നിലമ്പൂര്‍: നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം കൊടുമ്പിരി കൊള്ളവേ, നിലമ്പുരില്‍ നിറയുന്നത് സാമുദായിക രാഷ്ട്രീയം തന്നെ. കോണ്‍ഗ്രസും ലീഗും തമ്മിലുള്ള പ്രശ്നങ്ങളൊക്കെ പരിഹരിക്കപ്പെട്ട് സമ്പൂര്‍ണ്ണമായ ഐക്യമാണ് ഇപ്പോള്‍ യുഡിഎഫിലുള്ളത്്. ഇത് പൊളിക്കാനായി ഇടതുപക്ഷം ശ്രമിക്കുമ്പോള്‍, ബിജെപിയെ നേരിടുന്നതിലെ, സിപിഎമ്മിന്റെ ഇരട്ടത്താപ്പ് എടുത്തുകാട്ടാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. രണ്ടുപേരും ലക്ഷ്യമിടുന്നത് മുസ്ലീം വോട്ടുബാങ്ക് തന്നെയാണ്.

ഒരു മുന്നണിയില്‍ സഹകരിച്ച് കഴിയുമ്പോഴും, മുസ്ലീം ലീഗിന്റെ രാഷ്ട്രീയ മേല്‍ക്കോയ്മ ഒരിക്കലും അംഗീകരിക്കാത്ത നേതാവായിരുന്നു, നിലമ്പൂരില്‍ കാല്‍ നൂറ്റാണ്ടുകാലം തുടര്‍ച്ചയായി എംഎല്‍എയായ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്. ലീഗിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മലപ്പുറം മനസ് തിരിച്ചറിഞ്ഞ് അതിന്റെ നേര്‍ എതിര്‍ദിശയിലായിരുന്നു തുടക്കംതൊട്ടേ ആര്യാടന്റെ രാഷ്ട്രീയ ജീവിതം. മുസ്ലീം ലീഗിന് മാത്രമല്ല എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും അടക്കമുള്ള മതമൗലികവാദികളുടെ കണ്ണിലെ കരടായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമിക്കെതിരെ അതിശക്തമായ കാമ്പയിന്‍ ആണ് ആര്യാടന്‍ നടത്തിയത്. ജമാഅത്ത് ആകട്ടെ വോട്ട് എല്‍ഡിഎഫിന് മറിച്ചുകൊടുത്തുപോലും ആര്യാടനെ മലര്‍ത്തിയടിക്കാന്‍ ശ്രമിച്ചു. പക്ഷേ നടന്നില്ല. ശരീയത്ത് വിവാദത്തിലും ഷാബാനുകേസിലും എല്ലാം അദ്ദേഹം പുരോഗമന പക്ഷത്തിന് ഒപ്പമായിരുന്നു. ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ സംഘടനകള്‍ ആവശ്യമില്ല എന്ന് അദ്ദേഹം ഒരു ഇംഗ്ലീഷ് പത്രത്തിന്റെ അഭിമുഖത്തിനിടെ പറഞ്ഞതും വലിയ വിവാദമായി.

പാണക്കാട് തങ്ങളേയും ആര്യാടന്‍ വിമര്‍ശിച്ചു. പാണക്കാട് ആത്മീയ നേതാവല്ലെന്നും ലീഗിന്റെ പ്രസിഡന്റായിരിക്കുന്നിടത്തോളം കാലം രാഷ്ട്രീയ നേതാവാണെന്നും വിശദീകരിച്ചു. അതും വലിയ വിവാദം ഉണ്ടാക്കിയിരുന്നു. ലീഗിനകത്തുനിന്നും സമുദായത്തിനകത്തുനിന്നും വലിയ തോതില്‍ പ്രതിഷേധമുയര്‍ന്നിട്ടും ആര്യാടന്‍ കുലുങ്ങിയില്ല. തന്റെ നേതാവ് സോണിയാ ഗാന്ധിയാണെന്നും ശിഹാബ് തങ്ങളല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. മകന്‍ ആര്യാടന്‍ ഷൗക്കത്തും ആദ്യകാലത്ത് പിതാവിന്റെ പാതയില്‍ തന്നെയായിരന്നു. ഇപ്പോള്‍ നിലമ്പുര്‍ ഉപതെരഞ്ഞെടുപ്പിന്റെ സമയത്ത് ഒരു പഴയ പ്രസംഗമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ആര്യാടന്‍ ഷൗക്കത്തിന് പാരയായിരിക്കുന്നത്.

