, ഹിപ്പോപ്പൊട്ടാമസ്. സിംഹത്തേക്കാളും ആനയേക്കാളും മനുഷ്യജീവന് ഭീഷണിയാകുന്ന ഈ ഭീമന്‍ സസ്തനികള്‍ പ്രതിവര്‍ഷം മൂവായിരത്തോളം പേരുടെ ജീവനാണ് കവരുന്നത്. ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നുള്‍പ്പെടെ പുറത്തുവരുന്ന പുതിയ ദൃശ്യങ്ങള്‍ ഈ ഭീതിയെ ശരിവെക്കുന്നതാണ്.

ഫാമില്‍ നിന്ന് രക്ഷപ്പെട്ട ഹിപ്പോയെ പിടികൂടാന്‍ പോയ വന്യജീവി സംരക്ഷണ പ്രവര്‍ത്തകരുടെ ബോട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ത്തെറിയുന്നതും, പിതാവിന്റെ കണ്‍മുന്നില്‍ മകന്‍ മരണത്തെ മുഖാമുഖം കാണുന്നതുമായ നടുക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വെള്ളത്തില്‍ അതിവേഗം സഞ്ചരിക്കാനും ബോട്ടുപോലെയുള്ള വലിയ വസ്തുക്കളെ നിഷ്പ്രയാസം തകര്‍ക്കാനും ശേഷിയുള്ള ഹിപ്പോകള്‍, വിനോദസഞ്ചാരികള്‍ക്കും വന്യജീവി പ്രവര്‍ത്തകര്‍ക്കും ഒരുപോലെ പേടിസ്വപ്നമായി മാറുകയാണ്. സെന്റ് ലൂസിയയിലും സാംബിയയിലുമുണ്ടായ ആക്രമണങ്ങള്‍ മനുഷ്യര്‍ വന്യജീവികള്‍ക്ക് നല്‍കേണ്ട 'സുരക്ഷിത അകലം' എത്രത്തോളം പ്രധാനമാണെന്ന് വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.



മകന്‍ വെള്ളത്തില്‍ വീഴുന്നത് നിസ്സഹായനായി കണ്ട് അച്ഛന്‍

ദക്ഷിണാഫ്രിക്കയിലെ ലോവെല്‍ഡിലുള്ള ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിന് സമീപമുള്ള ഡാമില്‍ വെച്ചാണ് ഭീതിജനകമായ ഈ സംഭവം അരങ്ങേറിയത്. തന്റെ മകന്‍ സഞ്ചരിച്ചിരുന്ന ബോട്ട് ഒരു കൂറ്റന്‍ ഹിപ്പോപ്പൊട്ടാമസ് തലകീഴായി മറിക്കുന്നതും മകന്‍ വെള്ളത്തില്‍ വീഴുന്നതും നിസ്സഹായനായി നോക്കിനില്‍ക്കേണ്ടി വന്ന ഒരു പിതാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

സമീപകാലത്തുണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഒരു ഫാമില്‍ നിന്ന് രക്ഷപ്പെട്ട ഹിപ്പോപ്പൊട്ടാമസിനെയും അതിന്റെ കുഞ്ഞിനെയും പിടികൂടാനുള്ള ശ്രമത്തിലായിരുന്നു 'ഡിജിറ്റല്‍ ആര്‍ക്ക്' എന്ന സംരക്ഷണ സംഘത്തിലെ അംഗങ്ങള്‍. മയക്കുവെടി വെച്ച് ഇവയെ സുരക്ഷിതമായി തിരികെ ഫാമിലെത്തിക്കുകയായിരുന്നു ലക്ഷ്യം.

സംരക്ഷണ പ്രവര്‍ത്തകനായ സാന്‍ഡര്‍ ബോട്ടില്‍ നീങ്ങുന്നതിനിടെ, അപ്രതീക്ഷിതമായി വെള്ളത്തിനടിയില്‍ നിന്ന് ഹിപ്പോപ്പൊട്ടാമസ് ബോട്ട് തട്ടിമറിക്കുകയായിരുന്നു. വെള്ളത്തിലേക്ക് തെറിച്ചുവീണ സാന്‍ഡര്‍ അതിവേഗം മറിഞ്ഞ ബോട്ടിന് മുകളിലേക്ക് കയറി രക്ഷപ്പെടുന്നത് ദൃശ്യങ്ങളില്‍ കാണാം. മകന്‍ അപകടത്തില്‍പ്പെടുന്നത് കണ്ട് പരിഭ്രാന്തനായ പിതാവ് ആന്ദ്രെ പിയനാര്‍ ഉടന്‍ തന്നെ തന്റെ കൈത്തോക്ക് പുറത്തെടുത്തെങ്കിലും വെടിവെച്ചില്ല.

