നിലമ്പൂര്‍: രണ്ടാഴ്ചയില്‍ ഏറെക്കാലം പൊടിപാറിയ പ്രചാരണത്തിനൊടുവില്‍ നിലമ്പൂര്‍ നാളെ പോളിങ് ബൂത്തിലേക്ക്. രണ്ട് ലക്ഷത്തി മുപ്പത്തിരണ്ടായിരത്തിലേറെ വോട്ടേഴ്‌സാണ് വിധിയെഴുതുക. സുരക്ഷയൊരുക്കാന്‍ പൊലീസിനൊപ്പം അര്‍ദ്ധസൈനികരും നിലമ്പൂരില്‍ സജ്ജരാണ്. നിലമ്പൂരിന്റെ പുതിയ എംഎല്‍എയെ തിങ്കളാഴ്ച അറിയാം.

പ്രധാന മുന്നണി സ്ഥാനാര്‍ഥികളടക്കം പത്ത് പേരാണ് മത്സര രംഗത്തുള്ളത്. മൂന്നാഴ്ചയിലേറെ സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വം ഒന്നടങ്കം തമ്പടിച്ച് നടത്തിയ പ്രചാരണങ്ങള്‍ക്കൊടുവിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. വോട്ടര്‍മാരെ ബൂത്തിലെത്തിക്കാനും ഓരോ വോട്ടും അനുകൂലമാക്കാനുമുള്ള അവസാനഘട്ട ഓട്ടത്തിലായിരുന്നു പിന്നിട്ട പകല്‍ മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും.

പോളിങ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പോളിങ് സാമഗ്രികള്‍ ഏറ്റുവാങ്ങി. വ്യാഴാഴ്ച പുലര്‍ച്ചെ 5 :30ന് മോക് പോള്‍ ആരംഭിക്കും. രാവിലെ ഏഴു മുതല്‍ വൈകിട്ട് 6 വരെയാണ് പോളിംഗ്. സംസ്ഥാനം മാവോയിസ്റ്റ് വിമുക്തമാക്കിയെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് പ്രത്യേകതയും നിലമ്പൂരിന് ഉണ്ട്.

ഹോംവോട്ടിങിന് അനുമതി ലഭിച്ച 1254 പേര്‍ക്കുള്ള വോട്ടെടുപ്പ് ജൂണ്‍ 16 നു പൂര്‍ത്തിയായിയായിരുന്നു. ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 263 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. റിസര്‍വ് ഉള്‍പ്പെടെ 315 വോട്ടിങ് യന്ത്രങ്ങളും 341 വിവിപാറ്റുകളും വോട്ടെടുപ്പിനായി ഉപയോഗിക്കും.

ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന, വനത്തിനുള്ളില്‍ മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. പുഞ്ചക്കൊല്ലി മോഡല്‍ പ്രീ സ്‌കൂളിലെ 42-ാം നമ്പര്‍ ബൂത്ത്, ഇരുട്ടുകുത്തി വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍ 120-ാം നമ്പര്‍ ബൂത്ത്, നെടുങ്കയം അമിനിറ്റി സെന്റര്‍ 225-ാം നമ്പര്‍ ബൂത്ത് എന്നിവയാണവ. ഏഴു മേഖലകളിലായി 11 പ്രശ്ന സാധ്യതാ ബൂത്തുകളുണ്ട്. വനത്തിലുള്ള മൂന്ന് ബൂത്തുകള്‍ ഉള്‍പ്പെടെ 14 ക്രിട്ടിക്കല്‍ ബൂത്തുകളില്‍ വന്‍ സുരക്ഷാ സംവിധാമൊരുക്കിയിട്ടുണ്ട്. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് വെബ്കാസ്റ്റിംഗ് നടത്തും.

ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 1301 പോളിങ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കുകയും പരിശീലനം നല്‍കുകയും ചെയ്തു. ഇവരില്‍ പ്രിസൈഡിങ് ഓഫീസര്‍മാര്‍-316, പോളിങ് സ്റ്റാഫ്-975, മൈക്രോ ഒബ്സര്‍വര്‍മാര്‍- 10 എന്നിങ്ങനെയാണ് കണക്കുകള്‍.

