മലപ്പുറം: നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കേ വിജയ പ്രതീക്ഷയിലാണ് മുന്നണികള്‍. കരുത്തു കാട്ടുമെന്ന് മുന്‍ എംഎല്‍എയും സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ പി.വി അന്‍വര്‍ പറയുമ്പോള്‍ ഇരു മുന്നണിക്കും നെഞ്ചിടിപ്പ് ഏറുന്നുണ്ട്. എങ്കിലും പന്ത്രണ്ടായിരത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷം നേടിയുള്ള വിജയം നിലമ്പൂരില്‍ ഉണ്ടാകുമെന്നാണ് യുഡിഎഫ് ക്യാമ്പ് കണക്കു കൂട്ടുന്നത്. ഭൂരിപക്ഷം കുറഞ്ഞാലും വിജയം ഉറപ്പാണെന്ന വിലയിരുത്തലില്‍ ആണ് ഇടതു മുന്നണി. നില മെച്ചപ്പെടുത്താന്‍ കഴിയുമെന്ന ഉറച്ച പ്രതീക്ഷയാണ് എന്‍ഡിഎക്കുള്ളത്. വോട്ടെണ്ണലിനു വേണ്ട ഒരുക്കങ്ങള്‍ ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൂര്‍ത്തിയായി. 120 ലധികം ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിനായി നിയോഗിച്ചിരിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രത്തിന് കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ രാവിലെ എട്ടിനു ചുങ്കത്തറ മാര്‍ത്തോമ്മാ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിക്കും. ആദ്യ സൂചനകള്‍ നാളെ രാവിലെ 8.30ന് ലഭിക്കും. ആദ്യം നാലു ടേബിളുകളിലായി പോസ്റ്റല്‍ വോട്ടുകളും ഒരു ടേബിളില്‍ സര്‍വീസ് വോട്ടും എണ്ണും. പിന്നാലെ 14 ടേബിളുകളിലായി ഇവിഎം വോട്ടുകളും ഒരേസമയം എണ്ണിത്തുടങ്ങും. നിലവില്‍ യുഡിഎഫ് ഭരിക്കുന്നതും കഴിഞ്ഞതവണ എല്‍ഡിഎഫിന് 33 വോട്ടിന്റെ നേരിയ ലീഡ് നല്‍കിയതുമായ വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണുക.

കൂടുതല്‍ ബൂത്തുകളുള്ളതും ഇവിടെയാണ്. കഴിഞ്ഞതവണ യുഡിഎഫിനു വലിയ ലീഡ് നല്‍കുകയും നിലവില്‍ യുഡിഎഫ് ഭരിക്കുകയും ചെയ്യുന്ന മൂത്തേടം പഞ്ചായത്തിലെ ബൂത്തുകള്‍ പിന്നാലെ എണ്ണും. തുടര്‍ന്നു കരുളായി, എടക്കര, പോത്തുകല്ല്, ചുങ്കത്തറ പഞ്ചായത്തുകള്‍, നിലമ്പൂര്‍ നഗരസഭ, അമരമ്പലം പഞ്ചായത്തുകള്‍ എന്ന ക്രമത്തിലാകും വോട്ടെണ്ണല്‍. കരുളായി, പോത്തുകല്ല്, അമരമ്പലം പഞ്ചായത്തുകളിലും നിലമ്പൂര്‍ നഗരസഭയിലും കഴിഞ്ഞതവണ എല്‍ഡിഎഫിന് ആയിരുന്നു ലീഡ്. എടക്കര, ചുങ്കത്തറ പഞ്ചായത്തുകളില്‍ യുഡിഎഫിനും. അതേസമയം, കരുളായി, എടക്കര, ചുങ്കത്തറ പഞ്ചായത്തുകള്‍ യുഡിഎഫും പോത്തുകല്ല്, നിലമ്പൂര്‍ നഗരസഭ, അമരമ്പലം പഞ്ചായത്തുകള്‍ എല്‍ഡിഎഫും ഭരിക്കുന്നവയാണ്.

