കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ ജാമ്യത്തിലിറങ്ങിയ ഗുണ്ടാനേതാവ് അലുവ അതുലിനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊലക്ക് പിന്നില്‍ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഗുണ്ട ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അലുവ അതുല്‍. പിന്നില്‍ കരുനാഗപ്പള്ളിയിലെ ഗുണ്ടാസംഘമായ കടത്തൂര്‍ സംഘമെന്നാണ് വിവരം. ജിം സന്തോഷിനെ കൊലപ്പെടുത്തി മടങ്ങും വഴി അലുവ അതുലും സംഘവും ആക്രമിച്ചവരാണ് കൊലക്ക് പിന്നിലെന്ന സാധ്യതയാണ് പുറത്തുവരുന്നത്. ജിം സന്തോഷ് വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ അതുല്‍, സ്റ്റേഷനില്‍ ഒപ്പിട്ട് മടങ്ങുന്നതിനിടെയാണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്.

അക്രമികള്‍ അതുലവിന്റെ തല വെട്ടി പിളര്‍ന്നു. കാലിന് നാലു വെട്ടാണേറ്റത്. അതുല്‍ എഴുന്നേറ്റ് ഓടാതിരിക്കാനായി ഇടുപ്പിനാണ് വെട്ടിയിട്ടത്. കാറിനുള്ളില്‍ നിന്ന് വലിച്ചു പുറത്തിടാനുള്ള ശ്രമത്തിനിടെ കാല്‍ സ്റ്റിയറിങ്ങിനിടെ കുരുങ്ങി. ആ കാല്‍ വെട്ടിമാറ്റിയാണ് അതുലിനെ പുറത്തേക്കിറക്കിയത്. എന്നെ കൊല്ലരുത്, എല്ലാം പറഞ്ഞു തീര്‍ക്കാം എന്ന് അപേക്ഷിച്ചിട്ടും വെട്ടിക്കൊല്ലുകയായിരുന്നു. സംഭവത്തില്‍, പ്രതികളെ കണ്ടെത്താന്‍ പ്രത്യേക സംഘം രൂപീകരിച്ചു. പ്രതികളെക്കുറിച്ച് പൊലീസിനു അറിവുണ്ടായിരുന്നുവെന്നും കര്‍ശന നടപടി ഉടന്‍ ഉണ്ടാകുമെന്നും ഡിജിപി റവാഡ ചന്ദ്രശേഖര്‍ പ്രതികരിച്ചു.

ഗുണ്ടാപ്പകയെത്തുടര്‍ന്നാണ് കൊലക്കേസ് പ്രതിയായ അലുവ അതുലിനെ വെട്ടിക്കൊന്നത്. ജിം സന്തോഷ് വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ അതുല്‍, സ്റ്റേഷനില്‍ ഒപ്പിട്ട് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഹരിയാന രജിസ്ട്രേഷനിലുള്ള കാറിലെത്തിയ സംഘമാണ് കൃത്യം നടത്തിയത്. മാരകമായി വെട്ടേറ്റ അതുല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. തമിഴ്നാട്ടിലെ തിരുവള്ളൂരിലെ ക്ഷേത്രത്തില്‍ നിന്ന് കരുനാഗപ്പള്ളി പൊലീസും ഡാന്‍സാഫ് (DANSAF) സംഘവും സാഹസികമായി പിടികൂടിയ പ്രതിയാണ് അതുല്‍. ജയിലിലായിരുന്നപ്പോള്‍ ജയില്‍ വാര്‍ഡനെ മര്‍ദ്ദിച്ച കേസിലും ഇയാള്‍ പ്രതിയായിരുന്നു. ജാമ്യത്തിലിറങ്ങിയ ഇയാള്‍ക്ക് നേരെ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് നേരത്തെ സൂചനയുണ്ടായിരുന്നു. എന്നാല്‍, സ്റ്റേഷനില്‍ നിന്ന് ഒപ്പിട്ട് മടങ്ങുന്നതിനിടെ അതുല്‍ സഞ്ചരിച്ചിരുന്ന വാഹനം വളഞ്ഞ് ഇയാളെ വെട്ടുകയുമായിരുന്നു.

നാട്ടുകാര്‍ നോക്കിനില്‍ക്കെ നടന്ന കൊലപാതകത്തിന്റെ സിസിടിവി (CCTV) ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്ന് പേരെ തിരിച്ചറിഞ്ഞു. കടത്തൂര്‍ ഗുണ്ടാ സംഘത്തില്‍പ്പെട്ട ഗുണ്ടാ തലവന്‍ വിഷ്ണു (ബ്‌ളാക്ക് വിഷ്ണു ), ഹുസൈന്‍, ആഷിക് (ആഷിക് തോമ) എന്നിവരെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. ഇവര്‍ക്കെതിരെ കരുനാഗപ്പള്ളി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇവരില്‍ ഹുസൈനെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അലുവ അതുല്‍ കുടത്തിന് അടിച്ച് ആക്രമിച്ചിരുന്നു. അതിലെ മുന്‍വൈരാഗ്യമാണ് ക്രൂര കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. ജിം സന്തോഷ് വധക്കേസിലെ കൂട്ടുപ്രതി കുക്കു എന്ന് വിളിക്കുന്ന മനുവും അലുവ അതുലിനൊപ്പം കാറിലുണ്ടായിരുന്നു. മനുവിന് സാരമായ പരുക്കുകള്‍ ഏറ്റില്ല. പ്രതികളുടെ സുഹൃത്ത് അനീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഹരിയാന രജിസ്ട്രേഷന്‍ വാഹനത്തെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

ജാമ്യത്തിലിറങ്ങിയ അലുവ അതുല്‍ സ്റ്റേഷനിലെത്തി മടങ്ങി പോകുന്നതിനിടയില്‍ പിന്തുടര്‍ന്നെത്തിയ കാര്‍ അതുല്‍ സഞ്ചരിച്ചിരുന്ന കാറിനെ റോഡിന് സമീപത്തെ കുഴിയിലേക്ക് ഇടിച്ചിടുന്നു. തുടര്‍ന്ന് മാരകായുധങ്ങളുമായി ഇറങ്ങിയ സംഘം അതുലിനെ വെട്ടി പരുക്കേല്‍പ്പിച്ചു. അക്രമികള്‍ നിരവധി തവണ അതുലിനെ വെട്ടി, അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അതുലിന്റെ ജീവന്‍ രക്ഷിക്കാനായില്ല. സംഘത്തില്‍ 5 പേരുണ്ടെന്നാണ് പൊലീസ് പറയുന്നത്.അതില്‍ മൂന്ന് പേര്‍ക്കെതിരെയാണ് നിലവില്‍ എഫ്‌ഐആര്‍ ഇട്ട് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതുലിനെ വെട്ടിക്കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൊല്ലപ്പെട്ടയാളുടെ ഇന്‍സ്റ്റഗ്രാം റീലിന്റെ സ്‌ക്രീന്‍ ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 'പകരം വീട്ടാന്‍ നടക്കുന്നവരോട് പറയാനുള്ളത്' എന്ന ടൈറ്റിലില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത അലുവ അതുലിന്റെ മാസ് റീലിന്റെ സ്‌ക്രീന്‍ ഷോട്ടാണ് പ്രചരിക്കുന്നത്. അതുല്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഈ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ലഭ്യമല്ല. ഈ റീലിന് താഴെ വന്ന കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടും പ്രചരിക്കുന്നുണ്ട്.