ന്യൂഡല്‍ഹി: സംസ്ഥാനത്ത് പുരോഗമിക്കുന്ന ദേശീയ പാത 66 നിര്‍മാണം ഈ വര്‍ഷം ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയിലാണ് ഗഡ്കരി ഉറപ്പു നല്‍കിയത്. ബുധനാഴ്ച ഡല്‍ഹിയിലെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിലായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

കൂരിയാട് ദേശീയ പാത നിര്‍മ്മാണം തകര്‍ന്ന സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ദേശീയപാത നിര്‍മാണത്തിന്റെ സ്ഥലമേറ്റെടുപ്പിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ തുക കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ദേശീയ പാത ഉദ്യോഗസ്ഥര്‍ കേരളത്തില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിക്കും പുറമെ സംസ്ഥാന പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്, സംസ്ഥാനത്തിന്റെ ഡല്‍ഹിയിലെ സ്പെഷല്‍ ഓഫിസര്‍ പ്രൊഫ. കെ.വി. തോമസ് എന്നിവര്‍ പങ്കെടുത്തു. കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടു.

കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പിന്നീട് മന്ത്രി മുഹമ്മദ് റിയാസ് വിശദീകരിച്ചു. ദേശീയപാത നിര്‍മ്മാണത്തിലെ ദൗര്‍ഭാഗ്യകമായ സംഭവങ്ങള്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയുമായുള്ള ചര്‍ച്ചയിലുയര്‍ന്നുവെന്ന് റിയാസ് വ്യക്തമാക്കി. 360 മീറ്റര്‍ വയഡക്ട് നിര്‍മ്മിക്കുമെന്ന് ഉറപ്പ് നല്‍കി. നിര്‍മ്മാണത്തിലെ അപാകതകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കിയെന്നും റിയാസ് വ്യക്തമാക്കി. എന്‍എച്ച് 66 യാഥാര്‍ത്ഥ്യമാകില്ലെന്ന വാദങ്ങളെ സര്‍ക്കാര്‍ നിഷ്പ്രഭമാക്കി. സംസ്ഥാന സര്‍ക്കാറും, മുഖ്യമന്ത്രിയും സാധ്യമായ എല്ലാ ഇടപെടലുകളും നടത്തിസമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കാനാണ് തീരുമാനം.

ദേശീയ പാതയിലെ പണി ജഗപൊകയായി പണി പൂര്‍ത്തികരിക്കുക എന്നതല്ല സമയബന്ധിതമായി പണി പൂര്‍ത്തിയാക്കുകയാണ് നാടാകെ ആഗ്രഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ദേശീയപാതയുടെ അലൈന്‍മെന്റ് മുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം ദേശീയപാത അതോറിറ്റിയാണ് നടത്തിയത്. ചില റീച്ചുകളില്‍ ചില പ്രശ്നങ്ങളുണ്ടെന്നല്ലാതെ പൊതുവെ നല്ലരീതിയിലാണ് നിര്‍മാണം പുരോഗമിക്കുന്നത്. അതിന് ആവശ്യമായ എല്ലാ സഹായവും നിലവില്‍ ചെയ്തതുപോലെ തുടര്‍ന്നും നടത്തുമെന്ന് മന്ത്രി പറഞ്ഞു.

ദേശീയപാത നിര്‍മാണത്തിന്റെ ദൗര്‍ഭാഗ്യകരമായ സംഭവത്തെക്കുറിച്ച് സംസ്ഥാനത്തിന്റെ അഭിപ്രായം നേരത്തതന്നെ ഉദേശീയപാത അതോറിറ്റിയെയും കേന്ദ്രസര്‍ക്കാരിനെയും അറിയിച്ചിരുന്നു. അത് ഇന്നത്തെ യോഗത്തിലും വിശദമായി ചര്‍ച്ച ചെയ്തു. നിര്‍മാണവുമായി ബന്ധപ്പെട്ട് തെറ്റായ തരത്തിലുള്ള പ്രവണതയോട് ഒരുതരത്തിലും സന്ധി ചെയ്യരുതെന്നുള്ള സംസ്ഥാനത്തിന്റെ അഭിപ്രായം ശരിവെക്കുന്ന നിലപാടാണ് കേന്ദ്രമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്. വീഴ്ചയുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റി അതിന്റെ ഉത്തരവാദിത്തപ്പെട്ടവരെ സസ്പെന്‍ഡ് ചെയ്തു.കരാര്‍ കമ്പനിയെ തുടര്‍ പ്രവര്‍ത്തനത്തില്‍ നിന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ കൂരിയാട് മാത്രമല്ല, മറ്റ് പ്രദേശങ്ങളിലെയും ചില നിര്‍മാണ പ്രശ്നങ്ങള്‍ വീഡിയോ സഹിതം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി. കൂരിയാട് 360 മീറ്റര്‍ നീളത്തില്‍ വയഡക്ട് നിര്‍മിക്കും. പ്രശ്നങ്ങളുള്ള ഇടങ്ങളില്‍ നിര്‍മാണത്തിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. ലോകത്ത് എവിടെയുമുള്ള മലയാളിയുടെ സ്വപ്നപദ്ധതിയാണ് എന്‍എച്ച് 66. ഒട്ടേറെ പ്രതിസന്ധികളെ മറികടന്നാണ് ഭൂമി ഏറ്റെടുക്കലും മറ്റുംപൂര്‍ത്തിയാക്കിയത്. 5600 കോടി രൂപയാണ് ദേശീയപാതയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ മാറ്റിവച്ചതെന്നും മന്ത്രി പറഞ്ഞു.