അതുകൊണ്ട് ആദ്യ പഞ്ചായത്തുകളിലെ ലീഡ് നിലയനുസരിച്ചു ട്രെന്‍ഡ് മാറിമറിഞ്ഞേക്കാം. കഴിഞ്ഞതവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന പി.വി.അന്‍വര്‍ മുന്നണി വിട്ടു സ്വതന്ത്രനായി മത്സരിച്ചതിനാല്‍ വോട്ടൊഴുക്ക് ഏതു റൂട്ടിലാകുമെന്ന സസ്‌പെന്‍സും ഇത്തവണയുണ്ട്. വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ നിലമ്പൂരില്‍ കഴിഞ്ഞ രണ്ടു പൊതുതിരഞ്ഞെടുപ്പുകളിലും കഴിഞ്ഞ നവംബറിലെ ഉപതിരഞ്ഞെടുപ്പിലും ഈ തദ്ദേശ സ്ഥാപനങ്ങളിലെല്ലാം യുഡിഎഫിനായിരുന്നു ലീഡ്. യുഡിഎഫ് തുടര്‍ച്ചയായി ജയിച്ചിരുന്ന മണ്ഡലത്തില്‍ കഴിഞ്ഞ രണ്ടു തവണയും സ്വതന്ത്ര സ്ഥാനാര്‍ഥിയുണ്ടാക്കിയ വിജയം ഇത്തവണ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കു നിലനിര്‍ത്താനാകുമോയെന്നത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയുമാകും.

അതേസമയം 25,000 വോട്ടിന് താന്‍ ജയിക്കുമെന്നാണു പി.വി.അന്‍വര്‍ ഇന്നലെ പറഞ്ഞത്. മുന്നണികള്‍പോലും അവകാശപ്പെടാത്ത വലിയ ഭൂരിപക്ഷമാണിത്. താന്‍ ജയിച്ചില്ലെങ്കില്‍ പിണറായിസം തോല്‍ക്കണമെന്നും യുഡിഎഫ് ജയിക്കണമെന്നുമുള്ള ആഗ്രഹവും അദ്ദേഹം പങ്കുവച്ചു. ഇതോടെ അദ്ദേഹം വീണ്ടും യുഡിഎഫിനോട് അടുക്കുകയാണോ എന്ന ചര്‍ച്ചകളുമുയര്‍ന്നു.

ശക്തികേന്ദ്രങ്ങള്‍ തുണയ്ക്കുമോ

വോട്ടെണ്ണല്‍ തുടങ്ങുന്ന വഴിക്കടവ്, മൂത്തേടം, എടക്കര എന്നിവ യുഡിഎഫിന് മേല്‍ക്കൈയുള്ള പഞ്ചായത്തുകളാണ്. പോത്തുകല്ല് പഞ്ചായത്തില്‍ എല്‍ഡിഎഫ് ലീഡ് നേടുമെന്നാണ് കണക്കുകൂട്ടല്‍. ചുങ്കത്തറ യുഡിഎഫിനോട് ചായ് വുള്ള മേഖലയാണ്. നിലമ്പൂര്‍ നഗരസഭയിലും ശക്തി തെളിയിക്കാനാകുമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു. അതേസമയം കരുളായി, അമരമ്പലം പഞ്ചായത്തുകള്‍ എല്‍ഡിഎഫ് പ്രതീക്ഷ പുലര്‍ത്തുന്ന പഞ്ചായത്തുകളാണ്. ഈ രണ്ടു പഞ്ചായത്തുകളിലെ വോട്ടുകളാകും വിധി നിര്‍ണയിക്കുക.

ആകെ പത്തു സ്ഥാനാര്‍ത്ഥികളാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. കൈപ്പത്തി ചിഹ്നത്തില്‍ ആര്യാടന്‍ ഷൗക്കത്ത് (യുഡിഎഫ്), ചുറ്റികയും അരിവാളും നക്ഷത്രവും ചിഹ്നത്തില്‍ എം സ്വരാജ് (എല്‍ഡിഎഫ്), താമര അടയാളത്തില്‍ മോഹന്‍ ജോര്‍ജ് (എന്‍ഡിഎ) എന്നിവരാണ് പ്രധാന മുന്നണി സ്ഥാനാര്‍ഥികള്‍. കത്രിക അടയാളത്തില്‍ പി വി അന്‍വര്‍ മത്സരിക്കുമ്പോള്‍ എസ്ഡിപിഐയ്ക്കു വേണ്ടി സാദിഖ് നടുത്തൊടിയും മത്സരരംഗത്തുണ്ട്.