'മനസ്സിന് ഒരു സമാധാനത്തിന് വേണ്ടിയാണ് ഞാനത് ചെയ്തത്; ഇത്രയും അപകടകാരിയായ ഒരു മൃഗത്തിനെതിരെ ഈ ആയുധം കൊണ്ട് വലിയ കാര്യമൊന്നുമില്ലെന്ന് എനിക്കറിയാമായിരുന്നു,' ആന്ദ്രെ പിയനാര്‍ സ്വിസ് പത്രമായ '20 മിനുട്ടിനോട്' പറഞ്ഞു. ബോട്ട് മറിച്ച ശേഷം ഹിപ്പോപ്പൊട്ടാമസ് അവിടെനിന്ന് മാറിയെന്നും, ഏകദേശം 40 മീറ്റര്‍ അകലെ നിന്ന് അത് ചീറ്റുന്ന ശബ്ദം താന്‍ കേട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ആ ഹിപ്പോപ്പൊട്ടാമസിന് ഞങ്ങളുടെ നീക്കം തീരെ ഇഷ്ടപ്പെട്ടില്ല, അതുകൊണ്ട് ഞങ്ങള്‍ തല്‍ക്കാലം പിന്മാറി. ഞങ്ങള്‍ക്ക് സമയമുണ്ട്, മറ്റൊരു ദിവസം ഞങ്ങള്‍ വീണ്ടും ശ്രമിക്കും.'



വൈറലായി വീഡിയോ

വൈറലായ ഈ വീഡിയോ ഇപ്പോള്‍ ഒരു വലിയ മുന്നറിയിപ്പായി മാറിയിരിക്കുകയാണ്. പിയനാര്‍ ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ: 'ആഫ്രിക്കയിലെ മറ്റ് വലിയ മൃഗങ്ങളേക്കാള്‍ കൂടുതല്‍ മനുഷ്യ മരണങ്ങള്‍ക്ക് കാരണമാകുന്നത് ഹിപ്പോപ്പൊട്ടാമുകളാണ്... എന്തുകൊണ്ടാണ് അതെന്ന് ഇന്ന് ഞങ്ങള്‍ വീണ്ടും ഓര്‍മ്മിപ്പിക്കപ്പെട്ടു.'

'മയക്കുവെടി വെക്കാനുള്ള നീക്കത്തിനിടെ, ഹിപ്പോ ഞങ്ങളുടെ ബോട്ട് തകര്‍ത്ത് മറിച്ചു. ഒരു ടീം അംഗം വെള്ളത്തിലേക്ക് തെറിച്ചുവീഴുകയും ബോട്ട് പൂര്‍ണ്ണമായും മുങ്ങുകയും ചെയ്തു. ഇതൊരു നാടകമല്ല, വന്യജീവി സംരക്ഷണ മേഖലയിലെ യഥാര്‍ത്ഥ വെല്ലുവിളിയാണ്.'

ഹിപ്പോകള്‍ വലിയ അപകടകാരികള്‍

ആഫ്രിക്കയിലെ ഏറ്റവും അപകടകാരിയായ വലിയ സസ്തനിയാണ് ഹിപ്പോപ്പൊട്ടാമസ്. പ്രതിവര്‍ഷം 500 മുതല്‍ 3,000 വരെ മരണങ്ങള്‍ക്ക് ഇവ കാരണമാകുന്നുണ്ട്. അങ്ങേയറ്റം പ്രത്യാക്രമണ സ്വഭാവമുള്ള (Territorial) ഇവയുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലുകളില്‍ മരണനിരക്ക് 86% ആണ്.