കനത്ത സുരക്ഷ

സുരക്ഷയ്ക്ക് 1200 പോലീസ് ഉദ്യോഗസ്ഥരും കേന്ദ്ര സേനയും സജ്ജമായിട്ടുണ്ട്. നിലമ്പൂര്‍ മണ്ഡലത്തിന്റെ പരിധിയില്‍ നിലമ്പൂര്‍, എടക്കര, വഴിക്കടവ്, പോത്തുകല്‍, പൂക്കോട്ടുപാടം എന്നീ അഞ്ച് പോലീസ് സ്റ്റേഷനുകളാണ് ഉള്‍പ്പെടുന്നത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിലമ്പൂര്‍ പോലീസ് സബ് ഡിവിഷനെ രണ്ട് സബ് ഡിവിഷനുകളായി തിരിച്ചു. നിലമ്പൂര്‍, പൂക്കോട്ടുപാടം എന്നീ പോലീസ് സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന നിലമ്പൂര്‍ ഇലക്ഷന്‍ സബ് ഡിവിഷന്‍ നിലമ്പൂര്‍ ഡി.വൈ.എസ്.പി യുടെ കീഴിലും എടക്കര, വഴിക്കടവ്, പോത്തുകല്‍ എന്നീ പോലീസ് സ്റ്റേഷനുകള്‍ എടക്കര ഇലക്ഷന്‍ സബ് ഡിവിഷനാക്കി എടക്കര ഡി.വൈ.എസ്.പി യുടെ കീഴിലും ഉള്‍പ്പെടുത്തി പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ജില്ലാ പൊലീസിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയോജകമണ്ഡലത്തിലെ 263 പോളിംഗ് ബൂത്തുകളെ പോലീസിന്റെ 17 ഗ്രൂപ്പ് പട്രോളിംഗ് ടീമുകളായി തരം തിരിച്ചു. ഓരോ ഗ്രൂപ്പിലും ഒരു സബ് ഇന്‍സ്പെക്ടറും രണ്ട് പോലീസുദ്യോഗസ്ഥരും ഉള്‍പ്പെടും. ഓരോ പോലീസ് സ്റ്റേഷന്‍ പരിധിയിലും ഒരു സബ് ഇന്‍സ്പെക്ടറും മൂന്ന് പോലീസുദ്യോഗസ്ഥരും ഉള്‍പ്പെടുന്ന രണ്ട് വീതം എല്‍ & ഒ പട്രോളിംഗ് വിഭാഗത്തെ നിയോഗിച്ചു. ഇതോടൊപ്പം ഒരു സബ് ഇന്‍സ്പെക്ടറും നാല് പോലീസുദ്യോഗസ്ഥരും ഉള്‍പ്പെടുന്ന ക്യൂ ആര്‍ ടി യെയും നിയോഗിച്ചിട്ടുണ്ട്. മുമ്പ് മാവോയിസ്റ്റ് സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടിരുന്ന സ്ഥലങ്ങളിലും മറ്റ് പ്രത്യേക ശ്രദ്ധ ആവശ്യമായതുമായ ബൂത്തുകളിലും കേന്ദ്രസേനയുടെ പ്രത്യേക ബന്തവസ്സ് സ്‌കീം പ്രകാരം സുരക്ഷാനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ഒരു കമ്പനി എ.പി ബറ്റാലിയന്‍ സേനാംഗങ്ങള്‍ ഇലക്ഷന്‍ ഡ്യൂട്ടിക്കായി ജില്ലയിലുണ്ട്. സ്ട്രോങ് റൂം കേന്ദ്രമായ ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഇന്നര്‍ കോര്‍ഡോണ്‍ ഡ്യൂട്ടിക്കായി ഒരു പ്ലാറ്റൂണ്‍ സി.എ.പി.എഫ് സേനാംഗങ്ങളെയും ഔട്ടര്‍ കോര്‍ഡോണ്‍ ഡ്യൂട്ടിക്കായി നിലമ്പൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ രണ്ട് ഇന്‍സ്പെക്ടര്‍മാരും ആറ് സബ് ഇന്‍സ്പെക്ടര്‍മാരും രണ്ട് പ്ലാറ്റൂണ്‍ സായുധ സേനാംഗങ്ങളും ഉള്‍പ്പടെയുള്ള പ്രത്യേക സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.


മത്സരരംഗത്തുള്ള സ്ഥാനാര്‍ഥികള്‍

1. അഡ്വ. മോഹന്‍ ജോര്‍ജ് (ഭാരതീയ ജനതാ പാര്‍ട്ടി) - താമര

2. ആര്യാടന്‍ ഷൗക്കത്ത് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) - കൈ

3. എം. സ്വരാജ് (സി.പി.ഐ-എം) - ചുറ്റികയും അരിവാളും നക്ഷത്രവും

4. അഡ്വ. സാദിക് നടുത്തൊടി (സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ) - ബലൂണ്‍

5. പി.വി അന്‍വര്‍ (സ്വതന്ത്രന്‍) - കത്രിക

6. എന്‍. ജയരാജന്‍ (സ്വതന്ത്രന്‍) - ടെലിവിഷന്‍

7. പി. രാധാകൃഷ്ണന്‍ നമ്പൂതിരിപ്പാട് (സ്വതന്ത്രന്‍) - കിണര്‍

8. വിജയന്‍ (സ്വതന്ത്രന്‍) - ബാറ്റ്

9. സതീഷ് കുമാര്‍ ജി. (സ്വതന്ത്രന്‍) - ഗ്യാസ് സിലിണ്ടര്‍

10. ഹരിനാരായണന്‍ (സ്വതന്ത്രന്‍) - ബാറ്ററി ടോര്‍ച്ച്

വോട്ടര്‍മാരുടെ എണ്ണം

പുരുഷ വോട്ടര്‍മാര്‍ -1,13,613

വനിതാ വോട്ടര്‍മാര്‍- 1,18,760

ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍- എട്ട്

ഇതില്‍ 7787 പേര്‍ പുതിയ വോട്ടര്‍മാരാണ്.

പ്രവാസി വോട്ടര്‍മാര്‍-373

സര്‍വീസ് വോട്ടര്‍മാര്‍-324