സമിലെ കര്‍ബി ആംഗ്ലോങ്ങില്‍ തകര്‍ന്നു വീണ സുഖോയ് -30 എം.കെ.ഐ യുദ്ധവിമാനത്തിലെ രണ്ട് പൈലറ്റുമാരും കൊല്ലപ്പെട്ടതായി ഇന്ത്യന്‍ വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചു. സ്‌ക്വാഡ്രന്‍ ലീഡര്‍ അനുജ്, ഫ്‌ലൈറ്റ് ലഫ്റ്റനന്റ് പൂര്‍വേഷ് ദുരഗ്കര്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചതെന്ന് വ്യോമസേന അറിയിച്ചു. പൈലറ്റുമാരുടെ വിയോഗത്തില്‍ സേന അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്തു.

ഇന്നലെ വൈകിട്ട് 7:42-ഓടെ ജോര്‍ഹട്ട് വ്യോമതാവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനവുമായുള്ള റഡാര്‍ ബന്ധം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തീവ്രമായ തിരച്ചിലിനൊടുവിലാണ് ജോര്‍ഹട്ടില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള വനമേഖലയില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിമാനം പൂര്‍ണ്ണമായും കത്തിനശിച്ച നിലയിലായിരുന്നു. മലയോര മേഖലയിലെ മോശം കാലാവസ്ഥയും ദുര്‍ഘടമായ ഭൂപ്രകൃതിയും തിരച്ചിലിന് തടസ്സമായെങ്കിലും സൈന്യവും പോലീസും ചേര്‍ന്ന് നടത്തിയ ദൗത്യത്തിലൂടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

റഷ്യന്‍ നിര്‍മ്മിത സുഖോയ് വിമാനം ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് ലൈസന്‍സോടെയാണ് നിര്‍മ്മിക്കുന്നത്. പരിശീലന പറക്കലിനിടെയുണ്ടായ ഈ വലിയ അപകടത്തിന്റെ കാരണം കണ്ടെത്താന്‍ വ്യോമസേന ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തുന്നതോടെ അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും. സുഖോയ് 30 എം.കെ.ഐ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. പൂര്‍ണ്ണമായും കത്തിനശിച്ച നിലയിലാണ് വിമാനഭാഗങ്ങള്‍ കണ്ടെത്തിയത്.

അസമിലെ ജോര്‍ഹട്ട് വ്യോമതാവളത്തില്‍ നിന്ന് പരിശീലന പറക്കലിനായി പുറപ്പെട്ട വിമാനവുമായുള്ള ബന്ധം ഇന്നലെ വൈകിട്ട് 7:42-ഓടെയാണ് നഷ്ടപ്പെട്ടത്. ജോര്‍ഹട്ടില്‍ നിന്ന് ഏകദേശം 60 കിലോമീറ്റര്‍ അകലെയുള്ള കര്‍ബി ആംഗ്ലോങ് എന്ന മലയോര മേഖലയിലാണ് വിമാനം തകര്‍ന്നു വീണതെന്ന് വ്യോമസേന പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. വിമാനം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ തന്നെ റഡാറുകളില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.

റഷ്യന്‍ സാങ്കേതികവിദ്യയില്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് നിര്‍മ്മിച്ച രണ്ട് സീറ്റുകളുള്ള മള്‍ട്ടിറോള്‍ ലോംഗ് റേഞ്ച് യുദ്ധവിമാനമാണ് സുഖോയ് -30 എം.കെ.ഐ. നിലവില്‍ ഇന്ത്യന്‍ വ്യോമസേനയുടെ പക്കല്‍ 260-ലധികം സുഖോയ് വിമാനങ്ങളുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. തിരച്ചിലിനായി അത്യാധുനിക സംവിധാനങ്ങളും ഹെലികോപ്റ്ററുകളും സ്ഥലത്ത് എത്തിയിട്ടുണ്ട്.