2024 മാര്‍ച്ചില്‍ നമീബിയയിലെ ചോബെ നദിയില്‍ ഒരു വിനോദസഞ്ചാര സംഘത്തെ ഹിപ്പോ ആക്രമിച്ചിരുന്നു. സുരക്ഷിതമായ അകലത്തില്‍ നിന്ന് ഹിപ്പോകളെ നിരീക്ഷിക്കുകയായിരുന്ന വിനോദസഞ്ചാരികളുടെ ബോട്ടിന് നേരെ ഒരു കൂറ്റന്‍ ഹിപ്പോ പാഞ്ഞടുക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ബോട്ട് ആഴം കുറഞ്ഞ ചെളിയില്‍ കുടുങ്ങിപ്പോയി. തുടര്‍ന്ന് ഹിപ്പോ അതിന്റെ കൂറ്റന്‍ വായ തുറന്ന് ബോട്ടിന്റെ മോട്ടോര്‍ കടിച്ചുതകര്‍ക്കുകയായിരുന്നു.

ആ സമയത്ത് ബോട്ടിലുണ്ടായിരുന്ന വിനോദസഞ്ചാരി ജാക്കി ബോഷോഫ് പറഞ്ഞത്, 'എന്റെ കണ്‍മുന്നില്‍ നടക്കുന്നത് വിശ്വസിക്കാനായില്ല' എന്നാണ്. 'ഞങ്ങള്‍ ബോട്ടില്‍ ശബ്ദമുണ്ടാക്കാതെ നിശബ്ദരായിരുന്നു. സുരക്ഷിതമായ അകലത്തില്‍ എത്തിയപ്പോള്‍ എന്‍ജിന്‍ ഓഫ് ചെയ്തിരുന്നു. എന്നാല്‍ പെട്ടെന്ന് ഒരു ആണ്‍ ഹിപ്പോപ്പൊട്ടാമസ് എവിടെനിന്നെന്നില്ലാതെ ബോട്ടിനെ പിന്തുടരാന്‍ തുടങ്ങി. അപകടം മണത്ത ഉടനെ ഞങ്ങളുടെ സ്‌കിപ്പര്‍ ബോട്ട് തിരിച്ച് അവിടെനിന്ന് മാറ്റാന്‍ ശ്രമിച്ചു,' ജാക്കി ഓര്‍ത്തെടുത്തു.

അതേവര്‍ഷം മെയ് മാസത്തില്‍ സാംബിയയില്‍ വെച്ച് 70 വയസ്സുകാരിയായ വിനോദസഞ്ചാരി ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടു. ഭര്‍ത്താവിനൊപ്പം തന്റെ സ്വപ്നയാത്രയ്ക്കിടെയാണ് ലിസ മാന്‍ഡേഴ്‌സ് എന്ന സ്ത്രീ ആനയേക്കാള്‍ ഭീകരമായ ഈ മൃഗത്തിന്റെ ആക്രമണത്തിന് ഇരയായത്. ശരീരത്തിലേറ്റ മാരകമായ മുറിവുകളെത്തുടര്‍ന്ന് അവര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം സെന്റ് ലൂസിയയില്‍ വെച്ച്, ഹിപ്പോപ്പൊട്ടാമസിന് അടുത്തേക്ക് പോകരുതെന്ന മുന്നറിയിപ്പ് അവഗണിച്ച ഒരു വിനോദസഞ്ചാരിയെ അത് ഇടിച്ച് തെറിപ്പിച്ചിരുന്നു. 'അവന്‍ ചാര്‍ജ് ചെയ്യാന്‍ (ആക്രമിക്കാന്‍) പോകുകയാണ്', 'ഇതിനെയാണ് മണ്ടത്തരം എന്ന് വിളിക്കുന്നത്' എന്നിങ്ങനെ ക്യാമറയ്ക്ക് പിന്നിലുള്ളവര്‍ വിളിച്ചുപറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. നിമിഷങ്ങള്‍ക്കകം പ്രകോപിതനായ മൃഗം ആ സ്ത്രീയെ ഓടിച്ചിട്ട് തലകൊണ്ട് ഇടിച്ച് താഴെയിട്ടു. പകച്ചുപോയ അവര്‍ മറ്റൊരാളുടെ സഹായത്തോടെ അവിടെനിന്ന് എഴുന്നേറ്റ് മാറുകയായിരുന്നു. ഈ സംഭവത്തെത്തുടര്‍ന്ന് പ്രാദേശിക ഭരണകൂടം ഇവരെ സെന്റ് ലൂസിയയില്‍ നിന്ന് പുറത്താക്കുകയും ഹോട്ടലുകള്‍ക്ക് ഇവര്‍ക്ക് ഇനി മുറി നല്‍കരുതെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.