'പാണക്കാട്ടേത് ആത്മീയ തട്ടിപ്പ്'

പിതാവ് ആര്യാടന്‍ വെട്ടിത്തുറന്ന പാതിയിലുടെയായിരുന്നു മകന്‍ ഷൗക്കത്തിന്റെയും സഞ്ചാരം. കഥകളിലുടെയും സിനിമയിലുടെയും അദ്ദേഹം മത മൗലികവാദത്തിനെതിരെ ആഞ്ഞടിച്ചു. അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും, പൗരോഹിത്യവുമൊക്കെ എങ്ങനെ സ്ത്രീകളുടെ ജീവിതം ദുരിതമയമാക്കുന്ന എന്ന് കാണിച്ച, 'പാഠം ഒന്ന് ഒരു വിലാപം' എന്ന ടി വി ചന്ദ്രന്‍ സിനിമയുടെ കഥാകൃത്തും നിര്‍മ്മാതാവും ഷൗക്കത്താണ്. അവാര്‍ഡുകളും അംഗീകാരങ്ങളും വാരിക്കൂട്ടിയ ഈ ചിത്രത്തിനുശേഷം, ദൈവനാമത്തില്‍, വിലാപങ്ങള്‍ക്കപ്പുറം എന്നീ ചിത്രങ്ങളും അദ്ദേഹം കഥയെഴുതി നിര്‍മ്മിച്ചു.

നേരത്തെ സന്തോഷ് മാധവന്‍ അറസ്റ്റിലായ സമയത്ത് കേരളത്തില്‍ വ്യാജ സിദ്ധന്‍മാര്‍ക്കും ആള്‍ദൈവങ്ങള്‍ക്കുമെതിരെ ഒരു വലിയ ക്യാമ്പയില്‍ നടന്നിരുന്നു. ആ സമയത്ത്, 'ശിഹാബ് തങ്ങള്‍ പാണക്കാട്ട് നടത്തുന്നത് ആത്മീയവാണിഭമാണോ' എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അതേ എന്നായിരുന്നു ഷൗക്കത്തിന്റെ മറുപടി. ചെറിയ സിദ്ധന്‍മാരെയും തങ്ങള്‍മാരെയും പിടിക്കുന്നതിന് പകരം വലിയ തോതില്‍ ആത്മീയ വാണിഭം നടത്തുന്ന പാണക്കാട് റെയ്ഡ് നടത്താന്‍ ധൈര്യമുണ്ടോ എന്നാണ് ഷൗക്കത്ത് ചോദിച്ചത്.

വലിയ കോളിളക്കം സൃഷ്ടിച്ച പ്രസ്താവനയ്ക്ക് ആര്യാടന്റെ പിന്തുണയുമുണ്ടായിരുന്നു. ഒടുവില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാണക്കാട്ടെ തറവാട്ടില്‍ നേരിട്ടെത്തിയാണ് പ്രശ്നങ്ങള്‍ ഒരുവിധം പറഞ്ഞവസാനിപ്പിച്ചത്. പക്ഷേ അവസാനകാലത്ത് ആര്യാടന്‍ ഹജ്ജ് ചെയ്ത് വിശ്വാസിയായി. ദൃഢ പ്രതിജ്ഞ ഒഴിവാക്കി, ദൈവനാമത്തിലാണ് 2011-ല്‍ ആര്യാടന്‍ സത്യപ്രതിഞ്ജ ചെയ്തത്. പഴയ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇപ്പോള്‍ ലീഗിനും ആര്യാടന്‍ കുടുംബത്തിനും തമ്മിലില്ല. ഇപ്പോള്‍ പി വി അന്‍വറിന്റെ രാജിയെ തുടര്‍ന്ന് നിലമ്പൂര്‍ വീണ്ടും ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ആ പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കുത്തിപ്പൊക്കിയിരിക്കയാണ് ചിലര്‍. ഇതേ നിലപാട് തന്നെയാണോ ഷൗക്കത്തിന് ഇപ്പോഴും എന്നാണ് എതിരാളികള്‍ ചോദിക്കുന്നത്. ഇതോടെ കൈച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയായിരിക്കയാണ് കോണ്‍ഗ്രസ് തേതൃത്വം.

