- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് വനംമന്ത്രി ഉന്നയിച്ചത് വൃത്തികെട്ട ആരോപണം; ഹീനമായ ആരോപണം ഉന്നയിച്ച മന്ത്രിക്ക് തുടരാന്‍ യോഗ്യതയില്ല; പാലക്കാട് നീലപ്പെട്ടിയുമായി വന്നവര്‍ നിലമ്പൂരില്‍ പന്നിക്കെണിയുമായി ഇറങ്ങിയിരിക്കുന്നുവെന്ന് പ്രതിപക്ഷം; വനംമന്ത്രിയില് സിപിഎമ്മും അതൃപ്തിയില്‍; ശശീന്ദ്രനും കെ എസ് ഇ ബിയും വില്ലനാകുമ്പോള്‍
തിരുവനന്തപുരം: പന്നിക്കെണിയില്‍ നിന്ന് ഇലക്ട്രിക് ഷോക്കേറ്റ് കുട്ടി മരിച്ച സംഭവത്തില്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാന്‍ സര്‍ക്കാരിന് ആവില്ലെന്നും സര്‍ക്കാര്‍ മറുപടി പറഞ്ഞേ തീരു എന്ന ആവശ്യം ശക്തമാക്കാന്‍ പ്രതിപക്ഷം. കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് വനംമന്ത്രി ഉന്നയിച്ചത് വൃത്തികെട്ട ആരോപണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഹീനമായ ആരോപണം ഉന്നയിച്ച മന്ത്രിക്ക് തുടരാന്‍ യോഗ്യതയില്ല. പാലക്കാട് നീലപ്പെട്ടിയുമായി വന്നവര്‍ നിലമ്പൂരില്‍ പന്നിക്കെണിയുമായി ഇറങ്ങിയിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തലയും ഉന്നയിച്ചു. വഴിക്കടവിലെ മരണം രാഷ്ട്രീയ ലാഭമുണ്ടാക്കാനായി പ്രതിപക്ഷം സൃഷ്ടിച്ചതാകാമെന്നായിരുന്നു വനംമന്ത്രിയുടെ വിവാദ പ്രസ്താവന. സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും ഈ പ്രസ്താവനയില്‍ അതൃപ്തരാണ്. സാധാരണ അപകടത്തെ ഇങ്ങനെ വ്യാഖ്യാനിച്ചത് ശരിയായില്ലെന്നാണ് നിലപാട്. നിലമ്പൂര്‍ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ വിജയ പ്രതീക്ഷകളെ ഇത് തകര്‍ക്കുമെന്ന വിലയിരുത്തല്‍ സിപിഎം കേന്ദ്രങ്ങളിലുണ്ട്. വനംമന്ത്രിയെ സിപിഎം നേതൃത്വം അതൃപ്തി അറിയിക്കും. അതിനിടെയാണ് വിഡി സതീശനും രമേശ് ചെന്നിത്തലയും രൂക്ഷ പ്രതികരണവുമായി എത്തുന്നത്. അനധികൃത കറണ്ട് മോഷണത്തില്‍ കെ എസ് ഇ ബിയെ നാട്ടുകാര്‍ പരാതി അറിയിച്ചിരുന്നു. എന്നാല്‍ കെ എസ് ഇ ബി നടപടിയൊന്നും എടുത്തില്ല. അതാണ് കുട്ടിയുടെ ജീവന്‍ എടുത്ത അനാസ്ഥ. അങ്ങനെ കെ എസ് ഇ ബിയും ശശീന്ദ്രനും വഴിക്കടവില്‍ വില്ലനാകുകയാണ്.
