നിലമ്പൂര്‍: വോട്ടെടുപ്പ് നാളിലും നിലമ്പൂരില്‍ വിവാദങ്ങള്‍ക്കും, പരസ്പരം ചെളി വാരിയെറിയലുകള്‍ക്കും കുറവുണ്ടായില്ല. അന്തരിച്ച കോണ്‍ഗ്രസ് നേതാവും മലപ്പുറം ഡി.സി.സി മുന്‍ പ്രസിഡന്റുമായ വി വി പ്രകാശിന്റെ കുടുംബം സ്ഥാനാര്‍ത്ഥിയോടുള്ള പ്രതിഷേധം കാരണം വോട്ടെടുപ്പില്‍ നിന്ന് മാറി നില്‍ക്കുന്നു എന്നായിരുന്നു സിപിഎം പ്രചാരണം. സൈബറിടങ്ങളില്‍ കുറ്റ്യാടി മുന്‍ എം.എല്‍.എയും, മുതിര്‍ന്ന സിപിഎം നേതാവുമായ കെ കെ ലതിക തന്നെ ഇതിന് നേതൃത്വം നല്‍കി. സംഗതി പാളിയതോടെ ലതിക എയറിലാകുകയും ചെയ്തു. വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദം ഓര്‍മ്മിപ്പിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ലതികയെ പരിഹസിക്കുകയും ചെയ്തു.

'വി.വി. പ്രകാശിന്റെ കുടുംബം വോട്ടുചെയ്യില്ല, ദൈവത്തിന് മുന്നില്‍ പൊട്ടിക്കരയാന്‍ കൊട്ടിയൂരില്‍' എന്നാണ് ലതിക പോസ്റ്റ് ചെയ്തത്. പ്രകാശിന്റെയും ഭാര്യ സ്മിതയുടെയും മകള്‍ നന്ദനയുടെയും ഫോട്ടോ അടക്കമുള്ള കാര്‍ഡാണ് ലതിക പങ്കുവെച്ചത്. എന്നാല്‍, വൈകിട്ട് എടക്കര ജി.എച്ച്.എസ്.എസിലെ പോളിങ് ബൂത്തില്‍ ഇവര്‍ വോട്ട് രേഖപ്പെടുത്തിയതോടെ ലതിക പോസ്റ്റ് മുക്കി.

എന്നാല്‍, അതുകൊണ്ടും മതിയാവാതെ, കുടുംബം കറുത്ത വസ്ത്രം ധരിച്ചാണ് വോട്ടുചെയ്യാനെത്തിയതെന്നും ഇത് പ്രതിഷേധ സൂചകമാണെന്നും പറഞ്ഞ് ലതിക വീണ്ടും രംഗത്തെത്തി. ഈ പോസ്റ്റിനെ വിമര്‍ശിച്ച് വി ടി ബല്‍റാം കുറിപ്പിട്ടു

'വടകരയില്‍ 'കാഫിര്‍ സ്‌ക്രീന്‍ ഷോട്ടു'മായി വര്‍ഗീയ പ്രചരണം നടത്തിയ സിപിഎമ്മിന്റെ പ്രമുഖ സ്ത്രീരത്‌നം ഇത്തവണയും കുത്തിത്തിരിപ്പുമായി വന്നതാണ്. വേറെയും കുറേപ്പേര്‍ക്ക് ഇന്ന് രാവിലെ മുതല്‍ ഇത് മാത്രമായിരുന്നു പറയാന്‍ ഉണ്ടായിരുന്നത്.

പക്ഷേ എന്തു ചെയ്യാം, പതിവ് പോലെ ഇതും ചീറ്റിപ്പോയി. വി വി പ്രകാശിന്റെ ഭാര്യ സ്മിതയും മകള്‍ നന്ദനയും ബൂത്തിലെത്തി വോട്ടും ചെയ്തു, ചാനലുകാര്‍ കുത്തിക്കുത്തി ചോദിച്ചിട്ടും ഒരു വാക്ക് പോലും പാളിപ്പോവാതെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.


രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പോസ്റ്റ്

'ആ....എന്നിട്ട്....എന്നിട്ട്....എന്നിട്ട്.... ആഹാ കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന്റെ ഡിസ്ട്രിബ്യൂട്ടര്‍ തന്നെ ആണല്ലോ ഈ വ്യാജ പ്രചരണത്തിന്റെയും മെയിന്‍ വിതരണക്കാരി.... ഈ പെരും നുണകള്‍ പറയാന്‍ ചില്ലറ നാണമില്ലായ്മ പോര' -


വൈകിട്ട് മൂന്ന് മണിക്ക് ശേഷമാണ് പ്രകാശിന്റെ ഭാര്യയും മകളും എടക്കരയിലെത്തി വോട്ട് ചെയ്തത്. ഞങ്ങളുടെ പാര്‍ട്ടി യുഡിഎഫാണ്. ഞങ്ങള്‍ മരണം വരെ പാര്‍ട്ടിക്കൊപ്പമായിരിക്കുമെന്നാണ് വി വി പ്രകാശിന്റെ ഭാര്യ സ്മിതയുടെയും മകള്‍ നന്ദനയുടെയും പ്രതികരണം.

ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കുമെന്ന് ഇരുവരും പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥി കാണാന്‍ വരാത്തതില്‍ തങ്ങള്‍ക്കു പരാതിയില്ല. സ്ഥാനാര്‍ഥി വന്നില്ലെങ്കിലും തങ്ങളുടെ വോട്ടു ലഭിക്കുമെന്ന യുഡിഎഫ് നേതൃത്വത്തിന്റെ വിശ്വാസമാണത്. ആരോടും പരാതി പറഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചു വിവാദമുണ്ടാക്കിയവരോടു ചോദിക്കണമെന്നും ഇരുവരും പ്രതികരിച്ചു.

'ഞങ്ങളുടെ പാര്‍ട്ടി കോണ്‍ഗ്രസാണ്. മരണംവരെ കോണ്‍ഗ്രസിനൊപ്പമായിരിക്കും. ഇന്ന് വൈകാരികമായ ദിനമാണ്. അച്ഛന്‍ മരിച്ചത് തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മൂന്നുദിവസം മുന്‍പാണ്. അച്ഛനെയാണ് ഏറ്റവും കൂടുതല്‍ ഓര്‍ക്കുന്നത്'മകള്‍ നന്ദന പ്രകാശ് പറഞ്ഞു.

വോട്ട് ബഹിഷ്‌കരിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് നന്ദന വ്യക്തമാക്കി. എത്തിച്ചേരാനുള്ള തടസം കൊണ്ടാണ് വൈകിയത്. വിവാദങ്ങളെ കുറിച്ച് ഒന്നു പറയാനില്ല. എന്തിന് അത്തരത്തില്‍ പറയുന്നുവെന്ന് വിവാദം ഉണ്ടാക്കിയവരോട് ചോദിക്കണം. ഏറെ വൈകാരിക ദിനമാണ് ഇന്ന്. കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിന് മൂന്നു ദിവസം മുമ്പാണ് അച്ഛന്‍ മരണപ്പെട്ടത്. തിരഞ്ഞെടുപ്പ് എന്ന് പറയുമ്പോള്‍ ആ ഓര്‍മയാണുള്ളതെന്നും നന്ദന കൂട്ടിച്ചേര്‍ത്തു.

2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി.വി.പ്രകാശ് ഫലം വരുന്നതിനു മൂന്നു ദിവസം മുന്‍പാണു മരിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന പി.വി. അന്‍വറിനോട് 2700 വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെട്ടത്. തിരഞ്ഞെടുപ്പു ദിവസം അച്ഛനെ ഓര്‍ക്കുന്നതായി മകള്‍ നന്ദന സമൂഹ മാധ്യമത്തില്‍ കുറിപ്പിട്ടിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പ്രകാശിന്റെ വീട്ടില്‍ വോട്ടു ചോദിച്ചെത്താത്തതും എതിരാളികള്‍ പ്രചാരണ ആയുധമാക്കിയിരുന്നു.