വര്‍ഗീയ ശക്തികളുടെ വോട്ട് വേണ്ടേ?

അതേസമയം സിപിഎമ്മിന്റെ ഇരട്ടത്താപ്പ് എടുത്തുകാട്ടാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം നിലമ്പൂരിലെ ഇടതുസ്ഥാനാര്‍ത്ഥി, എം സ്വരാജിന്റെ ഒരു പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടിരുന്നു. വര്‍ഗീയ ശക്തികളെ മനുഷ്യരായി കാണുന്നില്ലെന്നും, അവരുടെ വോട്ട് വേണ്ടെന്നുമായിരുന്നു സ്വരാജിന്റെ വാക്കുകള്‍. എന്നാല്‍ നേരത്തെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം, ടി.എം. സിദ്ദിഖ് നടത്തിയ ഒരു പ്രസംഗം ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്. കോണ്‍ഗ്രസെന്നോ ലീഗെന്നോ ബിജെപിയെന്നോ സുഡാപിയെന്നോ ജമാഅത്തെ ഇസ്ലാമിയെന്നോ വ്യത്യാസമില്ലാതെ എല്ലാമനുഷ്യരുടെയും വോട്ട് വേണമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ടി.എം. സിദ്ദിഖ് പറഞ്ഞത്.

ഈ പ്രസംഗം ചൂണ്ടിക്കാട്ടി, വര്‍ഗീയതക്കെതിരായ നിലപാടില്‍നിന്ന് സിപിഎം പിന്നോട്ടുപോയെന്ന് വിമര്‍ശനം ഉയര്‍ന്നതോടെ സ്ഥാനാര്‍ഥി എം. സ്വരാജ് തന്നെ വിശദീകരണവുമായി രംഗത്തെത്തി. എല്ലാ നല്ല മനുഷ്യരുടെയും വോട്ട് വേണമെന്നാണ് സിദ്ദിഖിന്റെ പ്രസംഗത്തിലുള്ളതെന്നും വര്‍ഗീയവാദികളെ മനുഷ്യരായി കണക്കാക്കിയിട്ടില്ലെന്നും സ്വരാജ് വിശദീകരിച്ചു. വെള്ളിയാഴ്ച വഴിക്കടവിലെ മുണ്ടയില്‍ എല്‍ഡിഎഫ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തിലായിരുന്നു സിദ്ദിഖിന്റെ പരാമര്‍ശം.

പക്ഷേ അപ്പോഴും വിവാദം അവസാനിച്ചിട്ടില്ല. ഫലസ്തീനിലെ ഹമാസിനെയടക്കം ഭീകരവാദികള്‍ ആയിട്ടല്ല സ്വാതന്ത്യ സമര സേനാനികള്‍ ആയിട്ടാണ്, സ്വരാജ് അടക്കമുള്ളവര്‍ കാണുന്നത്. ഹമാസിനെ അനുകൂലിക്കുന്നവരുടെ വോട്ട് വേണ്ട എന്ന് സ്വരാജ് ഒരിക്കലും പറയില്ല. ഹൈന്ദവ ഫാസിസത്തോട് മാത്രമാണ് സ്വരാജിന് പ്രശ്‌നമുള്ളത്. ഇസ്ലാമിക ഭീകരവാദത്തെ ഒരിക്കലും സിപിഎം തള്ളിപ്പറഞ്ഞിട്ടില്ലെന്നും സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. ചുരിക്കിപ്പറഞ്ഞാല്‍ മതവും സാമുദായിക രാഷ്ട്രീയവും തന്നെയാണ് നിലമ്പൂരിലെ പ്രധാന വിഷയം. ഈ സോഷ്യല്‍ എഞ്ചിനീയറിങില്‍ ആര് വിജയിക്കുമെന്ന് കാത്തിരുന്ന് കാണാം.