വന്യജീവി ശല്യത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കേണ്ട ഉത്തരവാദിത്തം വനംവകുപ്പിനാണെന്ന് ചെന്നിത്തല പറഞ്ഞു. ആ ഉത്തരവാദിത്തം കൃത്യമായി ചെയ്യുന്നതിനു പകരം വളരെ നികൃഷ്ടവും ജുഗുപ്സാവഹവുമായ വാചകങ്ങള്‍ ഉപയോഗിച്ച് സംഭവത്തെ ന്യായീകരിക്കാനും രാഷ്ട്രീയവല്‍ക്കരിക്കാനും വനംമന്ത്രി ശ്രമിക്കുന്നതു കണ്ടപ്പോള്‍ ലജ്ജയും അപമാനവുമാണ് തോന്നിയത്. തന്റെ വാക്കുകള്‍ പിന്‍വലിച്ച് വനംമന്ത്രി ആ കുഞ്ഞു നഷ്ടപ്പെട്ട കുടുംബത്തോട് മാപ്പ് പറയണം. ഏത് അനധികൃത വൈദ്യുത കെണികള്‍ക്കും സഹായമൊരുക്കി മനുഷ്യരെ കൊല്ലുന്നതിനു കൂട്ടുനില്‍ക്കുന്ന കെ.എസ്ഇബി അധികൃതര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. ഇത് വെറുമൊരു അപകടമരണമല്ല. സര്‍ക്കാര്‍ വക കൊലപാതകം തന്നെയാണ്. കേരളത്തിന്റെ മലയോര മേഖലയില്‍ ജനവാസം സാധ്യമല്ലാതായിട്ട് കാലങ്ങളായി. ഒരു ചെറുവിരല്‍ പോലും അനക്കാന്‍ ഇതുവരെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മലപ്പുറത്തെ മരണത്തില്‍ പ്രതിഷേധിക്കുന്നവരെ കായികമായി മര്‍ദ്ദിച്ചൊതുക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഇത്തരം ഒരു വിരട്ടലും വിലപ്പോവില്ല. ഈ വിഷയത്തില്‍ യുഡിഎഫ് ശക്തമായി തന്നെ ഇടപെടും. കാലങ്ങളായി വന്യജീവി ആക്രമണവിഷയത്തില്‍ യുഡിഎഫ് ശക്തമായി ഇടപെടുന്നുണ്ട്. സര്‍ക്കാരിനെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാന് അനുവദിക്കില്ല. ഈ മരണത്തിന് സര്‍ക്കാര്‍ മറുപടി പറഞ്ഞേ തീരു. വനം മന്ത്രിയും വൈദ്യുത മന്ത്രിയും പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് ഒരു ഏകോപനവുമില്ലെന്നും ഒരുത്തരവാദിതത്വുമില്ലെന്നും ഇത് വ്യക്തമാക്കുന്നു. ഇതൊരു തെരഞ്ഞെടുപ്പ് വിഷയം മാത്രമായി ചുരുക്കാനുള്ള അപമാനാര്‍ഹമായ ശ്രമമാണ് എല്‍ഡിഎഫില്‍ നിന്നുണ്ടാകുന്നത്. ഇത് മലയോരവാസികളുടെ നീറുന്ന പ്രശ്നമാണ്. ജീവന്റെ പ്രശ്നമാണ്. സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കണം - ചെന്നിത്തല വ്യക്തമാക്കി.
നിലമ്പൂരില്‍ പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് കുഞ്ഞ് മരിക്കാനിടയായ സാഹചര്യം ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചു. അതിയായ ദുഃഖം പ്രകടിപ്പിക്കുന്നു. ഒന്നും ചെയ്യാതെ നിഷ്‌ക്രിയനായി ഇരിക്കുന്ന വനംമന്ത്രി വനാതിര്‍ത്തികളിലെ ജനങ്ങളെ വന്യമൃഗങ്ങള്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. അതേ മന്ത്രിയാണ് കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഗൂഡാലോചനാക്കുറ്റം ആരോപിച്ചത്. എത്ര ഹീനമായ തരത്തിലാണ് മന്ത്രി സംസാരിച്ചത്. ഒരു നിമിഷം പോലും മന്ത്രിക്ക് ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യതയില്ല. ഇറങ്ങിപ്പോകണം. വനംമന്ത്രിയുടേത് വൃത്തികെട്ട ആരോപണമാണ്. മന്ത്രിയുടെ ആരോപണത്തിന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും കുടപിടിച്ചു കൊടുക്കുകയാണ്. പാലക്കാട് നീലപ്പെട്ടിയുമായാണ് വന്നതെങ്കില്‍ നിലമ്പൂരില്‍ പന്നിക്കെണിയുമായി ഇറങ്ങിയിരിക്കുകായാണ്. കുഞ്ഞിന്റെ മരണം സംബന്ധിച്ച് എല്ലാവരും വിഷമിക്കുമ്പോള്‍ എന്ത് അടിസ്ഥാനത്തിലാണ് മന്ത്രി ഇത്രയും ഹീനമായ ആരോപണം ഉന്നയിച്ചത്? കുഞ്ഞിന്റെ മരണത്തെ തിരഞ്ഞെടുപ്പുമായി കൂട്ടിക്കെട്ടി നടത്തിയ ഹീനമായ ആരോപണം പിന്‍വലിക്കണം. ഇല്ലെങ്കില്‍ മന്ത്രി സ്ഥാനത്തും നിന്നും രാജിവയ്ക്കണം. ഒരു പണിയും ചെയ്യാത്ത വനംവകുപ്പ് മന്ത്രി ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യനല്ല. മാനന്തവാടിയില്‍ കടുവ ഒരു സ്ത്രീയെ കൊന്നതിന് ജനങ്ങള്‍ പ്രതിഷേധിക്കുമ്പോള്‍ വനം മന്ത്രി കോഴിക്കോട് ഒരു ഫാഷന്‍ ഷോയില്‍ പാട്ടുപാടിക്കൊണ്ടിരിക്കുകയായിരുന്നു. വന്യജീവി ആക്രമണം തടയുന്നതിനു വേണ്ടിയുള്ള കിടങ്ങുകളോ ഫെന്‍സിങുകളോ ഉള്‍പ്പെടെയുള്ളവയൊന്നും കഴിഞ്ഞ മൂന്നു നാല് വര്‍ഷമായി നിര്‍മ്മിക്കുന്നില്ല. അനുവദിച്ച പണം പോലും ചെലവഴിക്കാതെ ജനങ്ങളെ വിധിക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. ഭീതിയിലായതോടെയാണ് സ്വയം കെണിവച്ച് പന്നിയെ പിടിക്കുന്ന അവസ്ഥയിലേക്ക് ജനങ്ങള്‍ എത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വമാണ് ഇതിനെല്ലാം കാരണം.
അപകട മരണങ്ങള്‍ ഉണ്ടായാല്‍ എല്ലായിടത്തും പ്രതിഷേധമുണ്ടാകും. വന്യജീവി ആക്രമണങ്ങള്‍ ഉണ്ടാകുമ്പോഴും മരണങ്ങള്‍ ഉണ്ടാകുമ്പോഴും ജനങ്ങള്‍ പ്രതിഷേധിക്കും. സ്വാഭാവികമായ പ്രതിഷേധമാണ് ഉണ്ടായത്. സി.പി.എമ്മുകാര്‍ ഉള്‍പ്പെടെ എല്ലാവരും പ്രതിഷേധിക്കാന്‍ ഇറങ്ങിയിട്ടുണ്ട്. സ്വന്തം കഴിവുകേട് മറച്ചുവയ്ക്കാനാണ് മന്ത്രി വൃത്തികെട്ട ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. യു.ഡി.എഫുകാരനാണ് കെണിച്ചതെന്ന് ആരോപണം മന്ത്രിക്ക് എവിടെ നിന്ന് കിട്ടി. കോണ്‍ഗ്രസ് കുടുംബത്തിലെ കുട്ടിയാണ് മരിച്ചത്. പാലക്കാട് നീലപ്പെട്ടിയില്‍ കുഴപ്പണമാണെന്ന് പറഞ്ഞതു പോലെ കുട്ടിയെ കൊല്ലാനുള്ള കെണിയൊരുക്കിയത് യു.ഡി.എഫ് എന്നാണോ പറയുന്നത്? നിഷ്‌ക്രിയത്വം മറച്ചുവയ്ക്കാനുള്ള മന്ത്രിയുടെ ആരോപണമാണിത്. വനംവകുപ്പിന് ബന്ധമില്ലെങ്കില്‍ എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി അനവസരത്തില്‍ സംസാരിച്ചത്. എത്ര പേരെയാണ് കടുവ കടിച്ചു കൊന്നതും ആന ചവിട്ടിക്കൊന്നതും. വനം വകുപ്പിന് പങ്കില്ലെങ്കില്‍ മന്ത്രി എന്തിനാണ് ആരോപണം ഉന്നയിക്കുന്നത്. പ്രതി കോണ്‍ഗ്രാസാണെങ്കില്‍ എന്താണ് കുഴപ്പം? യു.ഡി.എഫ് ഗൂഡാലോചന നടത്തി കുഞ്ഞിനെ കൊന്നെന്നാണോ പറയുന്നത്. തിരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ മത്സരിച്ച് ജയിക്കണം. അല്ലെങ്കില്‍ പാലക്കാട് സംഭവിച്ചതു തന്നെ ഇവിടെയും സംഭവിക്കും. പഞ്ചായത്താണോ കെണിവച്ച് പന്നിയെ പിടിക്കുന്നത്. പൊലീസിനും വനംവകുപ്പിനും കെ.എസ്.ഇ.ബിക്കും ഉത്തരവാദിത്തമുണ്ട്. അവരൊക്കെ സര്‍ക്കാരിന്റെ ഭാഗമാണ്. ഇതേക്കുറിച്ച് നേരത്തെ അറിയാമെങ്കില്‍ ഏറ്റവും വലിയ പരാജയമുണ്ടായത് സര്‍ക്കാരിനാണ്. ഈ മൂന്ന് ഏജന്‍സികളും എന്തുകൊണ്ടാണ് ഇടപെടാതിരുന്നത്. സര്‍ക്കാര്‍ ഒന്നും ചെയ്യാത്തതുകൊണ്ട് വനാതിര്‍ത്തികളില്‍ എല്ലായിടത്തും കെണി വയ്ക്കുന്നുണ്ട്. അന്വേഷണം നടക്കട്ടെ. നീലപ്പെട്ടി അന്വേഷിച്ചത് ഓര്‍മ്മയുണ്ടല്ലോ. അവസാനം ആരാണ് വഷളായെന്നും കണ്ടതാണ്. ഇതും മറ്റൊരു നീലപ്പെട്ടിയാകും. അന്ന് നീലപ്പെട്ടിയുമായി വന്നവര്‍ ഓടിയ വഴിയില്‍ പുല്ല് പോലും മുളച്ചിട്ടില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മൂന്നാം കിട ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. അത് ഒരു മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായതില്‍ കേരളം ലജ്ജിക്കുന്നുവെന്നും സതീശന്‍ പറഞ്ഞു.